ബാലിയും സുഗ്രീവനും തമ്മില്‍ വളരെ സ്നേഹത്തോടെയാണു കഴിഞ്ഞിരുന്നത്. ബാലി രാജാവും സുഗ്രീവന് യുവരാജാവുമായിരുന്നു. ഒരുനാള്‍ ദുന്ദുഭിയുടെ സഹോദരന് മായാവി ദുന്ദുഭിയെ വധിച്ചതിനുപകരം വീട്ടാനെത്തി. മദിച്ച് അഹങ്കരിച്ച് അവന് ബാലിയെ യുദ്ധത്തിനു വിളിച്ചു. ബാലിയാകട്ടെ ആരെങ്കിലും യുദ്ധത്തിനു വരണമെന്ന് ആഗ്രഹിച്ചിരിക്കുകയും. മായാവി സാധാരണക്കാരനല്ല. അവര്‍ തമ്മിലുള്ള പോര് കുറെനാള്‍ നീണ്ടുനിന്നു.
പരാജയപ്പെടുമെന്നായപ്പോള്‍ മായാവി ഓടി ഒരു പര്‍വതത്തിലെത്തി. ബാലി പിന്നാലെ എത്തി. സഹായിക്കാന്‍ സുഗ്രീവനും കൂടെയെത്തി. മായാവി ഒരു ഗുഹയില്‍ കയറിയപ്പോള്‍ ബാലിയും കയറി. വീണ്ടും ഘോരയുദ്ധം. സുഗ്രീവനോട് ഗുഹയ്ക്കു വെളയില്‍ കാത്തുനില്‍ക്കണമെന്നും മായാവിയെ ബാലി വധിച്ചാല്‍ പാല് പുറത്തേക്കുവരും. ബാലി മരിച്ചാല്‍ രക്തം ഒഴുകിവരും. അങ്ങനെ കണ്ടാല്‍ ഗുഹാദ്വാരം അടച്ചിട്ട് സുഗ്രീവന് മടങ്ങിപ്പോയി രാജ്യം ഭരിക്കണമെന്നും പറഞ്ഞിരുന്നു. ഗുഹയുടെ വാതില്ക്കല് സുഗ്രീവന് കാത്തിരുന്നു. പെട്ടെന്ന് ചോര ഒഴുകി വരാന്‍ തുടങ്ങി. ബാലി മരിച്ചെന്നു നിശ്ചയിച്ച് വലിയൊരു കല്ലുകൊണ്ട് വിലദ്വാരം അടച്ചിട്ട് സുഗ്രീവന് കിഷ്കിന്ധയിലെത്തി. എല്ലാവരും ബാലിയുടെ മരണത്തില്‍ ദുഃഖിച്ചു. സുഗ്രീവനെ രാജാവായി അഭിഷേകം ചെയ്തു.
എന്നാല്‍ ചോര വരുത്തിയത് മായാവിയുടെ സൂത്രമായിരുന്നു. ഒരുകൊല്ലം നീണ്ടുനിന്ന യുദ്ധത്തില്‍ ബാലി മായാവിയെ വധിച്ചു. സുഗ്രീവനെ വിളിച്ചിട്ട് മറുപടി കിട്ടുന്നില്ല. ഗുഹാദ്വാരം അടച്ചിരിക്കുന്നു. ബാലി കല്ലു തള്ളിമാറ്റി പുറത്തേക്കു വന്നു. താന്‍ ഗുഹയില്‍ കിടന്നു ചാകട്ടെയെന്നു കരുതി സുഗ്രീവന് മനപ്പൂര്‍വം വിലദ്വാരം അടച്ചിട്ട് പോയി രാജാവായിരിക്കുന്നു എന്നു ധരിച്ച് ബാലി കോപിച്ച് സുഗ്രീവനെ അടിച്ചും ഇടിച്ചും കൊല്ലാന്‍ ശ്രമിച്ചു. സുഗ്രീവന് വിശ്വസ്തരായ നാലു മന്ത്രിമാരോടൊപ്പം ഋഷ്യമൂകാചലത്തിലേക്ക് ഓടിപ്പോയി. സുഗ്രീവപത്നിയായ രുമയെ ബാലി തന്റെ ഭാര്യയാക്കുകയും ചെയ്തു. അങ്ങനെ വസിക്കുമ്പോഴാണ് രാമലക്ഷ്മണന്മാര് സീതയെത്തേടി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: