തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴൊക്കെ സ്ഥാനാര്‍ത്ഥി മോഹികളായവര്‍ പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ പ്രകടനം നടത്തി സീറ്റ് നേടിയെടുക്കുന്ന പതിവ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇത്തരമൊരു ശക്തി പ്രകടനമാണ് അഞ്ച് ദിവസത്തെ പാര്‍ട്ടി പ്ലീനത്തിന് തുടക്കം കുറിച്ച് കൊല്‍ക്കത്തയിലെ പരേഡ് ഗ്രൗണ്ട് മൈതാനിയില്‍ സിപിഎമ്മും സംഘടിപ്പിച്ചത്. ആസന്നമായ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി പരസ്യസഖ്യത്തിലേര്പ്പെടുന്നതിന് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ചുവന്ന ബംഗാളിന്റെ സുവര്ണഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള സിപിഎമ്മിന്റെ ഈ ശക്തിപ്രകടനത്തിന്. പച്ചയ്ക്കുപറഞ്ഞാല്‍ കോണ്‍ഗ്രസിനെ ‘നയിക്കുന്ന’ സോണിയാഗാന്ധിയില്‍ മതിപ്പുളവാക്കാന്‍ സീതാറാം യെച്ചൂരിയെ അനുകൂലിക്കുന്ന പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ ഘടകം സര്‍വശക്തിയും സമാഹരിച്ച് ആസൂത്രണം ചെയ്ത ഒരു ചുവപ്പന്‍ അഭ്യാസപ്രകടനം.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്‍കാലങ്ങളിലെ സൗഹൃദമത്സരത്തിനും ധാരണയ്ക്കും ഒത്തുകളിക്കുമൊക്കെ ഉപരി കോണ്‍ഗ്രസുമായുള്ള തുറന്ന രാഷ്ട്രീയസഖ്യത്തിന് സിപിഎം നിര്‍ബന്ധിതമാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം എന്ന പാര്‍ട്ടി തീര്‍ത്തും അപ്രസക്തമാണ്. ഇതറിയണമെങ്കില്‍ പാര്‍ലമെന്റിലെ പത്ത് എന്ന പരിതാപകരമായ അംഗബലവും ദല്‍ഹി, ബീഹാര്‍ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും പരിശോധിച്ചാല്‍ മതി. ദല്‍ഹിയില്‍ 15 സീറ്റില്‍ മത്സരിച്ച സിപിഎം ഉള്‍പ്പെട്ട ഇടതുസഖ്യത്തിന് ഒരിടത്തുപോലും കെട്ടിവച്ച കാശ് കിട്ടിയില്ല. 1000 വോട്ടെങ്കിലും പിടിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്കും കഴിഞ്ഞില്ല. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ലഭിച്ചത് 0.6 ശതമാനം വോട്ടാണ്.
‘നോട്ട’യ്ക്കുപോലും 2.5 ശതമാനം വോട്ട് ലഭിച്ചു. സിപിജി, ഫോര്‍വേഡ് ബ്ലോക്ക്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(സി), ആര്‍എസ്പി, സിപിഐ-എംഎല്(ലിബറേഷന്‍) എന്നീ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടായിരുന്നിട്ടുകൂടിയാണ് ഈ ഗതികേട് എന്നോര്‍ക്കണം. ജനപിന്തുണയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സിപിഎം എന്നൊരു പാര്‍ട്ടി ദല്‍ഹിയിലും ബീഹാറിലും നിലവിലില്ല എന്നര്‍ത്ഥം. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളെടുത്താലും സിപിഎമ്മിന്റെ നില ഇതുതന്നെയാണ്.
ഇത് പറയുമ്പോള്‍ ദല്‍ഹിയിലെയും ബീഹാറിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ പരാജയം സംഭവിച്ചില്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. ബിജെപിക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടു എന്നത് സത്യമാണ്. എന്നാല്‍ സ്വന്തം ശവക്കുഴിയില്‍ കിടന്നുകൊണ്ട് സിപിഎം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നരേന്ദ്രമോദിയുടെ പരാജയം ആഘോഷിച്ച ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ ജനകീയാടിത്തറയ്ക്ക് ഇളക്കംതട്ടിയിരുന്നില്ല.
ദല്‍ഹിയും ബീഹാറും സിപിഎമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രമല്ല എന്ന് സമ്മതിച്ചാല്‍ തന്നെയും 34 വര്‍ഷം ഇടതുമുന്നണി തുടര്‍ച്ചയായി ഭരണം നടത്തിയ പശ്ചിമബംഗാളിലും പാര്‍ട്ടിയുടെ ജനകീയാടിത്തറ വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണെന്ന വസ്തുത അവശേഷിക്കുന്നു.
2008-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ക്രമാനുഗതമായി ഈ തകര്‍ച്ച സംഭവിച്ചിരിക്കുന്നത് കാണാം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50.18 ശതമാനം വോട്ട് സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിക്ക് ലഭിക്കുകയും ജ്യോതിബസുവിന്റെ പിന്‍ഗാമിയായി ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2008 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ട് 49.49 ശതമാനമായി കുറഞ്ഞു. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് വോട്ട് പിന്നെയും കുറഞ്ഞ് 43.30 ശതമാനമായി. മമതാ ബാനര്‍ജി മുഖ്യമന്ത്രിയായ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42.72 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് നേടാനായത്. 2013 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 36.09 ശതമാനം മാത്രം വോട്ട് കിട്ടിയ സിപിഎമ്മിനും ഇടതുമുന്നണിക്കും ചരിത്രപരമായ തോല്‍വി സംഭവിച്ച 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29.61 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ പശ്ചിമബംഗാളിലെ സിപിഎമ്മിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആയിരുന്നു. 2011 ല്‍ എതിരാളി മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസായി. എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നല്കിയ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. രണ്ട് വീതം സീറ്റ് നേടിയ ബിജെപി സിപിഎമ്മിനെ പിന്തള്ളി ജനകീയ പ്രതിപക്ഷസ്ഥാനത്തേക്ക് വരാന്‍ തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന പല നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി ബിജെപി രണ്ടാമതെത്തി. സിപിഎം ഒട്ടും പ്രതീക്ഷിക്കാത്തതും ആഗ്രഹിക്കാത്തതുമായ ഒരു മാറ്റമായിരുന്നു ഇത്. ബിജെപിയുടെ ഈ മുന്നേറ്റത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തുല്യദുഃഖിതരായി. ഇതോടെ ബിജെപിക്കെതിരെ ആരുമായും കൂട്ടുകൂടാമെന്ന ഒരു മാനസികാവസ്ഥയില്‍ സിപിഎം നേതൃത്വം എത്തിച്ചേര്‍ന്നു.
ആന്ധ്രയില്‍ ചേര്‍ന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. യെച്ചൂരിയുടെ വരവോടെ സിപിഎമ്മിന് കോണ്‍ഗ്രസിനോടുള്ള, പ്രത്യേകിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോടുള്ള ആഭിമുഖ്യം തീവ്രമാകാന്‍ തുടങ്ങി.
2004-ല്‍ മന്മോഹന് സിങ്ങിനെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് താന്‍ സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്ന് ജനറല്‍ സെക്രട്ടറിയാവുന്നതിന് ഒരു മാസംമുമ്പ് എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ യെച്ചൂരി വെളിപ്പെടുത്തുകയുണ്ടായി. ഇതിലൂടെ കോണ്‍ഗ്രസിന്റെ ‘സ്യൂട്ടബിള്‍ ബോയ്’ ആണ് താനെന്ന് യെച്ചൂരി പ്രഖ്യാപിക്കുകയായിരുന്നു.
അമേരിക്കയുമായുള്ള സൈനികേതര ആണവ സഹകരണ കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ കാലാവധി അവസാനിക്കുന്നതിനുതൊട്ടുമുമ്പ് ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചുവെങ്കിലും സര്‍ക്കാര്‍ താഴെവീഴാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തശേഷമായിരുന്നു ഈ അഭ്യസം. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കരുതെന്ന നിലപാടായിരുന്നു യെച്ചൂരിക്കും പാര്‍ട്ടി തീരുമാനം അനുസരിക്കാതെ ലോക്സഭാ സ്പീക്കര്‍ സ്ഥാനത്ത് തുടര്‍ന്ന സോമനാഥ് ചാറ്റര്‍ജിക്കും. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തോടും ആണവകരാറിനോടുമുള്ള വിരോധമായിരുന്നില്ല, സര്‍ക്കാരിന്റെ ഭാഗമല്ലെന്നുവരുത്തി ഭരണവിരുദ്ധ വികാരം മുതലാക്കി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടിയശേഷം സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെതന്നെ പിന്തുണച്ച് ഭരണത്തില്‍ മേല്‍കൈ നേടാനുള്ള തന്ത്രമാണ് ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പയറ്റിയത്. അത് പാളിപ്പോയെന്നുമാത്രം.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രത്യക്ഷമായും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പരോക്ഷമായും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ പ്രകാശ് കാരാട്ട് ഉപയോഗിച്ച ഒരു മറപോലും ഇനി ആവശ്യമില്ലെന്ന നിലപാടുകാരനാണ് സീതാറാം യെച്ചൂരി. താന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്നതുപോലും കോണ്‍ഗ്രസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് യെച്ചൂരി. ഇക്കാര്യത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്കെല്ലാം ആഗ്രഹം കാണുമെങ്കിലും അതിന് അവര്‍ക്ക് കഴിയില്ലെന്ന് യെച്ചൂരിക്കറിയാം. കോണ്‍ഗ്രസ് നേതൃത്വം നല്കിയ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായതും രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പിന്തുണച്ചതുമൊക്കെ ചൂണ്ടിക്കാട്ടി എതിര്‍പക്ഷത്തിന്റെ വായടപ്പിക്കാനാവുമെന്ന് യെച്ചൂരിക്ക് ഉറപ്പുണ്ട്.
പാര്‍ട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്താനെന്ന അവകാശവാദവുമായാണ് പ്ലീനം വിളിച്ചതെങ്കിലും കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കുകയെന്നതും അതിനായി നേതാക്കളുടെ മനസ്സ് പാകപ്പെടുത്തുകയെന്നതുമായിരുന്നു പ്ലീനത്തിന്റെ അപ്രഖ്യാപിത ലക്ഷ്യം. പ്ലീനത്തിനു മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്രമോദിയെയും മമതാ ബാനര്‍ജിയെയും നിശിതമായി വിമര്‍ശിച്ച സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയത് ഇതിനു തെളിവാണ്. ”ഇവിടെ (പശ്ചിമബംഗാളില്‍) കോണ്‍ഗ്രസുമായി സഖ്യം വേണോ എന്നൊരു ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രം പ്ലീനത്തില്‍ തീരുമാനിക്കില്ല. സംസ്ഥാനഘടകം ഇത്തരമൊരു നിര്‍ദ്ദേശം വെച്ചാല്‍ നേതൃത്വം അത് പരിശോധിക്കും. പ്ലീനം കഴിഞ്ഞ് ബംഗാള്‍ കമ്മറ്റി അക്കാര്യം തീരുമാനിക്കും” എന്നാണ് സീതാറാം യെച്ചൂരി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. പ്ലീനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ട പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഒരേ സ്വരത്തില്‍ പറഞ്ഞത് ”ജനവികാരം ഇത്തരമൊരു സഖ്യത്തിന് അനുകൂലമാണ്” എന്നാണ്.
യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെങ്കിലും ആരുമായി കൂട്ടുചേര്‍ന്നും അധികാരത്തില്‍ തിരിച്ചെത്താനുള്ള മോഹം ബംഗാള്‍ സഖാക്കളില്‍ തീവ്രമാണ്. ഇപ്പോഴത്തെ നിലയ്ക്ക് കോണ്‍ഗ്രസാണ് സഖ്യമുണ്ടാക്കാന്‍ പറ്റിയ പാര്‍ട്ടി. മറ്റ് പല സംസ്ഥാനങ്ങളിലെയുംപോലെ ബംഗാളിലും കോണ്‍ഗ്രസ് ഒരു ജീവച്ഛവമാണ്. ആ പാര്‍ട്ടിയുടെ സ്വാധീനം ചില പോക്കറ്റുകളില്‍ ഒതുങ്ങുന്നു. ബിജെപിയും തൃണമൂലം ഉള്‍പ്പെടുന്ന ഒരു ശക്തമായ ത്രികോണ മത്സരം വന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകൂടി നേടി നേട്ടമുണ്ടാക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ എതിര്‍പ്പിനെ കാര്യമാക്കേണ്ടതില്ലെന്നും സിപിഎം കരുതുന്നു.
കേരളത്തില്‍ മുഖ്യ എതിരാളിയായതിനാല്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടിയുടെ ചില അഭ്യുദയകാംക്ഷികള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ സിപിഎം നേതൃത്വത്തിന് ഇക്കാര്യത്തില്‍ യാതൊരു വൈമനസ്യവുമുണ്ടാകാന് പോകുന്നില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുതന്നെ രാഷ്ട്രീയ സദാചാരം തൊട്ടുതീണ്ടാതെ കേരളത്തില്‍ കോണ്‍ഗ്രസിനെ എതിരാളിയായി പ്രതിഷ്ഠിച്ച് ഭരണം നടത്തിയവരാണല്ലോ സിപിഎം നേതൃത്വം. മാത്രമല്ല, കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ കേരളഘടകം പറയുന്നതൊന്നും ബംഗാള്‍ ഘടകം കേള്‍ക്കാന്‍ പോകുന്നില്ല. കാരണം അവര്‍ക്കത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലംമുതലുള്ള ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കോണ്‍ഗ്രസിന്റെ ചുവന്നവാലായി മാറുന്നതില്‍ സഖാക്കള്‍ ആത്മസംതൃപ്തികൊണ്ടിട്ടുള്ള സന്ദര്‍ഭങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: