കോതമംഗലം: ജില്ലാ കലോത്സവ കിരീടത്തില്‍ എട്ടാം തവണയും മുത്തമിട്ട് ആലുവ. 849 പോയിന്റുകളോടെയാണ് ആലുവ കലാകിരീടം കരസ്ഥമാക്കിയത്. 752 പോയിന്റുകളോടെ എറണാകുളം രണ്ടാം സ്ഥാനം നിലനിര്‍ത്തി. പെരുമ്പാവൂര്‍ ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (750).
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 370 പോയിന്റോടെ ആലുവ തന്നെയാണ് ഒന്നാമതെത്തിയത്.
നോര്‍ത്ത് പറവര്‍(353), എറണാകുളം(315) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ 315 പോയിന്റോടെ ആലുവ ഓവറാള്‍ ചാമ്പ്യന്മാരായി. 299 പോയിന്റോടെ എറണാകുളം രണ്ടാമതും 298 പോയിന്റ് നേടിയ അങ്കമാലി മൂന്നാമതുമെത്തി. യുപി വിഭാഗത്തില്‍ ആലുവ 144 പോയിന്റുകള്‍ നേടി. 136 പോയിന്റുമായി പെരുമ്പാവൂര്‍ രണ്ടാം സ്ഥാനക്കാരായി. സ്കൂള്‍ വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപിഎസ് 48 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 43 പോയിന്റുള്ള എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസ് റണ്ണേഴ്സ് അപായി. 40 പോയിന്റ് നേടിയ കോതമംഗലം കോട്ടപ്പടി സെന്റ് ജോര്‍ജ് ഇഎംയുപിഎസിനാണ് മൂന്നാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 325 പോയിന്റുകള്‍ നേടിയാണ് ആലുവ ആദ്യ സ്ഥാനക്കാരായത്. 302 പോയിന്റുള്ള എറണാകുളം രണ്ടാം സ്ഥാനം നേടി. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ അങ്കമാലി മൂന്നാം സ്ഥാനക്കാരായി.
108 പോയിന്റുമായി ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂള്‍ വിഭാഗത്തില്‍ ജേതാക്കളായി. 99 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് റണ്ണേഴ്സ് അപായി. നോര്‍ത്ത് പറവൂര്‍ എസ്എന്‍വി സാംസ്കൃത് എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം (89). നോര്‍ത്ത് പറവൂരിനെ (363) പിന്നിലാക്കി 380 പോയിന്റുകളാണ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ആലുവ നേടിയത്. എറണാകുളം 320 പോയിന്റുകള്‍ നേടി. നോര്‍ത്ത്് പറവൂര്‍ മൂത്തകുന്നം എസ്.എന്‍എം.എച്ച്.എസാണ് സ്കൂള്‍ വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത് (138) വിദ്യാധിരാജ വിദ്യാഭവന് (124), എസ്.എച്ച് തേവര (83) സ്കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സംസ്്കൃതോത്സവം യുപി വിഭാഗത്തില്‍ തൃപ്പൂണിത്തുറ സബ്ജില്ലയും (85) കാലടി ബിഎസ്യുപിഎസ് സ്കൂളും ജേതാക്കളായി. ഹൈസ്കൂളില്‍ ആലുവയും (83) ആലുവ വിദ്യാധിരാജ വിദ്യാഭവനും (60) ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ കിരീടം നേടി.
230 ഇനങ്ങളിലായി ആറായിരത്തോളം കൗമാരപ്രതിഭകള്‍ 16 വേദികളിലായാണ് മത്സരിച്ചത്.വിജയികള്‍ക്കായി 2400 ട്രോഫികള്‍ വിതരണം ചെയ്തു.
പരാതി, പ്രതിഷേധങ്ങള്‍, ഉപരോധങ്ങള്‍ എന്നിവ കലോത്സവത്തിന്റെ പകിട്ട് കുറച്ചു. വിധികര്‍ത്താക്കള്‍ക്കെതിരെ പരാതികള്‍ വാനോളമുയര്‍ന്നപ്പോള്‍ അയോഗ്യതയുടെ ആരോപണങ്ങള്‍ കൊടുമുടികയറി.ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിക്കുന്നതിനുവരെ സാക്ഷ്യം വഹിച്ച കലോത്സവത്തിനാണ് സമാപനം കുറിച്ചത്. അറബനമുട്ടിന്റെ പരിശീലകനായെത്തിയ കൗമാരക്കാരനെ കളകടറുടെ ഉത്തരവ് മറികടന്ന് അറബി പദ്യം ചൊല്ലല്‍ ജനറല്‍ മത്സരത്തിന്റെ വിധികര്‍ത്താവാക്കിയതില്‍ പരാതിയുയര്‍ന്നു. കലോത്സവവേദികളിലെ വിധികര്‍ത്താക്കളെ നിശ്ചയിച്ചതുള്‍പ്പെടെയുള്ള ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഡിഡിഇയെ ഉപരോധിച്ചത് മറ്റൊരു കല്ലുകടിയായി. മിമിക്രി മത്സരത്തില്‍ വിധികര്‍ത്താക്കളായെത്തിയ നടി സീമാ ജി നായര്‍,യവനിക ഗോപാലകൃഷ്ണന്, കാട്ടാക്കട മുരുകന് എന്നിവര്‍ക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്കിയ സംഭവമുണ്ടായി. ഇവര്‍ക്ക് മിമിക്രിയുമായി ബന്ധമില്ലെന്നായിരുന്നു പരാതി.
കലോത്സവ സമാപനദിവസംവരെ 37ലധികം അപ്പീലുകള്‍ അപ്പീല്‍ കമ്മിറ്റികള്‍ക്ക് മുന്നിലെത്തി. മോഹിനിയാട്ടത്തിലാണ് അപ്പീലുകളേറെയും എത്തിയത്. ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ നേരിടേണ്ടി വന്ന കലോത്സവം വിജിലന്‍സ് നിരീക്ഷണത്തില്‍ നടത്തപ്പെടുകയായിരുന്നു. താളം തെറ്റിയ സമയക്രമം, വിധികര്‍ത്താക്കളുടെ അയോഗ്യത, പക്ഷപാതിത്വം, സംഘാടകരുടെ തെറ്റായ തീരുമാനങ്ങള്‍ എന്നിങ്ങനെ പരാതിക്കാര്‍ക്ക് പറയാനുള്ള കാരണങ്ങള്‍ നിരവധിയായിരുന്നു. കലോത്സവത്തില്‍ പണം നല്കി സമ്മാനം ഉറപ്പാക്കുന്നു എന്ന പരാതിയും ഇതോടൊപ്പം ഉയര്‍ന്നിരുന്നു. വിധി കര്‍ത്താക്കള്‍ക്കും സംഘാടകസമിതിക്കും ശക്തമായ പെരുമാറ്റചട്ടങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയ സാഹചര്യവും കലാമാമാങ്കത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: