”ബന്ധുക്കളെ യുദ്ധത്തില്‍ കൊന്നിട്ട് ലൗകികമോ ആധ്യാത്മികമോ ആയ ഒരു ശ്രേയസ്സും കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. തോല്‍വിയുടെ സൂചനയായ ദുര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ ജയിക്കണമെന്ന് ഞാന്‍ തീരെ ആഗ്രഹിക്കുന്നില്ല. കാരണം, ഈ ബന്ധുക്കള്‍ക്കും പ്രജകള്‍ക്കും ഗുരുഭൂതന്മാര്‍ക്കും വേണ്ടിയാണ്, രാജ്യഭരണവും സുഖവും വേണമെന്ന് ആഗ്രഹിച്ചത്. അവര്‍ തന്നെയാണിതാ ജീവനും ധനവും എല്ലാം ഉപേക്ഷിച്ച് അണിനിരന്നുനില്ക്കുന്നത്. ഇങ്ങനെ ലൗകിക ധര്‍മങ്ങള്‍ ആചരിക്കാന്‍ പറ്റാത്ത അവസ്ഥവരുമെന്നാണ് പാര്ത്ഥന് കാണുന്നത്.
വൈദിക ധര്മമോഹം
ക്ഷത്രിയനാണ് അര്ജ്ജുനന്. ക്ഷത്രിയന്റെ ധര്‍മം തന്റെ രാജ്യത്തിലെ പ്രജകളെ ദ്രോഹിക്കുന്ന ആതതായികളെ വധിക്കണമെന്നത്രേ. ആരൊക്കെയാണ് ആതതായികള്.
”അഗ്നിദോ ഗരദശ്ചൈവ
ശസ്ത്രപാണിഃ ധനാപഹഃ
ക്ഷേത്രദാര ഹരശ്ചൈവ
ഷഡൈതേ ആതതായിന:” (സ്മൃതി)
വീടുകള്‍ തീവെയ്ക്കുന്നവന്‍, വിഷം കൊടുക്കുന്നവന്, മാരകായുധങ്ങള്‍ കൊണ്ടു നടക്കുന്നവന്, ഭൂമി കൈയേറി കൈവശം വെയ്ക്കുന്നവന്, ധനം അപഹരിക്കുന്നവന്, അന്യന്റെ ഭാര്യയെ അപഹരിക്കുന്നവന്-ഈ ആറുതരക്കാരും ആതതായികളാണ്-അവരെ ഭരണകര്‍ത്താക്കള്‍ വധിക്കണം. അവര്‍ക്ക് ഒരു ദോഷവും പാപവും അതുകൊണ്ടുവരില്ല.
”നാതതായിവധേ ദോഷേ,
ഹന്തുര്ഭവതി കശ്ചന” (സ്മൃതി) ആതതായികള്ക്ക് വധശിക്ഷ കൊടുക്കുമ്പോള്‍, എന്തെങ്കിലും പ്രത്യേക പരിഗണനയില്‍ ആരെയും ഒഴിവാക്കേണ്ടതുമില്ല.
”ആതതായി നമായാന്തം
ഹന്യാദേവാവിചാരയന്‍” (സ്മൃതി) ഈ വൈദികധര്മങ്ങളെ തെറ്റായിട്ടാണ് അര്ജ്ജുനന് വ്യാഖ്യാനിക്കുന്നത്. വാസ്തവത്തില്‍ ദുര്യോധനാദികള്‍ ഈ ആറു കുറവും ചെയ്തവരാണ്. അവരെ വൈദിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ടേ വധശിക്ഷക്കു വിധേയരാക്കേണ്ടവരാണ്. പക്ഷേ, അര്ജ്ജുനന് ഗുരു-ബന്ധു ജനങ്ങള്‍ എന്ന പരിഗണന നല്കി വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് വൈദികധര്മ മോഹം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: