ന്യൂദല്‍ഹി: പത്താന്‍കോട്ടെ വ്യോമസേനാത്താവളത്തില്‍ ഭീകരാക്രമണം നടത്തിയവര്‍ പാക്കിസ്ഥാനില്‍ നിരന്തരമായി ബന്ധപ്പെട്ടയാളുടെ ഫോണ്‍നമ്പര്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിയ ഉസ്താദിന്റെ ഫോണ്‍നമ്പറാണ് 92 3000597212. 92 3017775253 എന്നൊരു നമ്പറും എന്‍ഐഎയ്ക്ക് കിട്ടിയിട്ടുണ്ട്. ഇത് ആക്രമണം നടത്തിയ ആറു പേരില്‍ ഒരാളുടെ ഉമ്മയുടേതാണെന്നാണ് നിഗമനം. രണ്ടും പാക് നമ്പറുകളാണ്. ഇവയിലേക്ക് വിളിച്ചത് ഭീകരര്‍ ഇരകളാക്കിയവരുടെ ഫോണുകളില്‍ നിന്നാണെന്നും സൂചനയുണ്ട്. ഇതില്‍ ഉസ്താദ് ജെയ്ഷെ മുഹമ്മദ് മേധാവി അസര്‍ മസൂദാണെന്നാണ് സൂചന.
ഡിസംബര്‍ 31ന് രാത്രി 9.12നാണ് ഭീകരര്‍ ആദ്യം 92 3000597212 എന്ന നമ്പറില്‍ ഉസ്താദിനെ വിളിക്കുന്നത്. ഭീകരര്‍ കഴുത്തറുത്തു കൊന്ന ടാക്സി ഡ്രൈവര്‍ ഇക്കാര് സിങിന്റെ ഫോണില്‍ നിന്നാണ് ഭീകരര്‍ ഉസ്താദിനെ വിളിച്ചത്. പാക്കിസ്ഥാനിലുള്ളയാളെ ഭീകരര്‍ ഉസ്താദെന്നാണ് സംസാരത്തിലുടനീളം വിളിച്ചിരുന്നതും. ഒരു സംഭാഷണത്തില്‍, ഇവര്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിന് ഉസ്താദ് അവരോട് കയര്‍ക്കുന്നത് കേള്‍ക്കാം.
ഇക്കാര് സിങിന്റെ ഫോണ്‍ പുറത്തേക്കുള്ള ഒരു കോളിനു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഈ ഫോണില്‍ നാലു തവണ ഇന്‍കമിങ് കോള്‍ സ്വീകരിച്ചിട്ടുണ്ട്. അവ ഉസ്താദിന്റെ കോളായിരുന്നു. ഇക്കാറിനെ ആക്രമിച്ച ശേഷമുള്ള ഒരു കോളില്‍ ഇക്കാറിനെ കൊല്ലാന്‍ ഉസ്താദ് ഭീകരന് നിര്‍ദ്ദേശം നല്‍കുന്നത് കേള്‍ക്കാം. പാക്കിസ്ഥാനില്‍ നിന്ന് ഇവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാറിന്റെ ഇന്നോവയിലാണ് ഭീകരര്‍ പത്താന്‍കോട്ടിലേക്ക് തിരിച്ചത്. എന്നാല്‍ കാര്യം പന്തിയല്ലെന്നു കണ്ട് ഇക്കാര് കാര്‍ മരത്തിലിടിച്ച് നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് ഭീകരര്‍ ഇക്കാറിന്റെ കഴുത്തറുത്ത് പാടത്ത് തള്ളിയത്.
പിന്നീടാണ് ഭീകരര്‍ ഗുരുദാസ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിങിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത് അതുമായി കടന്നത്. ഈ കാറില്‍ എസ്പിക്ക് ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരനായ സ്വര്ണ്ണക്കടക്കാരന് രാജേഷ് വര്‍മ്മയുടെ ഫോണ്‍ ഭീകരര്‍ തട്ടിയെടുത്തിരുന്നു.
ആക്രമണത്തിനിടെ ഭീകരരില്‍ ഒരുവന് ഈ ഫോണില്‍ നിന്ന് പാക്കിസ്ഥാനിലുള്ള തന്റെ ഉമ്മയെ വിളിച്ചിരുന്നു. ആക്രമണം തുടങ്ങി അഞ്ചു മണിക്കൂര്‍ കഴിഞ്ഞായിരുന്നു 923017775253 എന്ന നമ്പറിലേക്ക് ഭീകരന് വിളിച്ചത്. താന്‍ അതിര്‍ത്തി കടന്ന് ഭാരതത്തില്‍ കടന്നുകയറിയ വിവരം പറഞ്ഞപ്പോള്‍ ഉമ്മ കരയുന്നതും ദൈവമേ അവനെ രക്ഷിക്കണമേയെന്ന് പറയുന്നതും ഈ കോളില്‍ കേള്‍ക്കാം.
ഭീകരര്‍ ധാരാളം വേദനാ സംഹാരികള്‍ കരുതിയിരുന്നു. മെഫനാമിക് ആസിഡ് എന്ന പൊന്സ്റ്റാന് അവര്‍ കരുതിയിരുന്നു. ഇതിന്റെ 500 മില്ലി പായ്ക്ക് വിമാനത്താവളത്തില്‍ നിന്ന് കണ്ടെടുത്തു. ആക്രമണ സമയത്ത് ഭീകരര്‍ കൊണ്ടു നടക്കുന്നതാണ് ഇത്. താവളത്തില്‍ നിന്ന് കണ്ടെത്തിയ പായ്ക്കറ്റില്‍ പാക്കിസ്ഥാനിലെ ഫൈസര്‍ കമ്പനി നിര്‍മ്മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈസര്‍, പാക്കിസ്ഥാന്, ബി,2 , എസ്ഐടിഇ, കറാച്ചിയെന്നാണ് കവറിലുള്ളത്. വേദനാ സംഹാരികള്‍, സിറിഞ്ചുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ ധാരാളം സ്റ്റോക്ക് ചെയ്തിരുന്നു. മരുന്നിലും സിറിഞ്ചിലും പാക് മുദ്രയുണ്ട്. പല പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍ സാധാരണ ഉപയോഗിക്കുന്ന വേദനാ സംഹാരികളല്ല മെഫനാമിക് ആസിഡ്.വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുന്ന ഹോര്‍മോണ്‍ കുറയ്ക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഭീകരര്‍ വഴിയില്‍ തള്ളിയ കാറില്‍ എനര്‍ജി ഡ്രിങ്കുകളുടെ ധാരാളം ടിന്നുകളുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: