കുന്നത്തൂര്‍: വളരെ നാളത്തെ അനിശ്ചിതത്വത്തിനും ആശയ കുഴപ്പത്തിനും ശേഷം ഭരണിക്കാവ് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്നല്‍ ലൈറ്റുകള്‍ അഞ്ചുമാസം മുമ്പ് സ്ഥാപിച്ചത്. അശാസ്ത്രീയമായി സ്ഥാപിച്ച ലൈറ്റുകളെക്കുറിച്ച് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച ആദ്യദിനം തന്നെ സിഗ്നല്‍ കാത്തുകിടന്ന ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയും സിഗ്നല്‍ സംവിധാനം നിര്‍ത്തി വയ്ക്കുകയുമായിരുന്നു. കൊല്ലം-തേനി, ഭരണിക്കാവ്-വണ്ടിപ്പെരിയാര്‍ ദേശീയ പാതകള്‍ കടന്നുപോകുന്ന ജംഗ്ഷനായ ഭരണിക്കാവില്‍ ഗതാഗതകുരുക്ക് രൂക്ഷമായതാണ് വീണ്ടും സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഭരണിക്കാവ് ജംഗ്ഷനില്‍ അസൗകര്യമായ രീതിയില്‍ സ്ഥിതിചെയ്യുന്ന ട്രാഫിക്ക് ഐലന്റ്, കാര്‍, ആട്ടോ സ്റ്റാന്റുകള്‍ എന്നിവ മാറ്റാതെയാണ് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിരിക്കുന്നത്. രാവിലെ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാണ് സിഗ്നല്‍ പ്രവര്‍ത്തിപ്പിച്ചത്. ജംഗ്ഷനിലെ ട്രാഫീക്ക് പോലിസിന്റെ സേവനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: