യുദ്ധസന്നദ്ധരായിനില്ക്കുന്ന ശത്രുസൈന്യങ്ങളുടെ ബലവും ആയുധങ്ങളും യുദ്ധമുറകളും നേരിട്ടുകണ്ട് പഠിച്ചതിനുശേഷം സ്വന്തം സൈന്യങ്ങളെ വീണ്ടും സജ്ജമാക്കേണ്ടത് ഒരു യോദ്ധാവിന്റെ അനുപേക്ഷണീയമായ കര്‍ത്തവ്യമാണ്. അതിനുവേണ്ടിയാണ് കൃഷ്ണനോട് അര്ജുനന് ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.
”രണ്ടു സൈന്യങ്ങളും നിരന്നു നില്‍ക്കുന്നതിന്റെ മദ്ധ്യത്തില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് എന്റെ രഥം കൊണ്ട് നിര്‍ത്തൂ”
ഭഗവാന് അപ്രകാരം ചെയ്തപ്പോള്‍ മറുപക്ഷത്ത് തയ്യാറായിനില്ക്കുന്ന ഭീഷ്മ പിതാമഹനേയും ദ്രോണ കൃപരാദി ഗുരുജനങ്ങളേയും മറ്റു ബന്ധുക്കളേയുമാണ് കണ്ടത്. ഈകാഴ്ച അര്‍ജുനന്റെ മനസ്സിനെ മാറ്റി മറിച്ചു. മുന്‍പ് തങ്ങളോട് ചെയ്ത ശത്രു വധ പ്രതിജ്ഞയെല്ലാം മറന്ന് ദുര്യോധനാദികളുടെ ക്രൂര പ്രവര്‍ത്തികളെല്ലാം മാഞ്ഞു പോയി. ഗുരുജനങ്ങളോടുള്ള ബഹുമാനവും ബന്ധു ജനങ്ങളോടുള്ള സ്നേഹവും ഹൃദയം നിറഞ്ഞു തുളുമ്പി. യുദ്ധത്തിന്റെ ഫലമായി സംഭവിക്കാന്‍ ബന്ധുജനനാശം ഉള്ളില്‍കണ്ടു- വിധവകളായിത്തീരാന് പോകുന്ന സ്ത്രീകളുടെ ആര്‍ത്തനാദം ചെവിയില്‍ മുഴങ്ങി.
വര്‍ണ്ണ സങ്കരം കൊണ്ട്. ഉണ്ടാവുന്ന സാമൂഹ്യ ദുരവസ്ഥ, കുലധര്മ്മങ്ങളുടെനാശം മനസ്സില്‍ അലതല്ലി. വീരരസം മാത്രം നിറഞ്ഞു നിന്നിരുന്ന ആ വീരയോദ്ധാവിന്റെ ഹൃദയത്തില്‍ കാരുണ്യം മാത്രമാണ് ഇപ്പോള്‍ കരകവിഞ്ഞു നില്‍ക്കുന്നത്.
ലൗകികധര്മ്മമോഹം
ബന്ധു ജനങ്ങളോടുള്ളകാരുണ്യവും സ്നേഹവും തോന്നുകയും അതനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്യേണ്ടത് ലൗകിക ധര്‍മ്മാചരണത്തിന്റെ തുടക്കമാണ്. അതാണ് അര്ജുനനില് നാം കാണുന്നത്. ബന്ധുക്കളേയും ഗരുജനങ്ങളേയാണ് കൊല്ലേണ്ടി വരുന്നതെന്നോര്‍ത്തപ്പോള്‍ ദേഹം തളര്‍ന്നു; വായ വറ്റി വരണ്ടു; ശരീരം വിറകൊണ്ടു; ഗാണ്ഡീവം കൈയില്‍ നിന്നും വീണുപോയി. തൊലി പൊള്ളുന്നതുപോലെ തോന്നി. നില്ക്കാന് പോലും കഴിയാത്ത അവസ്ഥയായി. സുഹൃത്തായ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: