നെയ്യാറ്റിന്‍കര: പണം വാങ്ങി വിധിനിര്‍ണയിച്ചു എന്നാരോപിച്ച് മത്സരാര്ഥികളും രക്ഷിതാക്കളും കലോത്സവവേദിയില്‍ പ്രതിഷേധിച്ചു. നൃത്തഇനങ്ങളിലാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ഇന്നലെ നടന്ന എച്ച്എസ്എസ് വിഭാഗത്തിലെ നാടോടിനൃത്ത മത്സരത്തിലെ വിധി നിര്‍ണയത്തില്‍ പക്ഷപാതം കാട്ടി എന്ന് ആരോപിച്ച് ഒരുസംഘം കലാപ്രതിഭകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് തിരിച്ചറിയുന്നതിനുള്ള അടയാളങ്ങള്‍ ധരിച്ചെത്തുന്ന മത്സരാര്‍ഥികള്‍ വിജയിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ പരാതി. മത്സരത്തിനിടയില്‍ കുട്ടിയുടെ മാല അഴിഞ്ഞുവീണു. മത്സരത്തിന്റെ നിയമം അനുസരിച്ച് ചമയം അഴിഞ്ഞുവീണാല്‍ മത്സരാര്‍ഥി അയോഗ്യയാക്കപ്പെടും. ഇത് വിധികര്‍ത്തക്കള്‍ക്കുള്ള സൂചനയാണെന്നായിരുന്നു ആരോപണം. ഈ വിദ്യാര്‍ഥിനിക്കുതന്നെ ഒന്നാംസ്ഥാനം ലഭിച്ചതോടെ മറ്റ് മത്സരാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും ബഹളംവച്ചു.
ജനറല്‍ കണ്‍വീനറുടെ ചുമതല വഹിക്കുന്ന ജില്ലാ വിദ്യാഭ്യാസഓഫീസറുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധവുമായി എത്തി. ആരും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ ബോയ്സ് എച്ച്എസ്എസിലെ പ്രധാനവേദിയില്‍ കയറി മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് സമരം നടത്തി. വിധിനിര്‍ണയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസ് എത്തി അനുരജ്ഞന ചര്‍ച്ച നടത്തി നിയമപരമായി പരാതി നല്കാന് ആവശ്യപ്പെട്ടതോടെ പ്രതിഷേധം അവസാനിച്ചു.
പ്രതിഷേധങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലെത്തി.
വിധികര്‍ത്താക്കളെ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് കരാര്‍ നല്കുന്ന പ്രവണത ഏറി വരുന്നെന്ന ആരോപണവും ശക്തമാണ്. മതിയായ യോഗ്യതയും പരിചയസമ്പത്ത് ഇല്ലാത്തതുമായ വിധികര്‍ത്താക്കളെയാണ് ഇത്തരം സംഘങ്ങള്‍ മത്സര വേദികളില്‍ എത്തിക്കുന്നത്. കരാര്‍ ഏറ്റെടുക്കുന്ന സംഘത്തിന്റെ സാമ്പത്തിക ലാഭമാണ് ഇതിനു പിന്നില്‍. വിദ്യാഭ്യാസവകുപ്പാണ് വിധികര്‍ത്താക്കളുടെ പേരുവിവരം അടങ്ങുന്ന പട്ടിക നല്‍കേണ്ടത്. യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
എന്നാല്‍ യോഗ്യതയുടെ മാനദണ്ഡം ആധികാരികമായി പരിശോധിക്കാറില്ല എന്നതാണ് വസ്തുത. ഉപജില്ലാ കലോത്സവത്തിന് എഇഒമാരും ജില്ലാ കലോത്സവത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സംസ്ഥാന കലോത്സവത്തിന് ഡിപിഐയുമാണ് വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നത്.
പാനല്‍ തയ്യാറാക്കുന്നവരുടെ ചുമതലയാണ് വിധികര്‍ത്താക്കളെ മത്സരവേദികളില്‍ എത്തിക്കുക എന്നത്. ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഓഫീസുകളിലെ ജീവനക്കാര്‍ തയ്യാറാകില്ല. പകരം സംവിധാനമായാണ് കരാര്‍ സംഘങ്ങളെ ഏല്പിക്കുന്നത്. കരാര്‍ സംഘങ്ങളെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മത്സരങ്ങള്‍ക്കും വിധികര്‍ത്താക്കളെ കണ്ടെത്തുന്നതിന് മൊത്തത്തില്‍ ഈ സംഘത്തിന് കരാര്‍ ഉറപ്പിക്കുകയാണ് പതിവ്.
നാണ്യവിളകളെ തരം തിരിക്കുന്നതുപോലെ വിധികര്‍ത്താക്കളെയും ഒന്നാംതരം രണ്ടാംതരം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഒന്നാം തരത്തില്‍പ്പെട്ട വിധികര്‍ത്താക്കള്‍ക്ക് കൂടുതല്‍ തുക പ്രതിഫലമായി നല്‍കേണ്ടി വരും. ഈ വിഭാഗത്തില്‍പ്പെട്ട എല്ലാ വിധികര്‍ത്താക്കള്‍ക്കും ജില്ലാ കലോത്സവത്തിന് 2 മുതല്‍ 3 ലക്ഷം വരെ ചെലവാകും.
രണ്ടാംതരത്തിന് ഒന്നര ലക്ഷത്തിനകത്തും. രണ്ടാം വിഭാഗക്കാര്‍ എത്തുമ്പോഴാണ് പ്രശ്നങ്ങള്‍ക്കും തുടക്കമാകുന്നത്. മൂന്ന് വിധികര്‍ത്താക്കളില്‍ രണ്ടുപേര്‍ ബന്ധപ്പെട്ട മത്സര ഇനവുമായി അറിവുള്ളവരും മൂന്നാമത്തെ ആള് അല്പജ്ഞാനിയും ആയിരിക്കും.
ഇയ്യാളെ രണ്ടുപേരുടെയും മധ്യത്തില്‍ ആയിട്ടായിരിക്കും ഇരുത്തുക. മറ്റ് രണ്ടുപേരും നല്കുന്ന സൂചനകള്‍ അനുസരിച്ചായിരിക്കും മൂന്നാമന്റെ വിധിനിര്‍ണയം. മത്സരാര്‍ഥികളെ സ്വാധീനിക്കുന്നതിനും കോഴ വിവാദത്തിനും ഇത് ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: