കേരളം ഇതുവരെ ഭരിച്ചിട്ടുള്ള ഇടതു-വലതു മുന്നണി സര്‍ക്കാരുകളെപ്പോലെ ഇത്ര രൂക്ഷമായ പരിസ്ഥിതിനശീകരണ നയം പ്രാവര്‍ത്തികമാക്കുന്ന മറ്റൊരു സര്‍ക്കാരും ഭാരതത്തില്‍ കാണുകയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കേരള മനഃസാക്ഷിയെ മഥിക്കുമ്പോഴും സര്‍ക്കാരുകള്‍ പരിസ്ഥിതി വിനാശകരമായ നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇപ്പോള്‍ സിപിഎമ്മും പാര്‍ട്ടി നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും നെല്‍വയല്‍ നികത്തുന്നതിനും കൃഷി മട്ടുപ്പാവുകളിലേക്ക് മാറ്റാനും പ്രോത്സാഹിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ സിപിഎം പുതിയ അടവുനയവുമായി രംഗത്തുവന്നിട്ടുള്ളത്. ഒരുകാലത്ത് നിലംനികത്തലിനെതിരെ കൊടികുത്തിയ പാര്‍ട്ടിയാണ് ഈ പരിസ്ഥിതിദ്രോഹ നടപടിക്ക് തയ്യാറാകുന്നത്. ഇപ്പോള്‍ എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിനു സമീപം കൈപ്പുഴ കായലിന്റെ നടുവില്‍ രണ്ടേക്കറോളം കായല്‍ ഭൂമാഫിയകള്‍ നികത്തുകയാണ്.
ചുറ്റും മുളങ്കുറ്റികളും തെങ്ങിന് കുറ്റികളും താഴ്ത്തി വലകെട്ടി ഉറപ്പിച്ച് ഫ്ളോട്ടിങ് ജെസിബി ഉപയോഗിച്ച് കായലില്‍ നിന്നുതന്നെ ചെളി കോരിയിട്ടാണ് നികത്തല്‍. റീസര്‍വേയില്‍ പുഴ പുറമ്പോക്ക് എന്ന് കാണിച്ചിരുന്നത് കൃത്രിമരേഖ ചമച്ച് ഭൂമാഫിയ തട്ടിയെടുക്കുകയായിരുന്നു. ഈ പ്രശ്നത്തില്‍ പഞ്ചായത്ത് നിസ്സംഗത പാലിക്കുന്നു. കൈതപ്പുഴ കായലില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. ഒരു സിനിമാനടനും കായല്‍ നികത്തി റിസോര്‍ട്ട് പണിയാന്‍ പദ്ധതി ഇട്ടിരിക്കുകയാണല്ലൊ. ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ പരിശോധനക്കെത്തുകയുണ്ടായി. ഈ സ്ഥലം പരിസ്ഥിതിലോല പ്രദേശമാണ്. ആഴംകുറഞ്ഞ ഭാഗങ്ങളില്‍ തിട്ടയായതിനാല്‍ കണ്ടലുകള്‍ വളര്‍ന്നിട്ടുണ്ട്. കണ്ടല്‍ സംരക്ഷണം എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഖരിതമാകുമ്പോഴും കായലില്‍ കോടികള്‍ വിലമതിക്കുന്ന പത്തേക്കറോളം ഭൂമാഫിയക്ക് സ്വന്തമാകും. പരിസ്ഥിതിലോല പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്കുപോലും വീടുവയ്ക്കാന്‍ അനുമതി നിഷേധിച്ചിരിക്കെയാണ് നിയമത്തെ നോക്കുകുത്തിയാക്കി കായല്‍ കരയാകുന്നത്. കയ്യേറ്റത്തിന് പിന്നില്‍ ആരാണെന്ന് പരിസരവാസികള്‍ക്കും അറിയില്ലത്രെ.
കായലുകള്‍ക്ക് ഇപ്പോള്‍തന്നെ മരണമണി മുഴങ്ങുകയാണ്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ പോളപ്പായല്‍ ചീഞ്ഞ് മത്സ്യസമ്പത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. മത്സ്യങ്ങളുടെ പ്രജനനത്തിന് ഇത് ഭീഷണിയാണ്. പോളപ്പായലിന്റെ കടന്നുകയറ്റം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) അധികാരികള്‍ പറയുന്നു. പേട്ട-പൂണിത്തുറ ഭാഗത്ത് പുഴയില്‍ തിങ്ങിനിറഞ്ഞ പായല്‍ നദി സംരക്ഷണത്തിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് യന്ത്രം ഉപയോഗിച്ച് കോരി വെടിപ്പാക്കിയിരുന്നു. ജലസമൃദ്ധമായ കേരളം മാലിന്യകേന്ദ്രമായി മാറുമ്പോള്‍ ശ്വസിക്കാന്‍ ശുദ്ധവായുവോ കുടിക്കാന്‍ വെള്ളമോ കിട്ടാതെ, കീടനാശിനി പ്രയോഗംമൂലം രോഗാതുരമായ കേരളം കൂടുതല്‍ വലയാന്‍ സാധ്യത ഒരുക്കുന്നതാണ് മേല്‍പ്പറഞ്ഞ വസ്തുതകള്‍. പക്ഷെ യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഭരണനേതൃത്വത്തിന്റെ കണ്ണില്‍പ്പെടുന്നില്ല. ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ പെര്‍ക്ലോറേറ്റ് മാലിന്യം കീഴ്മാട്, എടത്തല പഞ്ചായത്തുകളില്‍ വ്യാപകമായി കാണപ്പെടുന്നു. കുടിവെള്ള സ്രോതസ്സിലാണ് ഇത് കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ മാലിന്യവ്യാപനം നടന്നതായാണ് കണ്ടെത്തല്‍. ഇതുമൂലം ഹൈപ്പര്‍ തൈറോയ്ഡ് ബാധിച്ച 12 പേര് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണത്രെ.
പ്രകൃതിദത്തമായ മനോഹര ഭൂപ്രദേശത്തെയും അതിലെ കാടുകളെയും മൃഗങ്ങളെയും പക്ഷികളെയും കൊന്നൊടുക്കുന്ന മലയാളി പ്രകൃതിനാശം വരുത്തുന്ന, ജലവും വായുവും മലിനമാക്കുന്ന, അതുമൂലം രോഗാതുരമാകുന്ന തങ്ങളുടെ ജന്മനാടിനെപ്പറ്റി വ്യാകുലപ്പെടുന്നില്ല. കാടിനുള്ളില്‍ നിരുപദ്രവികളായി മേയുന്ന ആനകളെ കൊന്ന് കൊമ്പെടുത്തു വില്‍ക്കുന്നതിനും ചന്ദനമരം വെട്ടി കടത്തുന്നതിനും മറ്റുമാണ് കേരളത്തിലെ മാഫിയകളുടെ ശ്രദ്ധ. കേരളം ഭരിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരോ മന്ത്രിമാരോ അല്ല, അവരെ നിയന്ത്രിക്കുന്ന മാഫിയകളാണ് എന്ന സത്യമാണ് ഇതുവഴി തെളിഞ്ഞുവരുന്നത്. പക്ഷെ സാക്ഷരരും അഭ്യസ്തവിദ്യരുമായ മലയാളി അതിനെതിരെയല്ല സംഘടിക്കുന്നത്, മറിച്ച് പ്രവാസി മന്ത്രാലയം നിര്‍ത്തി അത് വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതിനെതിരെയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നല്ലകാര്യ ശേഷിയുള്ള മന്ത്രിയാണ്. കലാപത്തില്‍ അകപ്പെട്ട വിദേശികളെ നാട്ടിലെത്തിക്കാന്‍ സുഷമ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും കാര്യക്ഷമതയും പ്രതിപക്ഷത്തിന്റെ പോലും പ്രശംസ പിടിച്ചുപറ്റുകയുണ്ടായല്ലോ.
പ്രവാസികളായ അനേകം ലക്ഷം മലയാളികള്‍ ഉണ്ടെന്നും അവര്‍ നമ്മുടെ സമ്പദ്വ്യവസ്ഥക്ക് മഹത്തായ സംഭാവന നല്കുന്നു എന്നതും അംഗീകരിക്കെതന്നെ ഒരു മന്ത്രാലയം മറ്റൊന്നില്‍ ലയിപ്പിച്ചു എന്നതില്‍ വേവലാതിപ്പെടേണ്ടതില്ല. പ്രതിഷേധിക്കേണ്ട കാര്യങ്ങളില്‍ നിശ്ശബ്ദത പാലിക്കുകയും അനാവശ്യകാര്യങ്ങള്‍ക്കായി പ്രതിഷേധിക്കുകയും ചെയ്യുന്ന മലയാളി പ്രബുദ്ധനാണെന്ന് എങ്ങനെ പറയാന്‍ കഴിയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: