തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബോള്‍ കിരീടത്തിനുള്ള പോരാട്ടം കഴിഞ്ഞ തവണത്തേതിന്റെ മാലദ്വീപിനെ രണ്ടിനെതിരെ മൂന്നു ഗോളിന് തുരത്തി ഇന്ത്യയും, ശ്രീലങ്കയുടെ വല നിറച്ച് നിലവിലെ ചാമ്പ്യന്‍ അഫ്ഗാനിസ്ഥാനും ഫൈനലില്‍. പതിനൊന്നാം കിരീടത്തിനായി ഇരുവരും മുഖാമുഖമെത്തുമ്പോള്‍ അതു തുടരെ മൂന്നാം ഫൈനല്‍. രണ്ടു തവണ വിജയം ഇന്ത്യക്കൊപ്പമെങ്കില് കഴിഞ്ഞ തവണ അഫ്ഗാന് ചാംപ്യന്മാരായി. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലിനെത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന 18 താരങ്ങളുടെ കരുത്തില്‍ മുന്നേറുന്ന അഫ്ഗാനെതിരെ ഐഎസ്എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം എത്തുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ജേജെയും അടക്കമുള്ള താരനിരയാണ് ഇന്ത്യക്കായി ഇറങ്ങുക. ഞായറാഴ്ചയാണ് ഫൈനല്‍.
സെമിഫൈനലിലേതടക്കം 16 ഗോളുകള്‍ അടിച്ചുകൂട്ടിയ അഫ്ഗാന് ഒരു ഗോള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയിട്ടുള്ളത്. അഫ്ഗാന് താരം ഖൈബര്‍ അമാനിയാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ടോപ് സ്കോറര്‍. നാലു ഗോളുകളാണ് അമാനിയുടെ ബൂട്ടില്‍ നിന്നു പിറന്നത്. ഇന്ത്യ ഒന്‍പതു ഗോള്‍ അടിച്ചു, മൂന്നെണ്ണം വഴങ്ങി. മുന്‍പ് ആറു തവണ അഫ്ഗാനെതിരെ മത്സരച്ചതില്‍ നാലു തവണയും ഇന്ത്യക്കായിരുന്നു വിജയം ഒരു മത്സരം പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലായി. കഴിഞ്ഞ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ അഫ്ഗാനോടു തോറ്റു.
ഇന്ത്യയ്ക്ക് ഭാഗ്യ ഫൈനല്‍
സാഫ് കപ്പില്‍ മാലദ്വീപിനെതിരായ സെമിഫൈനലില്‍ ഇന്ത്യയെ ഭാഗ്യം തുണച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. കളിയില്‍ മാലദ്വീപിനെതിരെ മേധാവിത്വം പുലര്‍ത്താനായെങ്കിലും സ്കോര്‍ ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ സമ്പൂര്‍ണ്ണ പരാജയം. ഗോളെന്നുറച്ച പത്തോളം അവസരങ്ങള്‍ ഇന്ത്യ തുലച്ചു. 14 കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചിട്ടും അവ മുതലാക്കാന്‍ ഇന്ത്യയ്ക്കായില്ല. കളിയുടെ അവസാന നിമിഷം വരെ മാലദ്വീപ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചു.
തുടക്കത്തില്‍ മാലദ്വീപ് ആക്രമിച്ചു കളിച്ചെങ്കിലും പിന്നീട് കളി കൈവിട്ടു. കളിയുടെ നാലാം മിനിറ്റില്‍ മാലദ്വീപിന്റെ ഫസീര്‍ അലി എടുത്ത ഫ്രീകിക്ക് കൃത്യമായി ഇന്ത്യന്‍ പോസ്റ്റിനെ ലക്ഷ്യമാക്കിയെത്തിയെങ്കിലും ഗോളി ഗുര്‍പ്രീത് സിങ് കൈപ്പിടിയിലൊതുക്കി. 11ാം മിനിറ്റില്‍ ബോക്സിലെ തിരിക്കിനിടിയിലൂടെ അര്‍ണോബ് മൊണ്ഡലിന്റെ ഗ്രൗണ്ടര്‍ ജെജെ ലാല്പെക്കുലയുടെ കാലില്‍തട്ടി മാലദ്വീപ് വലയില്‍ കയറി. ഗ്യാലറി ആര്‍ത്തുവിളിച്ചെങ്കിലും ജെജെക്കെതിരെ ലൈന്‍ റഫറി ഓഫ് സൈഡ് ഫഌഗ് ഉയര്‍ത്തിയതോടെ ഗ്യാലറി നിശബ്ദം. 19ാം മിനിറ്റിലും ഇന്ത്യുടെ മികച്ച ഒരു മുന്നേറ്റം കണ്ടു. 23-ാം മിനിറ്റില്‍ ക്യപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ സ്കോര്‍ ചെയ്തു. ബോക്സിനു പുറത്തുനിന്നുള്ള ലിങ്ദോയുടെ ഷോട്ട് മാലദ്വീപ് ഗോളി മുഹമ്മദ് ഇമ്രാന് ഡൈവ് ചെയ്തു തട്ടിയകറ്റിയെങ്കിലും ബോളിനെ പിന്തുടര്ന്നത്തിയ ഛേത്രി ഗോള്‍ ലക്ഷ്യമാക്കി ഷൂട്ടു ചെയ്തെങ്കിലും ഗോള്‍ ലൈനിനു സമാന്തരമായി വലതുവിങ്ങിലേക്കു ബോള്‍ പോയി. വിങ്ങില്‍ നിന്ന് ഹാലിചരണ്‍ നസ്രേ കൊടുത്ത ഹൈബോളില്‍ കൃത്യമായി തലവെച്ച ഛേത്രി മാലദ്വീപ് വലകുലുക്കി.
ഗോള്‍ നേടിയതോടെ ഇന്ത്യന്‍ ആക്രമണം ശക്തമായി. 29-ാം മിനിറ്റില്‍ വീണ്ടും മാലദ്വീപ് ഗോള്‍ മുഖം വിറച്ചു. ഛേത്രിയുതിര്ത്ത ഷോട്ട് മാലദ്വീപ് ഗോളി തട്ടിയകറ്റി. റീബൗണ്ട് പിടിച്ചെടുത്ത ജെജെയും പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തു. 34-ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുല ടൂര്‍ണമെന്റിലെ തന്റെ ആദ്യ ഗോള്‍നേടി. നസ്രേയുടെ പാസുമായി മുന്നേറിയ ജെജെ മാലദ്വീപ് ഡിഫന്‍ഡര്‍ അഹമ്മദ് ഷഫിയുവിനെ മറികടന്നു സ്കോര്‍ ചെയ്തു. ഹാഫ് ടൈം വിസിലിനു തൊട്ടുമുന്‍പ് മാലദ്വീപ് ഇന്ത്യന്‍ വല കുലുക്കി. ഇന്ത്യന്‍ പ്രതിരോധത്തിലെ പിഴവു മുതലാക്കി നാഷിദ് അഹമ്മദ് അനായാസേന മാലിയുടെ ആദ്യ ഗോള്‍ നേടി.
രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ആക്രമിച്ചു കളിച്ചു. എന്നാല്‍ ഗോളെന്നുറച്ച് ഗ്യാലറി ആര്‍ത്തുവിളിച്ച പന്തുകള്‍ പോലും വലയിലെത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. 65ാം മിനിറ്റില്‍ മൂന്നാമത്തെ ഗോളുതിര്‍ത്തു. ബോക്സിനുള്ളില്‍ ഛേത്രിയുടെ പാസ് സ്വീകരിച്ചു രണ്ടു മാലി താരങ്ങളെ കബളിപ്പിച്ച് ജെജെ തന്റെ രണ്ടാം ഗോള്‍ നേടി. 74-ാം മിനിറ്റില്‍ മാലി വീണ്ടും തിരിച്ചടിച്ചു. അംദാന്‍ അലിയാണ് ഹെഡറിലൂടെ ഗോള്‍ നേടിയത്.
അഫ്ഗാന്റെ ഗോള്‍മഴ
ഇന്നലെ അവസാന സെമിയില്‍ ശ്രീലങ്കന്‍ വലയില്‍ ഗോള്‍ മഴ പെയ്യിച്ചാണ് അഫ്ഗാന് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അഫ്ഗാന് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ അല്പം പിന്നിലേക്കു പോയ അഫ്ഗാന് രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ചു. ആദ്യപകുതിയില്‍ പ്രതിരോധത്തിലൂന്നി ശ്രീലങ്ക മുന്നേറിയെങ്കിലും അഫ്ഗാന് ശ്രീലങ്കയുടെ മുന്നേറ്റങ്ങള്‍ക്ക് തടയിട്ടു. 46ാം മിനിറ്റില്‍ അഫ്ഗാന് ലീഡ് നേടി. മുഹമ്മദ് ഹഷേമിയുടെ കാലില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ഗോള്‍ വഴങ്ങിയതോടെ രണ്ടാം പകുതിയില്‍ ശ്രീലങ്കന്‍ പ്രതിരോധത്തിന്റെ മൂര്‍ച്ചകുറഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 50ാം മിനിറ്റില്‍ത്തന്നെ അഫ്ഗാന് വീണ്ടും സ്കോര്‍ ചെയ്തു. കനിഷ്ക തഹിറാണ് ഗോള്‍ നേടിയത്. അഫ്ഗാന്റെ മൂന്നാംഗോള്‍ പെനാല്‍റ്റിയില്‍നിന്നായിരുന്നു. പോപല്സിയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് മുഹമ്മദ് ഹക്കീം മഞ്ഞക്കാര്‍ഡ് കണ്ടു. തുടര്‍ന്നു ലഭിച്ച പെനാല്‍റ്റി ഖൈബര്‍ അമാനി ഗോളാക്കി മാറ്റി. ലങ്കന്‍ ഗോളി സുജന്‍ പെരേര പോസ്റ്റിന്റെ വലതു മൂലയിലേക്കു ഡൈവ് ചെയ്തപ്പോള്‍ അമാനിയുടെ കിക്ക് ഇടത് പോസ്റ്റിനു സമീപത്തുകൂടെ വലയില്‍ കയറി. 78ാം മിനിറ്റില്‍ അഹമ്മദ് ഹാത്തിഫിയുടെ വകയായിരുന്നു നാലാം ഗോള്‍. 88ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്സ്തെ അഞ്ചാം ഗോളും നേടി അഫ്ഗാനിസ്ഥാന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: