ഹനുമാന് ഗുരുവായി സ്വീകരിച്ചത് സൂര്യനെയാണ്. സര്വ്വവേദത്തിന്റെയും ജ്ഞാനത്തിന്റെയും ഇരിപ്പിടമായ സൂര്യന്റെ അടുത്ത് ചെന്ന് ശിഷ്യത്വം ആവശ്യപ്പെട്ടു. ഹനുമാനെപ്പോലെ ഒരാളെ ശിഷ്യനായി സ്വീകരിക്കാന്‍ സമ്മതം തന്നെ.
സദാ സഞ്ചാരിയായ തനിക്ക് ഒരിടത്തിരുന്ന് വിദ്യ നല്കാന് കഴിയില്ലല്ലോ എന്നായി ആദിത്യഭഗവാന്. അതിനെന്താ, താന്‍ ഒരിടത്തിരിക്കാതെ ഗുരുവിന് അഭിമുഖമായി അതേ വേഗതയില്‍ സഞ്ചരിച്ചുകൊണ്ട് വിദ്യ അഭ്യസിച്ചുകൊള്ളാം എന്ന് മാരുതി അറിയിച്ചു. എത്ര കഠിനമായ തപസ്സാണിത്.
ഇത്രയും വിജ്ഞാനദാഹവും ബുദ്ധിശക്തിയും ഏകാഗ്രതയുമുള്ള ശിഷ്യനെ കിട്ടിയതില്‍ സൂര്യന് സന്തോഷിച്ചു. ചുരുങ്ങിയ സമയംകൊണ്ട് സര്‍വ്വവേദ, വേദാന്താദിവിദ്യകളും ശാസ്ത്രങ്ങളും ഹനുമാന് അഭ്യസിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ ഗുരുദക്ഷിണയായി എന്തുവേണമെന്ന് ഹനുമാന് ചോദിച്ചു. ”നീ ആയുഷ്കാലം മുഴുവന്‍ എന്റെ പുത്രനായ സുഗ്രീവന്റെ മന്ത്രിയും ഉപദേശകനുമായിരിക്കണം.” എന്ന് ഗുരു ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെതന്നെയിരുന്നോളാമെന്ന് ഹനുമാന് വാക്കു നല്കി. അന്നുമുതല്‍ സുഗ്രീവനോടൊപ്പം കഴിയുകയാണ് ജിതേന്ദ്രിയനായ കാറ്റിന്റെ മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: