മണ്ഡലവിളക്കിനോട് അനുബന്ധിച്ചുള്ള പേട്ട തുള്ളല്‍ ഏറെ പ്രസിദ്ധമാണ്. ധനുമാസം 27-ാം തീയതിയാണ് ആചാരപൂര്വവും പരമ്പരാഗതവുമായ പേട്ട തുള്ളല്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ എല്ലാ അയ്യപ്പഭക്തരും ധനു 26 ന് എത്തി 27 ന് ആയിരുന്നു പേട്ടതുള്ളല്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭക്തജനങ്ങളുടെ അനിയന്ത്രിതമായ പ്രവാഹം കാരണം ധനു 20-ാം തീയതി മുതല്‍ തന്നെ പേട്ട തുള്ളല്‍ ആരംഭിക്കുന്നു.
27-ാം തീയതി ഉച്ചക്കു ശേഷം അമ്പലപ്പുഴ, ആലങ്ങാട്ടു ദേശക്കാരുടെ പേട്ട തുള്ളല്‍ ആരംഭിക്കുന്നു. അമ്പലപ്പുഴ സംഘക്കാരുടെ പേട്ട അവസാനിപ്പിച്ചതിനുശേഷമാണ് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട ആരംഭിക്കുന്നത്. മറ്റു പേട്ടകളില്നിന്നും വ്യത്യസ്തമായി ഇവരുടെ പേട്ടക്ക് നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, കുട, താഴ, ചാമരങ്ങള്‍, ചെണ്ട, നാദസ്വരം തുടങ്ങിയവ ഉണ്ടാകും. ഇത്തരം ആഡംബരങ്ങല്ക്ക് വേണ്ട ചെലവുകള്‍ ദേവസ്വമാണ് വഹിക്കുന്നത്. അമ്പലപ്പുഴ പേട്ടക്ക് ഒരു പ്രത്യേകത കൂടിയുണ്ട്.
എരുമേലി തെക്കെ നടയില്‍ നിന്നും പേട്ട തുടങ്ങി പടഞ്ഞാറ് തിരിഞ്ഞ് നിലകൊള്ളും അപ്പോള്‍ ഒരു ചെമ്പരുന്ത് പടിഞ്ഞാറു നിന്നും പറന്നുവന്ന് പേട്ടയുടെ മുകള്‍ഭാഗത്ത് അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്ന് കിഴക്കേ നടയിലുള്ള ഒരു ഉയര്‍ന്ന വൃക്ഷത്തില്‍ ചെന്നിരുന്ന കുറച്ച് സമയത്തിനുശേഷം പടിഞ്ഞാറു ഭാഗത്തേക്ക് തന്നെ പറന്നുപോവും. അത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ഗരുഡാരൂഢനായി അമ്പലപ്പുഴ സംഘക്കാരുടെ പേട്ട തുള്ളല്‍ ദര്‍ശിക്കാനായി എഴുന്നള്ളുന്നു എന്നാണ് സങ്കല്‍പ്പം. അമ്പലപ്പുഴ പേട്ട കഴിഞ്ഞാല്‍ ആലങ്ങാടന്‍ സംഘത്തിന്റെ പേട്ട ആരംഭിക്കുന്നു. ആലങ്ങാടന്‍ പേട്ട കഴിഞ്ഞാല്‍ പിന്നെ പേട്ട പാടില്ല എന്നാണ് ആചാരം.
അമ്പലപ്പുഴ ദേശക്കാര്‍ക്കും ആലങ്ങാട് ദേശക്കാര്‍ക്കും പൗരാണിക കാലം മുതല്ക്കു തന്നെ ശബരിമല ക്ഷേത്രത്തില്‍ പ്രത്യേക സ്ഥാനങ്ങളും അവകാശങ്ങളും ലഭിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രം ജീര്‍ണോദ്ധാരണം നടത്തിയ അവസരത്തിലും ശുദ്ധീകരണകലശാദികള് നടത്തിയ അവസരത്തിലും പന്തളം രാജാവിന്റെ ആഗ്രഹപ്രകാരം ചെമ്പകശ്ശേരി രാജാവ് പലവിധത്തിലുള്ള സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അമ്പലപ്പുഴ കൃഷ്ണ സ്വാമി ക്ഷേത്രം പണികഴിപ്പിക്കുന്നതിന് മുമ്പ് അമ്പലപ്പുഴക്കാരുടെ പരദേവത കോയിക്കല്‍ ശാസ്താവ് ആയിരുന്നു.
ശാസ്താവിനെ പരദേവതയായി ആരാധിച്ചുവരുന്ന അമ്പലപ്പുഴക്കാര്‍ക്ക് ശബരിമലയുടെ ഉയര്‍ച്ചയില്‍ പ്രത്യേക താല്‍പ്പര്യമുണ്ടാവുമല്ലോ. ചെമ്പകശ്ശേരി രാജാവും പ്രജകളും ശബരിമല ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ എല്ലാവിധ സഹായസഹകരണങ്ങളും നല്കിയ മറവപ്പയുടെയും പാണ്ടിപ്പടയുടെയും അക്രമങ്ങളെ നേരിടുന്നതിനും ചെമ്പകശ്ശേരി രാജാവ് പന്തളം രാജാവിനെ പല അവസരങ്ങളിലും സഹായിച്ചു.
ചെമ്പകശ്ശേരി രാജാവിന്റെ സഹായസഹകരണങ്ങള്‍ക്ക് പ്രത്യുപകാരമായി ശബരിമല ക്ഷേത്രത്തില്‍ പ്രത്യേക അവകാശങ്ങള്‍ നല്കാന് പന്തളം രാജാവ് ആഗ്രഹിച്ചു. എന്നാല്‍ ദേവകാര്യമായി ചെയ്തതിന് പ്രത്യുപകാരം സ്വീകരിക്കുവാന്‍ ചെമ്പകശ്ശേരി രാജാവ് തയ്യാറായില്ല. ശബരിമല വടക്കുഭാഗത്തുള്ള കല്‍ക്കെട്ടും കല്ത്തറയും വടക്കേമുറ്റത്തെ കരിങ്കല്‍ വേദിയും അമ്പലപ്പുഴക്കാര്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. മകരസംക്രമത്തിന് വിളക്കുനടത്തുന്നതിനും എരുമേലിയില്‍ അമ്പാരിമേളത്തോടും ആന അകമ്പടിയോടും പേട്ടകെട്ടുന്നതിനും പമ്പാസദ്യയ്ക്ക് പെരിയവട്ടം കെട്ടിവിരി അറിയിക്കുന്നതിനും വടക്കേ തിരുമുറ്റത്ത് പള്ളിക്കെട്ടിറക്കി വെയ്ക്കുന്നതിനും പന്തളം രാജാവ് വടക്കെ മുറ്റത്തെ വേദിയില്‍ ഇരിക്കുകയും പ്രജകള്‍ താഴെ ഇരിക്കുകയും ചെയ്തിരുന്നു. രാജവംശത്തിന്റെ തിരോധാനത്തിനുശേഷം അമ്പലപ്പുഴക്കാര്‍ കൊണ്ടുചെല്ലുന്ന ദേവവിഗ്രഹം വച്ചുപോരുന്നു. ശബരിമലയാത്രക്ക് ചെമ്പകശ്ശേരി രാജാവ് പ്രത്യേകം ചിട്ടകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവ ഇന്നും നിലനില്ക്കുന്നു. ശബരിമലയില്‍ രണ്ടാംദിവസത്തെ വിളക്ക് അമ്പലപ്പുഴ യോഗക്കാര് ഇന്നും നടത്തിവരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: