തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിനെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ ഗൂഢനീക്കം. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ടൈറ്റാനിയം ഡൈ ഓക്സൈഡ് ഉത്പാദിപ്പിച്ചിരുന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ തകര്‍ക്കാന്‍ നീക്കം നടക്കുന്നത്.
ടൈറ്റാനിയം ഡൈ ഓക്സൈഡ് നിര്‍മിക്കാനുള്ള ഇല്‍മനൈറ്റ് എന്ന അസംസ്കൃത വസ്തുവിന്റെ ലഭ്യതക്കുറവാണ് ഇപ്പോള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നത്.
ആവശ്യത്തിന് ഇല്‍മനൈറ്റ് ലഭ്യമാക്കണമെന്ന ടൈറ്റാനിയത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനോട് സംസ്ഥാനസര്‍ക്കാരോ വ്യവസായവകുപ്പോ അനുകൂലമായിട്ടല്ല പ്രതികരിക്കുന്നത്. ഇല്‍മനൈറ്റ് ആവശ്യത്തില്‍ കൂടുതല്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കപ്പെടുമ്പോഴും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ നിലനിര്‍ത്താനുള്ള നടപടിയെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന സ്ഥാപനത്തിന്റെ അഭ്യര്‍ഥന വ്യവസായവകുപ്പ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐആര്‍ഇ), ചവറ കെഎംഎംഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇല്‍മനൈറ്റ് ഖനനം ചെയ്തിരുന്നത്.
ഇതില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐആര്‍ഇ പരിസ്ഥിതി-തൊഴില്‍ പ്രശ്നങ്ങളും പ്രാദേശികമായ മറ്റു കാരണങ്ങളും നിമിത്തം ഖനനം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ചവറ കെഎംഎംഎല്‍ ഖനനം തുടരുകയും ആവശ്യത്തിലധികം ഇല്‍മനൈറ്റ് സംഭരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തമിഴ്നാട് ലോബി ഇടപെട്ട് കോടിക്കണക്കിന് രൂപയുടെ ഇല്‍മനൈറ്റ് അടങ്ങിയ മണല്‍ കേരളത്തില്‍ നിന്ന് കടത്തുകയും ചെയ്യുന്നുണ്ട്. വര്‍ഷം 5000 കോടിയുടെ മണലാണ് കേരളത്തില്‍ നിന്ന് കടത്തുന്നതെന്ന് മുമ്പ് മാധ്യമവാര്‍ത്തകള്‍ വന്നതാണ്.
ചവറ കെഎംഎംഎല്‍ സ്വകാര്യമേഖലയ്ക്ക് ഇല്‍മനൈറ്റ് വില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് ആവശ്യമുള്ള ഇല്‍മനൈറ്റ് നല്കാന് കെഎംഎംഎല്‍ തയ്യാറാകുന്നില്ല.
തമിഴ്നാട്ടിലുള്ള മണവാളക്കുറിച്ചിയിലെ ഐആര്‍ഇ യൂണിറ്റില്‍ നിന്നാണ് കൂടിയ വില നല്കി ടൈറ്റാനിയം നാമാത്രമായെങ്കിലും ഇല്‍മനൈറ്റ് വാങ്ങിയിരുന്നത്. ഒരു വര്‍ഷം ഏതാണ്ട് 25,000 ടണ്‍ ഇല്‍മനൈറ്റ് ആവശ്യമുണ്ട്. എന്നാലിപ്പോള്‍ ലഭ്യമാകുന്നത് 3,600 ടണ്‍ മാത്രമാണ്. 2011 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്ക്കാണ് ഇല്‍മനൈറ്റിന്റെ ലഭ്യത ഭീമമായി കുറഞ്ഞു തുടങ്ങിയത്. തുടര്‍ന്ന് സ്വകാര്യമേഖലയില്‍ നിന്ന് ഇല്‍മനൈറ്റ് വാങ്ങിയെങ്കിലും അഴിമതി ആരോപണങ്ങളെ പിന്തുടര്ന്നു വന്ന വിജിലന്‍സ് കേസു നിമിത്തം നിലച്ചു. 1998-2004 കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനാല്‍ ചൈനീസ് പിഗ്മെന്റിന്റെ ഇറക്കുമതി നിലച്ചു. ഇതോടെ ടൈറ്റാനിയത്തിന്റെ ഉത്പാദനം ക്രമാതീതമായി വര്‍ധിക്കുകയും അറുപതുകോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്തു. ഈ ലാഭം ഉപയോഗിച്ചാണ് ഇവിടെ മലിനീകരണ നിയന്ത്രണത്തിനായി ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിച്ചത്.
പെയിന്റ്, റബ്ബര്‍, പ്ലാസ്റ്റിക്, ലെതര്‍ ഉത്പന്നങ്ങളിലും തുണികള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍കാനും ഉപയോഗിക്കുന്ന ടൈറ്റാനിയം ഡൈ ഓക്സൈഡ് അച്ചടി മഷിയിലെ പ്രധാന ചേരുവയും കൂടിയാണ്. വമ്പിച്ച വിപണന സാധ്യതയുള്ള നിരവധി ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെ ഉത്പാദനം നിലച്ചാല്‍ സ്ഥാപനം ഉടന്‍ തന്നെ അടച്ചു പൂട്ടേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. നഷ്ടത്തിലാണെന്നു കാട്ടി സ്ഥാപനം സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ അതോടെ സര്‍ക്കാരിന് എളുപ്പമാകും. ഇല്‍മനൈറ്റിന്റെ വിതരണം തടസ്സപ്പെടുത്തി ടൈറ്റാനിയത്തെ തകര്‍ത്ത് പൊതുമേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്ക് പറിച്ചുനടാനാണ് വ്യവസായവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന് തൊഴില്‍വകുപ്പിന്റെ ഒത്താശയും ഉണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഇടതുവലത് തൊഴിലാളിസംഘടനകളാകട്ടെ വ്യവസായവകുപ്പിന്റെ കുടില നീക്കം കണ്ടില്ലെന്നു നടിക്കുകയാണ്.
സര്‍ക്കാര്‍ അടിയന്തരമായി
ഇടപെടണം: ടൈറ്റാനിയം മസ്ദൂര്‍ സംഘം
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള ടൈറ്റാനിയം മസ്ദൂര്‍ സംഘം ആവശ്യപ്പെട്ടു. ആവശ്യത്തിന് ഇല്‍മനൈറ്റ് ലഭിക്കാത്തതാണ് സ്ഥാപനത്തെ അടച്ചുപൂട്ടലിന്റെ വക്കത്ത് എത്തിച്ചിരിക്കുന്നത്. രണ്ടുദിവസത്തിനകം ആവശ്യമായ ഇല്‍മനൈറ്റ് ലഭിച്ചില്ലെങ്കില്‍ ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തി വയ്ക്കേണ്ടിവരും.
ചവറ കെഎംഎംഎല്ലില്‍ അറുപതിനായിരം ടണ്‍ ഇല്‍മനൈറ്റും നാലരലക്ഷം ടണ്‍ റോസ് സാന്റും കെട്ടിക്കിടക്കുമ്പോഴാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് കെഎംഎംഎല്ലില്‍ നിന്ന് അടിയന്തരമായി പതിനായിരം ടണ്‍ ഇല്‍മനൈറ്റ് അനുവദിപ്പിക്കണമെന്ന് ടൈറ്റാനിയം മസ്ദൂര്‍ സംഘം പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂണിയന് പ്രസിഡന്റ് ഗോവിന്ദ് ആര്. തമ്പി ആധ്യക്ഷം വഹിച്ചു. ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ജി.കെ. അജിത്ത്, ജില്ലാ സെക്രട്ടറി കെ. മനോഷ്കുമാര്‍, യൂണിയന് ജനറല്‍ സെക്രട്ടറി എസ്. സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: