ഇതിനിടയില്‍ സുഗ്രീവന് ഒരു കാര്യം ഓര്‍ക്കുന്നു. ”ഒരുനാള്‍ മന്ത്രിമാരുമൊത്ത് പര്‍വത ശിഖരത്തില്‍ കഴിയുമ്പോള്‍ അതിസുന്ദരിയായ ഒരു സ്ത്രീയെ ഒരു രാക്ഷസന് ആകാശത്തിലൂടെ കൊണ്ടുപോയി. അവള് രക്ഷിക്കണേ രാമരാമ എന്നു നിലവിളിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അവള് ഉത്തരീയത്തില്‍ പൊതിഞ്ഞ് ആഭരണങ്ങള്‍ താഴെയിട്ടു. അത് അങ്ങയുടെ പത്നിയായിരിക്കണം. ഞാന്‍ അതെടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. അങ്ങയുടെ ഭാര്യയുടെ ആഭരണങ്ങളാണോയെന്നു നോക്കണം.” സുഗ്രീവന് ഗുഹയില്‍നിന്നും ആഭരണപ്പൊതി കൊണ്ടുവന്നു കാഴ്ചവച്ചു. അതുകണ്ടപ്പോള്‍ രാമന് ദുഃഖം അണപൊട്ടിയൊഴുകാന്‍ തുടങ്ങി. എന്നെപ്പോലെ നിങ്ങളും സീതയെ പിരിഞ്ഞുവോയെന്നു പറഞ്ഞു വിലപിക്കുകയും ആഭരണങ്ങള്‍ മാറിലണച്ച് പ്രാകൃതന്മാരെപ്പോലെ ദുഃഖിക്കുകയും ചെയ്യുന്നു.
വാല്മീകിരാമായണത്തില് ഈ ആഭരണദര്ശന രംഗം ലക്ഷ്മണന്റെ സ്വഭാവ മഹത്ത്വത്തിന് തെളിവുകൂടിയാണ്. രാമന് ലക്ഷ്മണനോടു പറയുന്നു: ”ലക്ഷ്മണാ നോക്ക്, രാക്ഷസന് അപഹരിച്ചുകൊണ്ടുപോകുന്ന സമയത്ത് വിദേഹരാജകുമാരി ശരീരത്തില്‍നിന്നും ഇവ അഴിച്ചെടുത്തു നിലത്തേക്കിട്ട ആഭരണങ്ങളും ഉത്തരീയവുമാണിവ. ധാരാളം പുല്ലുള്ള സ്ഥലത്തു വീണതിനാല്‍ അതിനൊരു കേടും ഉണ്ടായില്ല.”
ഇതുകേട്ടപ്പോള്‍ ലക്ഷ്മണന് ഇപ്രകാരം പറഞ്ഞു.
നാഹം ജാനാമി കേയൂരേ നാഹം
ജാനാമി കുണ്ഡലേ
നുപുരേത്വഭിജാനാമി നിത്യം
പാദാഭിവന്ദനാത്.
”എനിക്കീ തോള്വളകളെപ്പറ്റിയോ കമ്മലുകളെപ്പറ്റിയോ ഒന്നുമറിയില്ല. ഈ കാല്ചിലമ്പുകള് ദേവിയുടേതുതന്നെ. പതിവായി കാലുകള്‍ വന്ദിക്കുന്നതിനാല് ഈ ചിലമ്പുകള്‍ തിരിച്ചറിയാന്‍ എനിക്കു സാധിക്കുന്നു.”
വനവാസത്തിനു പുറപ്പെട്ടപ്പോള്‍ സുമിത്ര നല്കിയ ഉപദേശം അക്ഷരംപ്രതി ലക്ഷ്മണന് പാലിച്ചുവെന്നതിന് വേറെ തെളിവുവേണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: