തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് വധക്കേസില്‍ അന്തിമവാദം തുടങ്ങി. പ്രോസിക്യൂഷന് പ്രാരംഭ വാദം പൂര്‍ത്തിയാക്കി. അന്വേഷണോദ്യോഗസ്ഥരുടെ രേഖാപരിശോധനയുടെ പേരില്‍ വാദം വൈകിപ്പിക്കാനുള്ള പ്രതിഭാഗ നീക്കത്തെ തുറന്നു കാണിച്ചാണ് പ്രോസിക്യൂഷന് വാദം തുടങ്ങിവെച്ചത്.
വാദ നടപടികള്‍ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. ദൃക്സാക്ഷികളുടെയും, മറ്റു സാക്ഷികളുടെയും മൊഴികളും 66 രേഖകളും 24 തൊണ്ടി മുതലുകളും ഡോക്ടറുടെ മൊഴിയും പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് സംശയാതീതമായി തെളിയിക്കുന്നതാണെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനു വാദിച്ചു. സാക്ഷിമൊഴികളെ തെളിവായി കണക്കാക്കാമെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതിയുടെ ആറ് വിധിപ്പകര്‍പ്പുകളും കോടതിയില്‍ സമര്‍പ്പിച്ചു.10 മിനിട്ടു കൊണ്ടാണ് പ്രോസിക്യൂഷന് വാദം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച കേസില്‍ വാദം തുടങ്ങാനായിരുന്നു വിചാരണക്കോടതി തീരുമാനിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ കേസ് പരിഗണിച്ച ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം ഹൈക്കോടതിയുടെ ഉത്തരവ് ഹാജരാക്കിയതനുസരിച്ച് രേഖാപരിശോധനയാവാമെന്ന് കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് കേസ് അന്വേഷിച്ച പേരാമംഗലം സിഐ പി.സി. ബിജുകുമാറിന്റെ തെളിവ് അടയാളപ്പെടുത്തല്‍ രാവിലെ തുടങ്ങിയത് വൈകീട്ട് 4.50 വരെ തുടര്‍ന്നു. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത് അന്നത്തെ എസ്ഐ ടി. സുധാകരനായിരുന്നു. എന്നാല്‍ നിലവിലെ എസ്ഐയെ വിസ്തരിക്കണമെന്ന പ്രതിഭാഗം ആവശ്യത്തില്‍ തെളിവ് അടയാളപ്പെടുത്തല്‍ ആവാമെന്ന് കോടതി അറിയിച്ചു.
വൈകീട്ട് 4.55 ഓടെ എസ്ഐ രാകേഷിനെ രേഖകള്‍ കാണിച്ച് അടയാളപ്പെടുത്താന്‍ ശ്രമിച്ചു. താന്‍ അക്കാലത്ത് സ്റ്റേഷന് ചുമതലയിലോ, സ്റ്റേഷനിലോ ഉണ്ടായിരുന്നയാളല്ലെന്ന് എസ്ഐ കോടതിയെ അറിയിച്ചു. തെളിവ് രേഖപ്പെടുത്തല്‍ നടപടിക്രമം മാറി വിസ്താരത്തിലേക്ക് ചോദ്യങ്ങള്‍ മാറിയത് കോടതി എതിര്‍ത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഹാജരാക്കിയ രേഖകളിലെ സംശയദൂരീകരണമാണെന്നും, മറ്റൊന്നും ചോദിക്കാനാവില്ലെന്നും കോടതി പ്രതിഭാഗത്തെ ഓര്‍മ്മിപ്പിച്ചു. വീണ്ടും ചോദ്യങ്ങളിലേക്ക് കടന്നതോടെ കോടതി കടുത്ത അതൃപ്തി പ്രകടമാക്കി, നേരത്തെ സിഐയുടെ മൊഴിയെടുപ്പിലും രേഖകളിലെ തെളിവെടുപ്പുകള്‍ പലപ്പോഴും വിസ്താരങ്ങളിലേക്ക് കടന്നതിനെ ചൊല്ലി പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ നിരവധി തവണ വാഗ്വാദമുണ്ടായി.
പ്രോസിക്യൂഷന് പ്രാരംഭ വാദം പൂര്‍ത്തീകരിച്ചപ്പോഴും വാദ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച പ്രതിഭാഗം വാദം തുടങ്ങാനും നിര്‍ദ്ദേശിച്ചു. ഈ ആഴ്ചയില്‍ തന്നെ വാദം പൂര്‍ത്തിയാക്കാനും കോടതി പ്രതിഭാഗത്തിനോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ മൂന്നുമാസം കൂടി വിചാരണ കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി അത് തള്ളുകയും, ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: