തിരുവനന്തപുരം നഗരത്തിലെ കുമാരപുരം എന്ന സ്ഥലത്ത് പൊതുജനം ലെയ്നിലെ താമസക്കാരെടുത്ത തീരുമാനം കേരളത്തിനാകെ മാതൃകയാക്കാവുന്നതാണ്. സന്ധ്യാനേരത്ത് ടെലിവിഷനില്‍ സീരിയലുകള്‍ മാത്രം കണ്ടുകൊണ്ടിരുന്ന അവര്‍ സീരിയലുകളോട് വിടപറഞ്ഞു. വൈകിട്ട് 6 മുതല്‍ രാത്രി 10.30വരെ പലതരത്തിലുള്ള സീരിയലുകള്‍ സ്ഥിരമായി കണ്ടിരുന്ന അവര്‍ ഇനി ആ നേരത്ത് പുസ്തകങ്ങള്‍ വായിക്കും. പൊതുജനം ലെയ്നിലെ റെസിഡന്റ്സ് അസോസിയേഷന് എടുത്ത ഈ തീരുമാനത്തെ അവിടുത്തെ എല്ലാ ജനങ്ങളും അംഗീകരിക്കുകയായിരുന്നു. 135 വീടുകളുള്ള ഈ അസോസിയേഷനില്‍ ആരും ഇപ്പോള്‍ ചാനലുകളിലെ രാത്രികാല സീരിയലുകള്‍ കാണാറേയില്ല. ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നങ്കിലും പതിയെ ആ ശീലം മാറ്റിയെടുക്കാന്‍ പൊതുജനം ലെയ്നിലുള്ളവര്ക്കു കഴിഞ്ഞു.
ടെലിവിഷന്‍ പെട്ടികള്‍ നമുക്കിടയിലേക്ക് വന്നപ്പോള്‍ ആദ്യമൊക്കെ അതൊരദ്ഭുതമായിരുന്നു. പിന്നീടതിന്റെ സാധ്യതകള്‍ എത്രത്തോളം വിസ്തൃതമാണെന്ന് നമ്മള് തിരിച്ചറിഞ്ഞു. ടെലിവിഷന്‍ എല്ലാ വീടുകളുടെയും സ്വീകരണമുറികള്‍ക്ക് അലങ്കാരമായി. വിവിധ ചാനലുകള്‍ നമ്മുടെ സ്വീകരണമുറികളിലേക്കു വന്നു. ചാനലുകളുടെ എണ്ണം പെരുകിയപ്പോള്‍ ഏതു ചാനല്‍ കാണുമെന്ന പ്രതിസന്ധിയിലായി. ചാനലുകാര് തമ്മിലും മത്സരമാണ്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ എന്തു പരിപാടിയും കാണിക്കാമെന്ന നിലയിലെത്തി. വൈകുന്നേരങ്ങളില്‍ വിളക്കുവച്ച് പ്രാര്‍ഥിച്ചിരുന്നവരും കുടുംബകാര്യങ്ങള്‍ പങ്കിട്ട് വര്‍ത്തമാനം പറഞ്ഞിരുന്നവരും സൗഹൃദങ്ങള്‍ പുതുക്കിയിരുന്നവരും അതെല്ലാം വേണ്ടെന്നു വച്ച് ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കാന്‍ തുടങ്ങി. സന്ധ്യകളില്‍ കുട്ടികളുടെ പഠിപ്പില്ലാതായി. ഏതാണ്ട് പത്തുമണിവരെ വീടുകളില്‍ ഭക്ഷണം പാകംചെയ്യുന്നതു നിര്‍ത്തി. കുടുംബബന്ധങ്ങളില്‍ തന്നെ വിള്ളലുണ്ടാകാന്‍ അതു കാരണമായി. സീരിയല്‍ സമയത്ത് വീട്ടില്‍ കള്ളന് കയറിയാല്‍ പോലും അറിയാതെയായി. അങ്ങനെ ടെലിവിഷന്‍ പെട്ടികള്‍ കുടുംബങ്ങള്‍ക്കൊരു ബാധ്യതയായി.
വൈകുന്നേരം ആരംഭിക്കുന്ന പരമ്പരകളാണ് മാറാരോഗമായി ചാനലുകളില്‍ നിന്ന് കുടുംബങ്ങളിലേക്ക് പടര്‍ന്നത്. ഒട്ടും യുക്തിസഹമല്ലെന്നു മാത്രമല്ല, മനുഷ്യബന്ധങ്ങള്‍ക്കും കുടുംബ സംവിധാനത്തിനുമൊന്നും വിലകല്‍പ്പിക്കാത്ത ‘നെറികേടിന്റെ കാഴ്ചകളാണ്’ സീരിയലുകളില്‍ ഭൂരിപക്ഷവും. അമ്മായിയമ്മ-മരുമകള്‍ പോര്, ആണ്-പെണ് ജീവിതങ്ങളുടെ വഴിവിട്ട പോക്കും ദുരന്തങ്ങളും, മനുഷ്യര്‍ സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത അവിഹിതബന്ധങ്ങള്‍, കുഞ്ഞുങ്ങളെ പോലും ക്രൂരമായി കൊലചെയ്യുന്ന തരത്തിലുള്ള കഥകള്‍ ഇതെല്ലാം ചേര്‍ന്ന് മലയാളിയുടെ വൈകുന്നേരങ്ങളെ മലീമസമാക്കിയിരിക്കുകയാണ് സീരിയലുകള്‍.
സീരിയലുകള്‍ വീട്ടമ്മമാരിലും കുട്ടികളിലും ഉണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ വളരെ വലുതാണെന്നാണ് ഇക്കേകുറിച്ചു പഠനം നടത്തിയിട്ടുള്ള വിദഗ്ധര്‍ പറയുന്നത്. സിനിമകളില്‍ വില്ലത്തരം ചെയ്യുന്നത് ആണ് കഥാപാത്രങ്ങളാണെങ്കില്‍ സീരിയലുകളില്‍ ആ വേഷം സ്ത്രീകളേറ്റെടുത്തിരിക്കുകയാണ്. കാമുകനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യയെയും കുട്ടിയെയും ക്രൂരമായി വകവരുത്തുന്ന സ്ത്രീ ഇപ്പോള്‍ മിക്ക സീരിയലുകളിലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സീരിയലുകളില്‍ ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാര്ക്ക് പല സ്ഥലത്തുവച്ചും രോഷാകുലരായ സ്ത്രീപ്രേക്ഷകരില്‍നിന്ന് തിക്താനുഭവങ്ങള്‍ ഉണ്ടായതും കേട്ടിട്ടുണ്ട്. സീരിയല്‍ കഥകളും കഥാപാത്രങ്ങളും നല്ലൊരു ഭാഗം പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. വിവാഹേതര ബന്ധങ്ങളും ജാരസന്തതികളും സര്‍വസാധാരണമാണെന്നും അതില്‍ ധാര്‍മികതയുടെയോ മാന്യതയുടെയോ വിലക്കുകള്‍ പഴഞ്ചനാണെന്നുമുള്ള സന്ദേശമാണ് ഇപ്പോള്‍ ഒട്ടുമിക്ക സീരിയലുകളും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
സീരിയലുകളെപ്പോലെയോ അതിനെക്കാള്‍ മോശമായ രീതിയിലോ ഉള്ള രംഗങ്ങള്‍ പല സിനിമകളിലുമുണ്ടെന്നത് മറച്ചു വയ്ക്കുന്നില്ല. അക്രമങ്ങളും അന്ധവിശ്വാസങ്ങളും കുത്തിനിറച്ച ധാരാളം സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. എന്നാല്‍ തീയറ്ററുകളില്‍ പോയി കാണുമ്പോള്‍ മാത്രമാണ് ആ സിനിമകള്‍ നമുക്കു മുന്നിലെത്തുന്നത്. സീരിയലുകള്‍ നമ്മുടെ വീട്ടിലെ സ്വീകരണമുറിയില്‍ കുടുംബത്തിനു മുന്നിലേക്കാണെത്തുന്നത്. സീരിയല്‍ എന്നപേരില്‍ ആര്‍ക്കും എന്തും പടച്ചുവിടാമെന്നും ജനം അത് കാണാന്‍ വിധിക്കപ്പെട്ടവരാണെന്നുമുള്ള നിലപാട് അവസാനിപ്പിക്കുക തന്നെ വേണം. അതിന് പ്രേക്ഷകര്‍തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. തിരുവനന്തപുരത്തെ കുമാരപുരം പൊതുജനം ലെയ്നില്‍ നിന്നുള്ള വാര്‍ത്ത മാതൃകയാക്കേണ്ടതും ശുഭോദര്ക്കമാകുന്നതും അതിനാലാണ്.
കുടുംബജീവിതത്തിലും കുട്ടികളിലുണ്ടാകുന്ന സ്വഭാവത്തിലും സീരിയലിന്റെ അതിപ്രസരം മാറ്റങ്ങള്‍ വരുത്തുന്നത് കണക്കിലെടുത്താണ് അവ ഉപേക്ഷിക്കാന്‍ പൊതുജനം ലെയ്നിലെ താമസക്കാര്‍ തീരുമാനിച്ചത്. ടെലിവിഷന്‍ സീരിയല്‍ നടക്കുന്ന സമയത്ത് പുസ്തകങ്ങള്‍ വായിക്കാനാണ് അവരുടെ തീരുമാനം. അതിനായി ഓരോ വീട്ടിലും റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുസ്തകങ്ങളെത്തിക്കും. നല്ല നോവലുകളും കഥകളും കവിതകളുമെല്ലാം അതിലുണ്ടാകും. പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയാതെ വരുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ചിരിക്കുകയോ അതല്ലെങ്കില്‍ അസോസിയേഷന് അംഗങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുകയോ ചെയ്യും. കൂട്ടായി ഇരുന്ന് സംസാരിക്കാനുള്ള ഇടം ഒരുക്കാനൊരുങ്ങുകയാണിപ്പോള് പൊതുജനം ലെയ്ന്‍ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍.
കേരളത്തിലെ ടിവി ചാനലുകള്‍ നല്ലതും ചീത്തയും തിരിച്ചറിയാനാകാത്ത വിധത്തില്‍ സാംസ്കാരികമായ വലിയ അധപ്പതനത്തിലേക്ക് സമൂഹത്തെ തള്ളിവിടുകയാണെന്ന് അടുത്തിടെയാണ് വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത്. എന്നാല്‍ അദ്ദേഹം പരാമര്‍ശിച്ചത് ടിവി സീരിയലുകളെ കുറിച്ചല്ല, വാര്‍ത്തകളെ കുറിച്ചാണ്. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ അക്ഷരംപ്രതി ശരിയുമാണ്. ടിവി സീരിയല്‍ കാണുന്നതിനെക്കാള്‍ ശ്രമകരവും ദുരന്തവുമാണ് ഇപ്പോള്‍ ചാനല്‍ വാര്‍ത്തകളും അതോടനുബന്ധിച്ചുള്ള ചര്‍ച്ചകളും കാണുന്നത്. വാര്ത്തകള്ക്കിടയിലുള്ള ചര്‍ച്ചകള്‍ക്കായി സ്ഥിരമായി ചാനലുകളിലെത്തുന്നവരെ അവതാരകര്‍ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയായിട്ടും വീണ്ടും വീണ്ടും ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ വിശകലന വിദഗ്ധരും ബുദ്ധിജീവികളും എത്തുന്നതാണ് വിചിത്രം. ആരെന്ത് ആക്ഷേപിച്ചാലും ചാനലുകളില്‍ക്കൂടി ലഭിച്ചുകൊണ്ടിരിക്കുന്ന പ്രശസ്തിയാണ് അവര്‍ക്ക് മുഖ്യം.
ഓരോ പരിപാടിയും എങ്ങനെ മോശമാക്കാം എന്ന മത്സരമാണ് ചാനലുകളില്‍ നടക്കുന്നതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന് ചാനല്‍ പരിപാടികളെ ക്കുറിച്ചു പറഞ്ഞത്. ഇതൊക്കെ കാണുമ്പോള്‍ നമുക്കു തന്നെ ലജ്ജ തോന്നുന്നു. ”ചര്‍ച്ചയ്ക്കു വരുന്നവരെ വാര്‍ത്താ അവതാരകര്‍ അവഹേളിക്കുന്നതിനൊപ്പം നിലവാരമില്ലാത്തതും ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ വിവരമില്ലാത്തവര്‍ ചര്‍ച്ചകള്‍ക്കു വരുന്നതും ഗുരുതര പ്രശ്നമാണ്. വിവരമില്ലാത്തവരെ തെരഞ്ഞു പിടിച്ച് ചര്‍ച്ചയ്ക്കു വിളിക്കുകയാണെന്ന തോന്നല്‍ ശരിവയ്ക്കുന്നതാണ് പല വാര്‍ത്താ ചര്‍ച്ചകളും. ഏറ്റവും വൃത്തികെട്ട രീതിയില്‍ ആളുകളെ അവഹേളിക്കുന്ന പരിപാടികളാണ് ചാനലുകളില്‍ നിറയെ. എന്തിനെപ്പറ്റി ഒരാള്‍ പറഞ്ഞോ അതിനെ നേരെ വിപരീതമാക്കി നികൃഷ്ടമാക്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വാര്‍ത്തകളില്‍ പോലും നിറം കൊടുക്കുന്ന രീതിയാണ് ചാനലുകള്‍ അവലംബിക്കുന്നത്. സമൂഹത്തില്‍ സജീവമായി ഇടപെടാന്‍ ബാധ്യതയും സാധ്യതയും ഉള്ളപ്പോഴാണ് ചാനലുകള്‍ ഈ വൃത്തികെട്ട ശൈലിക്കു പുറകെ പോകുന്നത്. അറുവഷളന്‍ പരിപാടികള്‍ കാണിച്ച് സമയം കൊല്ലുകയാണിപ്പോള്‍ ചാനലുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.”
അടൂരിന്റെ വാക്കുകളോരോന്നും കേരളത്തിലെ ചാനല്‍ അവതാരകരും നടത്തിപ്പുകാരും വാര്‍ത്താ വായനക്കാരുമെല്ലാം മനസ്സിരുത്തി വിശകലനം ചെയ്യുകയും ആത്മ പരിശോധനയ്ക്കു വിധേയമാക്കുകയും വേണം. കേരളത്തിന്റെ സാംസ്കാരിക, വൈജ്ഞാനിക രംഗത്തും വാര്‍ത്താവിതരണ സാങ്കേതിക മേഖലകളിലും വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന് ആഗ്രഹിച്ച് നമ്മള് നമ്മുടെ കുടുംബത്തിലേക്ക് കൈപിടിച്ച് കയറ്റിയ ചാനലുകളെയും ടെലിവിഷനുകളെയും പടിയടച്ച് പിണ്ഡം വയ്ക്കേണ്ടിവരുന്ന കാലം അടുത്തെത്തിക്കഴിഞ്ഞു എന്ന ബോധം അവര്‍ക്കുണ്ടാകണം. നിങ്ങളെ ഞങ്ങള്‍ക്കു വേണ്ടാ എന്ന് പ്രേക്ഷകര്‍ പറയും. പൊതുജനം ലെയ്നില്‍ സംഭവിച്ചതും അതാണ്. പൊതുജനം ലെയ്നിനെ മാതൃകയായി സ്വീകരിച്ച് കേരളത്തിലെ എല്ലാ റെസിഡന്റ്സ് അസോസിയേഷനുകളും മുന്നോട്ടു വന്നാല്‍ ടെലിവിഷന്‍ പെട്ടികള്‍ കുപ്പത്തൊട്ടിക്ക് സമമാകുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: