ദ്രോണാചാര്യരെത്തന്നെ ദുര്യോധനന് എങ്ങനെ വിശ്വസിക്കും? ദ്രോണാചാരുടെ ആജന്മശത്രുവായ പാഞ്ചാലരാജാവ്, ദ്രുപദന്റെ മകനാണ് ധൃഷ്ടദുമ്നന്‍. ആ ധൃഷ്ടദ്യുമ്നനെ ആയുധവിദ്യ മുഴുവന്‍ അഭ്യസിപ്പിച്ച ആളാണ് ദ്രോണര്. ഭീമസേനനും അര്‍ജുനനും ആചാര്യരുടെ വത്സലശിഷ്യന്മാരാണ്. അതിരഹസ്യമായുള്ള യുദ്ധ മുറകളും ദിവ്യാസ്ത്രങ്ങളും പഠിപ്പിച്ചുകൊടുത്ത ആചാര്യനാണ്; ധര്‍മ്മബോധം ഉള്ള ആളായതുകൊണ്ട്; ശത്രു പക്ഷത്തേയ്ക്ക് അന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ കാലുമാറില്ലായിരിക്കാം.
സഹായങ്ങള്‍ ചെയ്യില്ലെന്നാര്‍ക്കറിയാം? ഭീമാര്ജുനന്മാര്ക്കുതുല്യം പരാക്രമികളുമായ രാജാക്കന്മാര് ശത്രുപക്ഷത്ത് ധാരാളമുണ്ട്. അവരെല്ലാം മഹാരഥന്മാരുമാണ്. നമ്മുടെ പക്ഷത്തുള്ളവരും യുദ്ധ വിശാരദന്മാരാണ്. എനിക്കുവേണ്ടി ജീവിതം ഉപേക്ഷിക്കുവാന്‍ തയ്യാറുമാണ്. ഭീഷ്മ പിതാമഹന് രക്ഷിക്കുന്ന നമ്മുടെ സൈന്യത്തിന് വിജയിക്കാന്‍ കഴിയുമോ? അതാണ് ദുര്യോധനന്റെ വിഷാദം.
ദുര്യോധനന്റെ സങ്കടം തീരുംവണ്ണംഭീഷ്മര് സിംഹനാദംചെയ്തു. വൃദ്ധനാണ് താനെങ്കിലും ഊര്‍ജസ്വലനാണ് എന്നുതെളിയിച്ചു. ഭീഷ്മര്‍ കൈയിലുള്ള ശംഖുവിളിച്ചു. കൂടാതെ ഒപ്പം തന്നെ ഭേരി, പണവം, ആനകം, ഗോമുഖം (ചെണ്ട, മദ്ദളം, കാഹളം, കൊമ്പ്) മുതലായ വാദ്യങ്ങളും മുഴക്കപ്പെട്ടു. ആ അത്യുച്ചഘോഷം ദിക്കുകളില്‍ മാറ്റൊലിക്കൊണ്ടു. പാണ്ഡവപക്ഷത്തുള്ളവരും വെറുതെയിരുന്നില്ല. ആദ്യം കൃഷ്ണന് പാഞ്ചജന്യം എന്നപേരുള്ള തന്റെ ശംഖും അര്ജുനന് ദേവദത്തം എന്ന തന്റെ ശംഖും മുഴക്കി.
രണ്ടും സാധാരണ ശംഖുകളല്ല; ദിവ്യങ്ങളാണ്. ഭീഷ്മരുള്പ്പടെയുള്ള എല്ലാവരുടേയും ശംഖുകള്‍ സാധാരണ ഭൗതിക ശംഖുകളാണ്. ശംഖു എന്ന ജീവിയുടെ അസ്ഥിയാണ്. അര്‍ജുനന്റെ ശംഖ് അഗ്നിദേവന് കൊടുത്തതാണ്. ഭഗവാന്റെ ശംഖ് പാഞ്ചജന്യം ദിവ്യമാണ്. എന്നു പറഞ്ഞാല്‍ മാത്രം വിവരണം പൂര്‍ണ്ണമാവുകയില്ല.ഭഗവാനില്‍ നിന്നു വേറിട്ടു മറ്റൊരു വസ്തുവല്ല പാഞ്ചജന്യം. ഭഗവാന്റെ ചൈതന്യ പൂര്‍ണ്ണമാണ്. ഭഗവാന്റെ ആയുധങ്ങള്‍ മാത്രമല്ല, ആഭരണങ്ങള്‍, അവതാരമൂര്‍ത്തികള്‍, ഭഗവാന്റെതിരുനാമങ്ങള്, ശക്തി വിശേഷങ്ങള്‍, എല്ലാം. ഭഗവാനില്‍ നിന്ന് വേറിട്ട് മറ്റൊരു പദാര്‍ത്ഥവുമല്ല. ശ്രീമദ് ഭാഗവതത്തിലെ നാരായണ കവചത്തില്‍ നിന്നു അങ്ങനെ നമുക്കു മനസ്സിലാക്കാം.
ഭൂഷണായുധലിംഗാംഖ്യാധത്തേ
ശക്തിഃ സ്വ മായയാ (ഭാ.6-8-7)
തുടരും
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: