ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നാവശ്യം ഉയര്‍ന്ന ശ്രീമദ് ഭഗവദ് ഗീതയ്ക്ക് 18 അധ്യായമാണ്. അഷ്ടദശാധ്യായിനീ എന്നു വിശേഷിപ്പിക്കപ്പെടുന്ന സര്വ്വോപനിഷത്തിന്റെയും സാരാംശമായ ഗ്രന്ഥം തുടങ്ങുന്ന അധ്യായം അര്‍ജുന വിഷാദയോഗമാണ്. അവസാനത്തേത് മോക്ഷസന്യാസയോഗവും. ഇതിനിടയില്‍ ഭക്തിയോഗവും പുരുഷോത്തമയോഗവും വിശ്വരൂപദര്‍ശന യോഗവും കര്‍മസന്യാസ യോഗവും മറ്റും മറ്റുമുണ്ട്. ശ്രീമദ് ഭഗവദ് ഗീതയെന്നതിലെ ശ്രീമദ് ഉപേക്ഷിച്ചാല്‍ ചിലര്ക്കുപഥ്യം, ഭഗവദ് കൂടി പോയാല്‍ കുറച്ചുപേര്‍ കൂടി സ്വീകരിക്കും, ഗീത എന്നുമാത്രമായാല് സ്വീകാര്യരുടെ എണ്ണം കൂടും, ഇനി ആ പേരുമുഴുവന്‍ മാറ്റി മാനേജ്മെന്റ് ഗൈഡ് എന്നാക്കിയാല്‍ സ്വീകാര്യത വന്‍തോതില്‍ കൂടും. അതുംമാറ്റി, വ്യക്തിത്വ വികാസം എന്നാക്കിയാല്‍ മറ്റൊരു വിഭാഗം കൂടി സ്വീകരിക്കും. ഇനി, ചുവപ്പുനിറമാക്കി, കുരക്ഷേത്രയുദ്ധത്തില് ഉപയോഗിച്ച ചില ആയുധങ്ങള്‍ ചിഹ്നമാക്കി പുറംചട്ട പ്രിന്റ് ചെയ്താല്‍ രാമായണവും ഭഗവദ്ഗീതയുമൊക്കെ ചുട്ടുകരിക്കണമെന്നാവശ്യപ്പെട്ടവര്ക്കും പഥ്യമാകുമെന്നറുപ്പ്.
അര്‍ജുന വിഷാദത്തില്‍ നിന്ന് മോക്ഷസന്യാസത്തിലേക്കുള്ള വഴിയിലാണിപ്പോള്‍ ആദ്ധ്യാത്മികതയെ എതിര്‍ത്ത, വിപ്ലവത്തിന്റെ ചുകന്ന വിത്തുകള്‍. ഇതിപ്പോള്‍ പെട്ടെന്നു തുടങ്ങിയതല്ല. തെറ്റു ചെയ്യുക എന്നത് ആ പാര്‍ട്ടിയുടെ മൗലിക പ്രമാണമാണ്. അത് തെറ്റാണെന്ന് ബോധ്യപ്പെടാന്‍ പത്തുവര്‍ഷം, തിരുത്താന്‍ തീരുമാനിക്കാന്‍ അത്രയും വര്‍ഷം, അത് നടപ്പാക്കാന്‍ പകുതികൂടി. അങ്ങനെ കാല് നൂറ്റാണ്ടെടുത്തേ കമ്മ്യൂണിസ്റ്റുകള്‍, മാര്‍ക്സിസ്റ്റുകളും തിരുത്തൂ. അതാണ് പതിവ്. പക്ഷേ തെറ്റല്ല, അടിസ്ഥാനനയപ്രമാണങ്ങള് തന്നെ തിരുത്തിക്കൊണ്ടുള്ള ആദ്യ പ്രകടനമാണിപ്പോള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് പറയാനിത്രമാത്രം; സത്യഭക്താ ഇവരോടു പൊറുക്കേണമേ.
മതങ്ങള്‍ക്ക് എതിരാണ്, മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാണ്. അവയെ യുക്തികൊണ്ട് വിമര്‍ശിച്ച്, അനുകൂലിക്കുന്നവരെക്കൂടി തിരുത്തിച്ച് ഭൗതിവാദികളാക്കി മാറ്റി, സമത്വസുന്ദര വിപ്ലവം വരുത്തുകയെന്നതായിരുന്നു അടിസ്ഥാന നയം. അന്യരാജ്യത്തു മുളച്ച ഈ നയാദര്ശങ്ങള് ഭാരതമണ്ണിലേക്ക് കൊണ്ടുവന്നത് ബ്രിട്ടീഷ് ഭരണം നിലനിന്നകാലത്ത് ചില പ്രാദേശിക വ്യക്തികള്‍ തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുതല്‍ തുടങ്ങാം; അതിനുമുമ്പത്തെ കര്‍ഷകപ്രസ്ഥാനങ്ങള്‍ പാര്‍ട്ടിയാണെന്ന് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സമ്മതിക്കുന്നുമില്ലല്ലോ. അങ്ങനെ അതിനു തലപ്പത്തു മുന്‍കൈയെടുത്തു നിന്നവരില്‍ പ്രമുഖനായിരുന്നു സത്യഭക്തന്‍. കേരളത്തില്‍, അന്നത്തെ മദിരാശിയില്‍ ആ സ്ഥാനത്ത് ശങ്കരവേലു ചെട്ടിയാല്‍ ആയിരുന്നു. ഓരോ സംസ്ഥാനത്തും ചെറു ചെറു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഒടുവില്‍ 1925 ഡിസംബര്‍ 25 ന് കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് ചേര്‍ന്നു. (അന്നും ക്രിസ്മസ് ആഘോഷിച്ചിരുന്നു, ആ ദിവസം പാര്‍ട്ടി സമ്മേളനം നടത്തുന്നതിന് എതിര്‍പ്പില്ലായിരുന്നു. ഇന്നാണെങ്കിലോ. പള്ളിമണി മുഴങ്ങിയാല്‍, വാങ്കുവിളി കേട്ടാല്‍ പ്രസംഗം നിര്‍ത്തുന്ന കാലമായി നിരീശ്വര പാര്‍ട്ടിക്ക് എന്നത് വിചിത്രം) സത്യഭക്തനായിരുന്നു സംഘാടകന്‍.
യോഗത്തില്‍ സത്യഭക്തന്‍ വാദിച്ചു, ലോകകമ്മ്യൂണിസത്തിന്റെ വേദിയായ ‘കോമിന്റേണ്‍’ എന്ന, തേഡ് ഇന്റര്‍ നാഷണല്‍ എന്നും അറിയപ്പെട്ടിരുന്ന, ഇന്റര്‍നാഷണല്‍ കമ്മ്യൂണിസ്റ്റ് ഓര്‍നൈസേഷന്റെ ഭാഗമാക്കുന്നതിനു പകരം ‘നാഷണല്‍ കമ്മ്യൂണിസം’ വേണം പാര്‍ട്ടി സ്വീകരിക്കാനെന്ന്. അതായത്, ഭാരതത്തിന്റെ ദേശീയതയലൂന്നിയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം വേണമെന്നായിരുന്നു വാദം. ഇന്നാട്ടിലെ സംസ്കാരവും ദേശീയതയേയും അംഗീകരിച്ചനുസരിക്കുന്ന പാര്‍ട്ടിയാകണമെന്ന സത്യഭക്തന്റെ വാദത്തെ മറ്റംഗങ്ങള്‍ വോട്ടിനിട്ടു തോല്‍പ്പിച്ചുകളഞ്ഞു. പകരം റഷ്യയും മറ്റും അവരവരുടെ നാടിന്റെ സാംസ്കാരികതയിലധിഷ്ഠിതമായി സ്വീകരിച്ച കമ്മ്യൂണിസത്തെ അന്താരാഷ്ട്ര കമ്മ്യൂണിസമെന്ന ലേബലില്‍ കാണ്‍പൂരിലെ കമ്മ്യൂണിസ്റ്റ് സമ്മേളനം ഭാരതത്തിലും സ്വീകരിച്ചു.
അതോടെ, സത്യഭക്തന്‍ കമ്മ്യൂണിസം വിട്ടു, സമ്മേളന സ്ഥലത്തുനിന്നും പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് ബൂട്ടിനോടും പോരാടി,ചോരനീരാക്കി, പടുത്തുണ്ടാക്കിത്തുടങ്ങിയ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക രൂപീകരണവേളയില്‍ സത്യഭക്തന്‍ കണ്ണീരൊലിപ്പിച്ചിറങ്ങി നടക്കേണ്ടിവന്നു. അതാണു ചരിത്രം. ഇന്നിപ്പോള്‍ ഭാരതീയതയെ, ദേശീയതയെ പുണരാന്‍, അത് പുറംമോടിക്ക് വേണ്ടിയാണെങ്കിലും, ചില വിശ്വാസികളെ കബളിപ്പിക്കാന്‍ മാത്രമാണെങ്കിലും, വോട്ടുകീശയിലാക്കാന് ലക്ഷ്യമിട്ടാണെങ്കിലും ചിലര്‍ ശ്രമിക്കുമ്പോള്‍ ഇതുപറയാതെ വയ്യ, സത്യഭക്താ ഇവരോടു ക്ഷമിക്കേണമേ.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതാന്‍ ഏംഗല്‍സിനെ സഹായിച്ച കാറല്മാര്ക്സാണല്ലോ മാര്‍ക്സിസ്റ്റുകളുടെ ആചാര്യന്. മാര്‍ക്സ് എഴുത്തിന്റെ പലയിടങ്ങളില്‍ ഭാരതീയരെ പരാമര്‍ശിക്കുമ്പോള്‍ ഹിന്ദുക്കളെന്ന് പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റുകള്‍ക്ക് അത്’ജന്തു’ക്കള്‍ ആയിരുന്നു, അടുത്തിടെവരെ. പക്ഷേ, ഇപ്പോള്‍ ഹിന്ദുക്കളെന്ന വിഭാഗത്തെ കാണുന്നതിനുണ്ടായിരുന്ന വെള്ളെഴുത്തു മാറിയിരിക്കുന്നു. ഹിന്ദുത്വത്തെ പക്ഷേ ഭാരതീയതയോ ദേശീയതയോ ആയി വേണം കാണാനെന്നാണു വിചിത്രമായ വാദം. ഉറുമ്പിനെ കബളിപ്പിക്കാന്‍ പഞ്ചസാരപ്പാത്രത്തിന് പുറത്ത് മുളകുപൊടിയെന്നെഴുതി ഒട്ടിക്കുന്ന പൊട്ടബുദ്ധി. ഹിന്ദുത്വത്തെ ദേശീയതയില്‍നിന്ന് വേറിട്ടതാക്കി വിശദീകരിച്ച്, അത് ഭാരതീയതയല്ലെന്ന് സ്ഥാപിച്ച്, ഹിന്ദുത്വമെന്നാല്‍ കാവിയും കാക്കിനിറവുമാണെന്ന് പ്രതീകവല്‍ക്കരിച്ച്, സ്വയം വിശാലഹിന്ദുവാകാനുള്ള സൃഗാലതന്ത്രത്തിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകളും അവരുടെ പുതിയ കളിത്തോഴന്മാരായ കോണ്‍ഗ്രസും.
പക്ഷേ, നീലക്കുറുക്കന്റെ നിറം പോകും വെള്ളം വീണാലെന്ന് ഈ ചുവപ്പന്‍ കുറുക്കന്മാര്ക്കറിയില്ല. ഇത് പ്രാദേശിക അജണ്ടയല്ല, ദേശീയ കാര്യപരിപാടി തന്നെയാണ്. അതിന്റെ ബുദ്ധി കേന്ദ്രങ്ങള്‍ക്ക് കേരളത്തിലും വേരുണ്ടാകാമെന്നു മാത്രം. അത് പരീക്ഷിക്കപ്പെടുന്നത് ഇങ്ങു കേരളത്തിലെ കണ്ണൂരില്‍ ആണെന്നതാണ് വിചിത്രം. കാരണമുണ്ട്, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ ദേശീയതയെ എതിര്‍ത്ത്, ദേശവ്യാപകമാകാന് ശ്രമിച്ച്, പ്രാദേശികമായിച്ചുരുങ്ങിച്ചുരുങ്ങി, ജില്ലകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുകയാണല്ലൊ. ബംഗാളിലെ ഭരണത്തില്‍നിന്നു പുറത്തായി. കേരളത്തില്‍ അവസാനപോരാട്ടത്തിന് ജീവജലം തേടി ഉഴലുകയാണ്. കണ്ണൂരിലേ കളികള്‍ എന്തെങ്കിലും നടക്കുന്നുള്ളൂ. അതായത് ലോകത്ത് കമ്മ്യൂണിസത്തിന്റെ വഴിയും മാതൃകയും സ്വീകരിച്ച പാര്‍ട്ടി, സത്യഭക്തന്റെ ലൈനിനെ തട്ടിക്കളഞ്ഞ പാര്‍ട്ടി, നാഷണല്‍ പോലുമാകാതെ, ലോക്കല്‍ പാര്‍ട്ടിയായി നിലംപരിശായപ്പോള്‍ സത്യഭക്തന്‍ ആദ്യം പറഞ്ഞ ദേശീയതയിലേക്ക് തിരിയാന്‍ ശ്രമിക്കുന്നു. ചില പാമ്പുകളങ്ങനെയാണ്, തലചതഞ്ഞരഞ്ഞാലും വാലിളക്കിക്കൊണ്ടിരിക്കും. അവസാനവും ആഗ്രഹം വെടിയല്ല, പക്ഷേ, വൈകിപ്പോയിരിക്കും. ഇതു പറയാതെ വയ്യ, സത്യഭക്തനാ ഇവരോടു പൊറുക്കേണമേ.
വാസ്തവത്തില്‍ ഹിന്ദുത്വത്തില്‍നിന്നു വേറിട്ട ദേശീയതയും ഭാരതീയതയും പ്രകടിപ്പിക്കാന്‍ സാംസ്കാരിക വഴിയിലേക്ക് സിപിഎം തിരിയുന്നതില്‍ സത്യമോ ഭക്തിയോ ഉണ്ടോ. ഇല്ലേയില്ല. താല്‍ക്കാലിക നേട്ടത്തിനും മരണവെപ്രാളത്തിലും കാണിക്കുന്ന കോപ്രായങ്ങളാണ്. ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതും ഓണോത്സവം സംഘടിപ്പിക്കുന്നതും മതേതര യോഗാഭ്യാസം നടത്തുന്നതും അതിന്റെ ഭാഗമാണ്. കാല്‍നൂറ്റാണ്ടിനുമുമ്പ്, (1990 ആദ്യം) സിപിഎം കേന്ദ്രമായ എകെജി സെന്ററില്‍ എം.എ. ബേബി സ്വരലയയുടെ മറവില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ധ്യാനക്യാമ്പ് സംഘടിപ്പിച്ചതോര്‍ക്കുന്നു. ശ്രീ ശ്രീ മതേതരനാണെന്നും കാവിക്കാരനല്ലെന്നും ന്യായം പറഞ്ഞു. അന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പ്രോഗ്രാമില്‍ ചോദ്യത്തിന് മറുപടിയായി ശ്രീ ശ്രീ പറഞ്ഞു, അയോധ്യ ശ്രീരാമന് ജനിച്ച സ്ഥലമാണ്, അവിടെ പണിയേണ്ടത് രാമക്ഷേത്രം മാത്രമാണ്.
സഖാക്കള്‍ക്ക് സ്ഥിതി നാല്ക്കവലയില് ഉടുമുണ്ടുരിഞ്ഞതുപോലെയായി. ഇന്നിപ്പോള്‍ കണ്ണൂരിലെ മതേതര യോഗയില്‍ ശ്രീ എം-നെ ആചാര്യനാക്കിയപ്പോള് സംഭവിച്ചതും അതുതന്നെ. ആര്‍എസ്എസ് സര്‍സംഘചാലകിന്റെ ആശീര്‍വാദത്തോടെ ഭാരതയാത്ര നടത്തിയ ശ്രീ എം-നെ മാര്‍ക്സിസ്റ്റുകാര്‍ ഭാരതയോഗ പഠിക്കാന്‍ ക്ഷണിച്ചത്, പാര്‍ട്ടിയുടെ ഉദാരതയല്ല, അടിതെറ്റല്‍ തന്നെയാണ്. പിണറായി ഫ്ളെക്സിലെങ്കിലും അര്ജുനനായത് ഭഗവദ്ഗീതയിലെ അര്‍ജുന വിഷാദം പോലെ തന്നെയാണ്. വില്ലെടുക്കാന്‍ വയ്യാത്ത സ്ഥിതി. ദേഹം വിറയല്‍, ധാര്‍മ്മികതയില്‍ സംശയം, വിജയിക്കുമോ എന്ന ആശങ്ക. അതിനിടയില്‍ വിശ്വരൂപ ദര്‍ശനം കാണിക്കാന്‍ കര്മസന്യാസിയായി, പുതിയ അവതാരമായി, കുമ്മനത്തിന്റെ നേതൃത്വത്തില്‍ കേരള സമാജം. മോക്ഷസന്യാസയോഗമാണ് ഈ വിജയന് ഇനി പഥ്യം. അജാമിളനെ മാതൃകയാക്കാം. അല്ലെങ്കില്‍ ഉര്‍വശി ശപിച്ച് ആണും പെണ്ണുമാല്ലാതാക്കിയ അര്‍ജ്ജുന ജീവിതത്തിലെ ബൃഹന്ദളയുടെ ഗതിവരും. മിമിക്രിയും ആത്മാര്‍ത്ഥതയും തിരിച്ചറിയാന്‍, ലോകത്തേറ്റവും മിമിക്രി കലാകാരന്മാരും നര്മ്മാസ്വാദകരുമുള്ള, കുഞ്ചന്‍ നമ്പ്യാരുടെ നാട്ടുകാരായ, മലയാളികള്‍ക്കറിയാമല്ലോ.
ഒടുവില്‍, ആര്‍എസ്എസുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സിപിഎം നേതാക്കളുടെ പ്രഖ്യാപനം. വീരവാദം, വീണ്‍വാക്ക്, എറിഞ്ഞ കല്ല്, പറഞ്ഞ വാക്ക്, വാക്കും പ്രവൃത്തിയും ഇതൊക്കെ എന്താണെന്ന് അര്ത്ഥനിഘണ്ടുവിലും ശൈലീനിഘണ്ടുവിലും നോക്കി സിപിഎമ്മുകാര്‍ പഠിക്കണം. പലവട്ടം നടത്തിയ ആര്‍എസ്എസ്-സിപിഎം രാഷ്ട്രീയ സംഘട്ടനം അവസാനിപ്പിക്കല്‍ ചര്‍ച്ചകള്‍ അവസാന ഘട്ടങ്ങളില്‍ അട്ടിമറിച്ചതാരാണ്? സിപിഎം നേതാക്കള്‍. അതിന് ചരിത്രം സാക്ഷി. പിന്നെ, ഇനിയും നിങ്ങളുടെ മോണോആക്ടുകള്ക്ക് വോട്ടു കിട്ടുമോ. കണ്ടറിയണം സഖാക്കളെ.
പക്ഷേ മലയാളിക്ക് ശുഭപ്രതീക്ഷയുണ്ട്. കാരണം, ആര്‍എസ്എസുകാരായി അറിയപ്പെട്ടിരുന്ന ഒ.കെ.വാസുവിനെയും സുധീഷ് മിന്നിയേയും പോലുള്ള ഒന്നോ രണ്ടോ പേര് വിചാരിച്ചാല്‍ കണ്ണൂരിലെ സിപിഎമ്മിനെ ഇങ്ങനെ, വികൃതാനുകരണമെങ്കിലും ആര്എസ്എസ്വല്ക്കരിക്കാനാകുന്നല്ലൊ. അപ്പോള്‍ യഥാര്‍ത്ഥ രാഷ്ട്രീയ സ്വയംസേവക സംഘ പ്രവര്‍ത്തകരുമായി കൂടുതല്‍ സൗഹാര്‍ദവും സമ്പര്ക്കവുമായാല് കാര്യങ്ങള്‍ അതിവേഗം സാധ്യമാകും. സത്യഭക്തന്‍ ആഗ്രഹിച്ച ഭാരതവല്‍ക്കരണം, എളുപ്പമാകുമല്ലോ. അതുതന്നെയാണല്ലൊ ദേശീയവല്‍ക്കരണം, ഹൈന്ദവവല്‍ക്കരണവും.
** ** **
പിന്കുറിപ്പ്: നാമെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എഎസ്എസ് സര് സംഘചാലക്. ഇതിനി എന്ന് സഖാക്കള്‍ ഏറ്റുപറയുമെന്നു കാത്തിരുന്നാല്‍ മതി, ഹിന്ദു രാഷ്ട്രമാണെന്ന് അവരും സമ്മതിക്കുന്നകാലം അത്ര അകലെയകലെയല്ല സോദരാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: