ഗ്യാസ് പദ്ധതിയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങളേറെയും പെരും നുണകളുടെ വെറും ഗ്യാസാണ്. അപ്പപ്പോള്‍ തോന്നുന്നത് ഭാവനയില്‍ അവതരിപ്പിച്ച് ആശങ്കയും ആശയക്കുഴപ്പവും കേള്‍വിക്കാരില്‍ ഉണ്ടാക്കാന്‍ പലരും മത്സരിക്കുകയാണ്. അവരില്‍ ജനങ്ങളുടെ ആശയക്കുഴപ്പം അകറ്റേണ്ട മാധ്യമങ്ങള്പോലുമുണ്ടെന്നതാണ് വിചിത്രം.
വാസ്തവത്തില്‍, പ്രകൃതി വാതകത്തിന്റെ സുരക്ഷിതത്വവും ലഭ്യതയും ചെലവു കുറവും പരിഗണിച്ച് കേരളം രണ്ടു കൈയും നീട്ടി സ്വീകരിക്കേണ്ടതായിരുന്നു പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയെ. വിദേശ രാജ്യങ്ങളില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ എത്തുന്ന പ്രകൃതിവാതകം ദേശീയ വാതക ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ഗെയ്ല് ഇന്ത്യ ലിമിറ്റഡാണ്. പൊതുമേഖലാ സ്ഥാപനമായ ഗെയിലിനെ കോര്‍പ്പറേറ്റ്, വന്‍കിട കുത്തക, കമ്പനി എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. 3070 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. 2012 ല്‍ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും എതിര്‍പ്പുകള്‍ മൂലം പണി നിര്‍ത്തേണ്ടിവന്നു. എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ സ്ഥലം ഏറ്റെടുക്കല്‍ അവസാന ഘട്ടത്തിലാണ്. എന്നാല്‍ മറ്റു ജില്ലകളില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ആസൂത്രിതമായ എതിര്‍പ്പാണ് പദ്ധതിയെ വൈകിപ്പിക്കുന്നത്.
കൊച്ചി, കൂറ്റനാട്, മംഗലാപുരം, ബെംഗളുരു- കെകെഎബിപിഎല് പൈപ്പ് ലൈനിന്റെ ആദ്യ ഘട്ടം കൊച്ചിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 50 കിലോമീറ്റര്‍ ദൂരത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ചു.ഇതിന്റെ ഭാഗമായി പതിനൊന്നു സര്‍ക്കാര്‍- പൊതു മേഖലാ-സ്വകാര്യ കമ്പനികള്‍ക്ക് പ്രകൃതി വാതകം നല്കിവരുന്നു. പുതിയ രണ്ട് കമ്പനികള്‍ക്കുകൂടി വാതകം ലഭ്യമാക്കും. കളമശ്ശേരി, കൊച്ചി എന്നിവിടങ്ങളിലായി പുതുവര്‍ഷം 5000 വീടുകളില്‍ പ്രകൃതി വാതകം നല്‍കാനാണ് പദ്ധതി. എന്നാല്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയായി വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടിവരും. ആശുപത്രി, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കച്ചവട സമുച്ചയങ്ങള്‍ എന്നിവയ്ക്കും പ്രകൃതി വാതകം ലഭ്യമാക്കാനാണ് പദ്ധതി.
കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് പൈപ്പ്ലൈന് കടന്നുപോകുന്നത്. എറണാകുളത്ത് കൊച്ചിയില്‍ നിന്നാരംഭിക്കുന്ന പൈപ്പ്ലൈന് 15.55 കി.മീറ്റര്‍ ദൂരത്തിലാണ് സ്ഥാപിക്കുന്നത്. തൃശൂരിലിത് 72.45 കി.മീറ്ററാണ്. മഠത്തുംപടിയില്‍ പുമംഗലം, കാരളം, അന്നകം, ചൊവ്വന്നൂര്‍, പെരുമ്പിലാവ് എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. പാലക്കാട് ജില്ലയില്‍ 118.74 കി.മീറ്ററാണ് പൈപ്പിടേണ്ടിവരിക. ചാലിശ്ശേരി, ഷൊര്‍ണ്ണൂര്‍, പള്ളൂര്‍, വാണിയംകുളം, ലക്കിടി, പേരൂര്‍, മുണ്ടൂര്‍, മലമ്പുഴ, പുതുച്ചേരി എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് സ്ഥാപിക്കേണ്ടി വരിക. മലപ്പുറത്താകട്ടെ 58.54 കി. മീറ്റര്‍ ദൂരത്ത് മാത്രമാണ് പൈപ്പിടുക. കീഴ്പറമ്പ്, അരീക്കോട്, കാവന്നൂര്‍, പുല്‍പ്പറ്റ പൂക്കോട്ടൂര്‍, മലപ്പുറം, കോട്ടൂര്‍, പൊന്മലവ, മറാക്കര, എടയൂര്‍, വളാഞ്ചേരി, ഇരിമ്പിളിയം എന്നിവിടങ്ങളിലാണ് ഇത്.
കോഴിക്കോട് ജില്ലയില്‍ 79.5 കി.മീറ്റര്‍ ദൂരത്താണ് പൈപ്പ് സ്ഥാപിക്കേണ്ടിവരിക. കൊടിയത്തൂര്‍, കാരശ്ശേരി മുക്കം, ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കോട്ടൂര്‍, നടുവണ്ണൂര്‍, നൊച്ചാട്, പേരാമ്പ്ര, ചെറുവണ്ണൂര്‍, വളയം, ആയഞ്ചേരി, പുറമേരി, നാദാപുരം, തൂണേരി എന്നീ പ്രദേശങ്ങളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. കണ്ണൂരില്‍ 83.5 കി.മീറ്റര്‍ ദൂരം പൈപ്പ് സ്ഥാപിക്കണം. ഇരവട്ടി, തട്ടിയോട്, മുണ്ടേരി, പരിയാരം കരുവേലി എന്നിവിടങ്ങളിലൂടെയാണിത്.
കാസര്‍കോട് 81 കി. മീറ്റര്‍ ദൂരത്തില്‍ പൈപ്പിടണം. ഇത്രയും ജില്ലകളില്‍ പൈപ്പിടുന്നുണ്ടെങ്കിലും നാമമാത്രമായ സ്ഥലങ്ങളില്‍ മിന്നു നിന്നു മാത്രമാണ് എതിര്പ്പുയുരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഇത് തടസ്സം തന്നെ.
വസ്തുതകളുമായി പുലബന്ധമില്ലാത്ത വികൃത ഭാവനകളാണ് പല കേന്ദ്രങ്ങളും പടച്ചുവിടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, ഭൂമിയില്‍ കൃഷി ചെയ്യാന്‍ പറ്റില്ല, സമീപത്തുള്ള വീടുകള്‍ അടക്കം ഒഴിയേണ്ടിവരും, എപ്പോഴും പൊട്ടിത്തെറിക്കാം എന്നിങ്ങനെ…
(നാളെ: സുരക്ഷയില്‍ തീരെ ആശങ്കയേ വേണ്ട എന്നിട്ടും!!)
ഭൂമിയുടെ അവകാശം പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്നാണ് എതിര്‍പ്പിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ 10 മീറ്റര്‍ ആയി കുറച്ചാണ് സ്ഥലമേറ്റെടുക്കല്‍. ഇതിന്റെ ഉടമസ്ഥാവകാശമല്ല ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് പദ്ധതിക്ക് വിട്ടുനല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണിത്. ന്യായവിലയുടെ 50 ശതമാനം നല്‍കുമെന്നും കമ്പനി ഉറപ്പു നല്കുന്നു.
മാത്രമല്ല നഷ്ടപരിഹാരത്തുക അന്തിമമായി സംസ്ഥാന സര്‍ക്കാരിന് നിശ്ചയിക്കാനും കഴിയും. 505 കിലോമീറ്ററില്‍ 1250 ഏക്കര്‍ സ്ഥലമാണ് പൈപ്പിടാന്‍ ആവശ്യമായിട്ടുള്ളത്. പൈപ്പ് ലൈനിനടുത്തു തന്നെ കൃഷി ചെയ്യുന്നതിന് തടസ്സമില്ല. 300 മീറ്റര്‍ മാറിയേ നിര്‍മ്മാണ പ്രവൃത്തി നടത്താവൂ എന്ന നിബന്ധനയും തെറ്റായ പ്രചാരണം മാത്രമാണ്.
പൈപ്പ് ലൈനിടാന്‍ വേണ്ടി രാജ്യത്തെ ഒരു വീടുപോലും പൊളിക്കേണ്ടി വന്ന ചരിത്രം കമ്പനിക്കില്ലെന്നും ഭാവിയിലും അത് തന്നെയായിരിക്കും ഉറച്ച നിലപാടെന്നും ഈ പൊതുമേഖലാ കമ്പനി ആണയിടുമ്പോള്‍ വ്യാപകമായി കുടിയൊഴിയേണ്ടിവരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: