ഋഷ്യമൂകാചലത്തില്‍ ബാലി വരാത്തതിന് കാരണം മതംഗമുനിയുടെ ശാപംകൊണ്ടാണ്. അസുരശില്പിയായ മയന്റെ മകളായ മണ്ഡോദരിയാണല്ലോ രാവണന്റെ ഭാര്യ. മയന്റെ പുത്രന്മാരാണ് ദുന്ദുഭിയും മായാവിയും. രണ്ടുപേര്‍ക്കും ആരോടെങ്കിലും എപ്പോഴും യുദ്ധം ചെയ്യണം. ഒരിക്കല്‍ ദുന്ദുഭി ഒരു പോത്തിന്റെ രൂപമെടുത്ത് ബാലിയുടെ അടുത്തെത്തി പോരിനു വിളിച്ചു. തനിക്കുപറ്റിയ ഒരാളെ എതിരിടാന്‍ കഴിഞ്ഞതില്‍ ബാലിക്കും സന്തോഷമായി.
പോത്തിന്റെ രൂപമെടുത്ത അസുരനും വാനരനായ ബാലിയും തമ്മില്‍ ഘോരയുദ്ധം നടന്നു. നേരിട്ട് എതിര്‍ക്കുന്ന ശത്രുവിന്റെ പകുതിബലം ബാലിക്കു കിട്ടുമെന്നതിനാല്‍ ദുന്ദുഭിയെ തോല്പിച്ച് പൊക്കിയെടുത്ത് നിലത്തടിച്ചു കൊല്ലാന്‍ ബാലിക്കു നിഷ്പ്രയാസം സാധിച്ചു. ഒരു മലയുടെ വലുപ്പമുണ്ടായിരുന്ന ദുന്ദുഭിയുടെ ശിരസ് മുറിച്ചെടുത്ത് അകലേക്ക് വലിച്ചെറിഞ്ഞു. അത് ഋഷ്യമൂകാചലത്തില്‍ മതംഗാശ്രമത്തിലാണ് ചെന്നുവീണത്. അരുവിപോലെ ചോര തെറിച്ചുവീണ് മതംഗമഹര്‍ഷിയുടെ ആശ്രമം അശുദ്ധമായി.
കോപിച്ച മഹര്‍ഷി ഇനി ബാലി ഋഷ്യമൂകാചലത്തില്‍ കയറിയാല്‍ തലപൊട്ടിത്തെറിച്ചു മരിക്കട്ടെ എന്നു ശപിച്ചു. ഇതറിഞ്ഞ് പിന്നീട് ഈ പര്‍വതത്തില്‍ ബാലി കയറിയിട്ടില്ല. അത് ബാലികേറാമല എന്നും അറിയപ്പെടുന്നു. അവിടെയാണിപ്പോള്‍ സുഗ്രീവനും മന്ത്രിമാരും കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: