ബെംഗളൂരു: അറുപത്തിനാലാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ-വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു.
വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്ധ്രാപ്രദേശിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ പുരുഷന്മാര് ഉത്തരാഖണ്ഡിനെയാണ് കീഴടക്കിയത്. വനിതകളില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. 50 മിനിറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 25-13, 25-10, 25-11 എന്ന സ്കോറിനായിരുന്നു കേരള വനിതകള്‍ വെന്നിക്കൊടി പാറിച്ചത്.
പുരുഷന്മാര് അഞ്ച് സെറ്റ് നീണ്ട അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഉത്തരാഖണ്ഡിനെ കീഴടക്കിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കേരളത്തിന്റെ വിജയം. സ്കോര്‍: 25-21, 25-22, 23-25, 14-25, 15-12. ആദ്യ രണ്ട് സെറ്റുകളും ജയിച്ച് കേരളം ഏകപക്ഷീയമായ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഉത്തരാഖണ്ഡ് മിന്നുന്ന പ്രകടനം പുറത്തെടുത്ത് വിജയിച്ചു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അവസരത്തിനൊത്തുയര്‍ന്ന കേരള പുരുഷന്മാര് വിജയവും സെമി ബെര്‍ത്തും നേടിയെടുക്കുകയായിരുന്നു. പഞ്ചാബാണ് സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍.
സര്‍വ്വീസസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് പഞ്ചാബ് അവസാന നാലില്‍ ഇടംപിടിച്ചത്. സ്കോര്‍: 25-19, 25-23, 25-16. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് തമിഴ്നാടും സെമിയിലെത്തി. 64 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 25-20, 25-17, 25-17 എന്ന സ്കോറിനായിരുന്നു തമിഴ്നാടിന്റെ വിജയം.
വനിതാ വിഭാഗത്തില്‍ പശ്ചിമ ബംഗാള്‍ അഞ്ച് സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ തെലങ്കാനയെ പരാജയപ്പെടുത്തി സെമിയിലെത്തി. ഒരു മണിക്കൂറും 46 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 25-22, 22-25, 11-25, 25-09, 15-11 എന്ന ക്രമത്തിലായിരുന്നു ബംഗാളിന്റെ വിജയം. കര്‍ണാടകയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേയും സെമിയിലെത്തി. 57 മിനിറ്റ് നീണ്ട മത്സരത്തില്‍ 25-17, 25-03, 25-08 എന്ന സെറ്റുകള്‍ക്കാണ് റെയില്‍വേ വിജയം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: