സാലത്തിന് കരിമ്പന, മരുത്, തേന്മാവ്, മുളപ്പൂമരുത്, പയിന്‍മരം എന്നൊക്കെ അര്‍ത്ഥമുണ്ട്. രാമായണത്തില്‍ സാലം എന്നേ പറയുന്നുള്ളൂ. അപ്പോള്‍ ഇതില്‍ ഏതു മരമെന്ന് തീര്‍ച്ചയാക്കാനൊക്കില്ല. എന്നാല്‍ ആനന്ദരാമായണത്തില്‍ കരിമ്പനയെന്ന് എടുത്തുപറയുന്നുണ്ട്. ആനന്ദരാമായണത്തില്‍ പറയുന്ന കഥയിതാണ്. ഒരിക്കല്‍ ബാലി ഒരു ഗുഹയില്‍ കടന്നുചെന്നപ്പോള്‍ അതിനുള്ളില്‍ ഏഴു പനമ്പഴങ്ങള് കണ്ടു. നല്ല മധുരമുള്ള പനമ്പഴം കണ്ട് ബാലി അതെടുത്ത് കൊട്ടാരത്തിലേക്കു തിരിച്ചു. അപ്പോള്‍ ഒരു വലിയ സര്‍പ്പം പിന്നാലെ വന്ന് ഞാന്‍ തിന്നാന്‍ സൂക്ഷിച്ചിരുന്ന പഴങ്ങള്‍ മടക്കിത്തരണമെന്നാവശ്യപ്പെട്ടു.
ബാലി അതിനെ ശ്രദ്ധിക്കാതെ നടന്നു. പാമ്പു വിട്ടില്ല. പനമ്പഴങ്ങള് തിരിച്ചുതരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ബാലിക്കു ദേഷ്യം വന്നു. ഓരോ പഴമായി സര്‍പ്പത്തിന്റെ പുറത്തേക്കെറിഞ്ഞു. ”ഇതിവിടെത്തന്നെ മുളച്ച് മരങ്ങളായിത്തീരട്ടെ”യെന്നു ശപിക്കുകയും ചെയ്തു. ”ഈ കരിമ്പനകളെ മുറിച്ച് എന്നെ മോചിപ്പിക്കുന്നയാള്‍ നിന്നെ കൊല്ലുകയും ചെയ്യും.” എന്ന് സര്‍പ്പം തിരിച്ചും ശപിച്ചു. വട്ടത്തില്‍ ചുരുണ്ടുകിടന്ന സര്‍പ്പത്തിന്റെ പുറത്ത് കരിമ്പനകള്‍ മുളച്ചു വൃക്ഷങ്ങായിത്തീര്‍ന്നു. ബാലി നിത്യവും വന്ന് കരിമ്പനകളുമായി മല്‍പിടിക്കും. ഇത് ആ സര്‍പ്പത്തിനോടുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു. രാമലക്ഷ്മണന്മാര് സാലവൃക്ഷങ്ങളുടെ അടുത്തെത്തി സൂക്ഷനിരീക്ഷണം നടത്തി. ഭൂമിക്കടിയില്‍ വട്ടത്തില്‍ കിടക്കുന്ന സര്‍പ്പത്തെ അനന്തനായ ലക്ഷ്മണന് കണ്ടുപിടിച്ചു. ശ്രീരാമന് പനകള്‍ക്കുനേരെ അസ്ത്രം തൊടുത്ത നിമിഷത്തില്‍ ലക്ഷ്മണന് പാമ്പിന്റെ തലയ്ക്കു ചവിട്ടി. സര്‍പ്പം പെട്ടെന്ന് നിവര്‍ന്നു. മരങ്ങള്‍ നേര്‍രേഖയിലായി. ഒരമ്പില്‍ തന്നെ ഏഴുമരങ്ങളേയും രാമന് മുറിച്ചിട്ടു. അതോടെ സര്‍പ്പത്തിനും പനകള്‍ക്കും ശാപമോക്ഷം കിട്ടി.
കമ്പരാമായണത്തില്‍ വേറൊരു കഥയാണ്. ചന്ദ്രവംശരാജാവായിരുന്ന മണിഭദ്രന് കവിയെന്ന ഭാര്യയില്‍ ഏഴുപുത്രന്മാരുണ്ടായി. അവര്‍ മയനെ ഗുരുവായി സ്വീകരിച്ചു ധാരാളം മായാവിദ്യകള്‍ അഭ്യസിച്ചു. കുസൃതികളായ അവര്‍ മായാവിദ്യകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിന്റെ പുറത്തുകയറി സഞ്ചരിച്ചുവന്നു. ഒരിക്കല്‍ ഋശ്യശൃംഗത്തില്‍ വച്ച് അഗസ്ത്യമുനിയെ കണ്ടപ്പോള്‍ അവര്‍ക്കൊരു കുസൃതി തോന്നി. തങ്ങളുടെ മായാസര്‍പ്പത്തെ വട്ടത്തിലാക്കിയിട്ട് അവര്‍ സാലവൃക്ഷങ്ങളായി മാറി മുനിയെ അതിനുള്ളില്‍ രോധിച്ചു.
മഹര്‍ഷി ദിവ്യ ദൃഷ്ടികൊണ്ട് കാര്യം മനസ്സിലാക്കി. മുമ്പില്ലാതിരുന്ന വൃക്ഷങ്ങള്‍ ഇപ്പോഴെങ്ങനെ വന്നു? താന്‍ ഇവയ്ക്കുള്ളിലെങ്ങനയായി? സത്യം മനസ്സിലായപ്പോള്‍ അവരെ ശപിച്ചു. നിങ്ങള്‍ സര്‍പ്പത്തിന്റെ പുറത്തെ സാലവൃക്ഷങ്ങളായി ഇവിടെത്തന്നെ നില്ക്കുക ശ്രീരാമചന്ദ്രന് ഒരമ്പുകൊണ്ട് നിങ്ങളെ ഛേദിക്കും. അപ്പോള്‍ ശാപമുക്തികിട്ടും.” ലക്ഷ്മണന് സര്‍പ്പത്തിന്റെ ശിരസ്സില്‍ ചവിട്ടി. അതിനെ നിവര്‍ത്തു. ആ നിമിഷത്തില്‍ ഏഴുവൃക്ഷങ്ങളും രാമാസ്ത്രത്താല്‍ ഛേദിക്കപ്പെട്ടു. ഏതായാലും ഈ അത്ഭുത ദൃശ്യം കണ്ട് സുഗ്രീവന് അതിശയിച്ചു. രാമനില്‍ പൂര്‍ണവിശ്വാസവും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: