തിരുവനന്തപുരം: നൂറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ബൂട്ടില്‍ നിന്നുതിര്‍ന്ന ഗോളിലൂടെ ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കി. 2013ല്‍ നേപ്പാളിലേറ്റ തിരിച്ചടിക്ക് ഇന്ത്യ സ്വന്തം മണ്ണില്‍ പകരംവീട്ടി. നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തി. കളിയുടെ എക്സ്ട്രാ ടൈമിലാണ് ഇന്ത്യ വിജയ ഗോള്‍ നേടിയത്. ഗോള്‍മടക്കാന്‍ അവസാനനിമിഷം വരെ അഫ്ഗാന് പരിശ്രമിച്ചെങ്കിലും ഇന്ത്യന്പ്രതിരോധത്തിനു മുന്നില്‍ മുട്ടുമടക്കി. ടൂര്ണമെന്രിലെ കരുത്തരായ ടീമായ അഫ്ഗാനിസ്ഥാനെതിരെ സ്റ്റേഡിയം നിറഞ്ഞ ആരാധകരുടെ ആര്പ്പുവിളയില് ഇന്ത്യ വിജയത്തിലേക്ക് മാര്‍ച്ചു ചെയ്തു.
സാഫ് കപ്പ് സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തില്‍ അഫ്ഗാന് മന്ത്രിമാരും എംപിമാരുമടക്കം ഉന്നതസംഘം കളികാണാനെത്തിയിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ആര്‍പ്പുവിളിയുടെ തോളിലേറി സുനില്‍ ഛേത്രിയും താരങ്ങളും നിറഞ്ഞു കളിച്ചു. മിഡ് ഫീല്‍ഡര്‍മാരായ ബികാസ് ജൈറു, ലിംഗ്ദോ ഫോര്വാഡില് ജെജെ, നസ്രേയും മികച്ച പ്രകടനം കാഴ്ചവച്ചു. കളിയുടെ ആദ്യമിനിറ്റുകളില്‍ അഫ്ഗാന് താരങ്ങളുടെ മുന്നേറ്റം. ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് തിരമാലകണക്കേ തുടരന് ആക്രമണങ്ങള്‍. ഇന്ത്യന്‍ താരങ്ങളുടെ ഉയരക്കുറവ് മുതലെടുക്കുകയായിരുന്നു ചെമ്പടയുടെ ലക്ഷ്യം. പക്ഷേ, ആറടി നാലിഞ്ചുകാരന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കൈകള്‍ ഇന്ത്യയെ രക്ഷിച്ചു.
മാലദ്വീപിനെ തോല്‍പ്പിച്ച അതേ താരങ്ങളെ 4-2-3-1 ശൈലിയിലാണ് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ഫൈനലിലും അണിനിരത്തിയത്. സുനില്‍ ഛെത്രിയുടെ ഇടതുവിംഗിലൂടെയായിരുന്നു ഇന്ത്യന്‍ മുന്നേറ്റങ്ങളെല്ലാം. ഗാലറികളെ ആവേശക്കൊടുമുടിയിലെത്തിച്ച് ആദ്യപകുതിയില്‍ തുറന്നെടുത്ത് മൂന്ന്് സുവര്ണാവസരങ്ങള്. ജെജെയ്ക്കും ഛെത്രിക്കും പിഴച്ചപ്പോള്‍ ഗാലറികള്‍ നിരാശയുടെ ആള്‍രൂപങ്ങളായി. ആദ്യപകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളെന്ന ലക്ഷ്യത്തിലെത്താനായില്ല.
രണ്ടാം പകുതിയില്‍ ആര്‍ത്തുവിളിക്കുന്ന ആരാധകരുടെ ആവേശത്തിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ഉണര്‍ന്നുകളിച്ചു. ഇന്ത്യന്‍ മുന്നേറ്റത്തില്‍ പകച്ച് അഫ്ഗാന് പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍, അപ്രതീക്ഷിത നീക്കത്തിലൂടെ 71ാം മിനിറ്റില്‍ അഫ്ഗാന് ഇന്ത്യന്‍വല കുലുക്കി. ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്തയും മിഡ് ഫീല്‍ഡര്‍ സുബൈര്‍ അമീറിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അമീറി ഉതിര്‍ത്ത ഷോട്ടിന് പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്ഗോളി ഗുര്‍പ്രീതിനായില്ല. ഇന്ത്യന്‍വല കുലുക്കിയതിന്റെ ആവേശം മാറുന്നതിന് മുമ്പ് അഫ്ഗാന് ജെജ മറുപടി നല്കി. തൊട്ടടുത്ത മിനിറ്റില്‍ ഇടത് വിങ്ങില്‍ നിന്നും ന്രേസ ഉയര്‍ത്തിയിട്ട പാസ് ഛേത്രി ഹെഡ് ചെയ്തു. ബോക്സിനുള്ളില്‍ നിന്ന് പന്ത് സ്വീകരിച്ച ജെജെ അഫ്ഗാന് ഗോളിയെ നിസഹായനാക്കി വലയിലേക്ക് ചിപ് ചെയതിട്ടു (1-1). അവസാനമിനിറ്റിലും ഇന്ത്യ വിജയഗോളിന് കിണഞ്ഞ് പരിശ്രമിച്ചു. മൂന്ന് മിനുറ്റ് ഇന്‍ജുറി ടൈമിലും ഗോള്‍ പിറക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് വഴിമാറി.
എക്സ്ട്രാ ടൈമില്‍ ജെജെയും ഛേത്രിയും നസ്രയും അഫ്ഗാന്വലയിലേക്ക് നിരന്തരം ഷോട്ടുകളുതിര്‍ത്തു. നൂറാം മിനിറ്റില്‍ ഛേത്രിയുടെ ബൂട്ടില്‍ നിന്നും വിജയഗോള്‍ പിറന്നു. സെന്‍ട്രല്‍ ലൈനില്‍ അഫ്ഗാന് താരം ജെജെയെ ഫൗള്‍ ചെയ്തു. റഫറി നല്കിയ ഫ്രീ കിക്കെടുത്തത് ജെജെ തന്നെ. ബോക്സിനുള്ളില്‍ ലഭിച്ച ഹൈ ബോള്‍ അഫ്ഗാന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഛേത്രി വലയിലേക്കുതിര്‍ത്തു (2-1). കളിയുടെ അവസാന നിമിഷം വരെ അഫ്ഗാന് താരങ്ങള്‍ പൊരുതി. ഫൈനല്‍ വിസിലുയരും വരെ ഇന്ത്യന്‍ താരങ്ങളും പൊരുതി. ഒടുവില്‍ ആര്‍പ്പുവിളികള്‍ക്കും വിജയാരവങ്ങള്ക്കും അഭിവാദ്യമര്‍പ്പിച്ച് ഇന്ത്യന്‍താരങ്ങള്‍ ഗാലറിയെ വലംവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: