പാണ്ഡവപക്ഷത്തുള്ള മഹാരഥന്മാരുടേയും സൈനികരുടേയും ശംഖധ്വനികളും വാദ്യഘോഷങ്ങളും ഭൂലോകത്തേയും സ്വര്‍ഗ്ഗലോകത്തേയും പ്രകമ്പനംകൊള്ളിച്ചു. മാത്രമല്ല, ധാര്ത്തരാഷ്ട്രന്മാരുടെ ഹൃദയങ്ങളെ പിളര്‍ത്തുകയും ചെയ്തു.
”സഘോഷോധര്ത്തരാഷ്ട്രാണാം
ഹൃദയാനിവ്യദാരയല്”
(ഗീത.1-19)
ഇത് ആലങ്കാരികമായി പറഞ്ഞതല്ല. വസ്തുതാകഥനം തന്നെയാണ്. സംസ്കൃതത്തില്‍ ഹൃദയം എന്ന വാക്കിന് മനസ്സ് എന്നും മാറിടം എന്നും അര്‍ത്ഥമുണ്ട്. (ഹൃദയം ചിത്ത വക്ഷസോഃ നിഘണ്ടു) മനസ്സിനെ പിളര്‍ന്നു എന്നു പറഞ്ഞാല്‍ മനസ്സിലെ അറിവ് ആഗ്രഹം, ധൈര്യം, ഉത്സാഹം മനോധര്‍മ്മങ്ങളെ എല്ലാം നശിപ്പിച്ചു എന്നര്‍ത്ഥം. അതു പോലെ മരണ ഭയംകൊണ്ട് നെഞ്ച്പൊട്ടുന്നതായും ധാര്ത്തരാഷ്ട്രര്ക്കുതോന്നി. വെറും തോന്നലല്ല. അനുഭൂതിതന്നെയുണ്ടായി; നെഞ്ചുതടവിത്തുടങ്ങി ഇങ്ങനെ ദുര്യോധനപക്ഷത്തുള്ള മുഴുവന്‍ ആളുകളുടേയും മരണ പ്രക്രിയ ആരംഭിച്ചു. ഇനി പതിനെട്ടു ദിവസം കൊണ്ട് അതു പൂര്‍ത്തിയാവുകയും ചെയ്യും. ഇങ്ങനെ ദുര്യോധനാദികളുടെ മരണത്തിന്റെ ആരംഭം കുറിക്കാന്‍ ഭഗവാന്റെ തന്നെ ചൈതന്യ വിശേഷമായ പാഞ്ചജന്യത്തിനു മാത്രമേ കഴിയൂ. ഭഗവാന് പാര്‍ത്ഥനോട് ഇക്കാര്യം തുറന്നു പറയുന്നുണ്ട്.
”മയൈ വൈതേ നിഹിതാഃ പൂര്‍വ്വമേവ”(ഗീ 11.33) ഭഗവാന് യുദ്ധാരംഭത്തിനു മുന്‍പ് പ്രതിജ്ഞ ചെയ്തപോലെ ആയുധം എടുക്കാതെതന്നെ കൗരവരെ വധിച്ചു. ശംഖ് ആരേയും കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധവുമല്ലല്ലോ. ഇവിടെ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതായുണ്ട്. ദുര്യോധന പക്ഷത്തുള്ളവരുടെ ശംഖധ്വനികളും വാദ്യഘോഷങ്ങളും കേട്ടപ്പോള്‍ പാണ്ഡവന്മാരുടെ ഹൃദയങ്ങള്‍ക്ക് ഒന്നും സംഭവിച്ചതായി പറയുന്നില്ല. അവര്‍ക്ക് ഒരു ഞെട്ടല്‍ പോലും ഉണ്ടായില്ല. കാരണം പരമപുരുഷോത്തമനായ ശ്രീകൃഷ്ണ ഭഗവാനെ ആശ്രയിച്ചും ഭജിച്ചും ജീവിക്കുന്ന ഭക്തന്മാര് എല്ലാഭയത്തില് നിന്നും-മരണ ഭയത്തില്‍ നിന്നും -രക്ഷപ്പെടും. ഈ അവബോധം പാണ്ഡവര്‍ക്ക് ഉത്സാഹവും ധൈര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: