സന്തോഷം എന്നത് ഹൃദ്യമായ ഒരു മാനസികാവസ്ഥയാണ്. സ്വയം സന്തോഷിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതാണ്. കാരണം ആ സന്തോഷം സ്ഥിരമായതാണ്. നമ്മുടെ നിരാശക്കയത്തിലും ഒരു പ്രകാശ ദ്വീപാണ്.
ഞാന്‍ ഇതെഴുന്നത് എന്റെ അനുഭവത്തില്‍നിന്നാണ്. പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആഹ്ലാദവതിയായിരുന്നത് റിപ്പോര്‍ട്ടറായിരുന്ന കാലത്താണ്. പ്രത്യേകിച്ച് കോട്ടയം ബ്യൂറോ ചീഫായിരുന്ന കാലഘട്ടം. അന്ന് എനിക്ക് കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകള്‍കൂടി കവര്‍ ചെയ്യണമായിരുന്നു. തകഴിച്ചേട്ടന്റെ അഭിമുഖം എടുക്കാന്‍, പ്രത്യേകിച്ച് കുട്ടനാടന്‍ പശ്ചാത്തലമുള്ള കഥ സിനിമയാക്കുമ്പോള്‍- തകഴിയില്‍ പോകുമായിരുന്നു. അറുപിശുക്കനായിരുന്നെങ്കിലും തകഴിച്ചേട്ടന് കാത്തയോട് പറഞ്ഞ് എനിക്ക് കുടിക്കാന്‍ ചായ തന്നിരുന്നു!
എന്റെ സ്റ്റോറികള്‍ക്ക് എഡിറ്റര്‍ ആയ എസ്.കെ.അനന്തരാമന് ‘ബൈലൈന്‍’ തന്നിരുന്നതിനാല്‍ മറ്റുദേശത്തുള്ള മലയാളികള്‍ക്കും ഞാന്‍ സുപരിചിതയായിരുന്നു. അന്ന് ‘ഇന്ത്യന്‍ എക്സ്പ്രസി’ന്റെ 14 എഡിഷനുകളിലും എന്റെ ബൈലൈന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ വിനോദ് മാത്യു (എന്റെ സുഹൃത്തായ ഏലിയാമ്മയുടെ മകന്)ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി: ‘You were once the face of Indian Express.”
ഞാന്‍ പ്രതിപാദിക്കാന്‍ പോകുന്ന വിഷയം ഇതൊന്നുമല്ല. സന്തോഷത്തിന്റെ ചില കഥകളാണ്. എനിക്ക് റിപ്പോര്‍ട്ടിങ് കാലഘട്ടത്തില്‍ ഏറ്റവും സന്തോഷം ലഭിച്ച സ്റ്റോറികളെക്കുറിച്ച്. നേരത്തെ പറഞ്ഞപോലെ എന്റെ ബൈലൈന്‍ പരിചിതമായിരുന്ന യുക്തിവാദി സംഘം നേതാവിന്റെ ഭാര്യ സാലി ഇടമറുക് ഒരു ദിവസം എന്നെ കാണാന്‍ വന്നു. അവര്‍ പറഞ്ഞ കഥ എന്നെ ഞെട്ടിച്ചു.
ഇടുക്കി മേഖലയില്‍ ഒരു ഡോക്ടര്‍ നഴ്സുവഴി അവിഹിതം തുടരാന്‍ തന്റെ ഭാര്യയെ മനോരോഗിയാക്കി മുദ്രകുത്തി ഒരു മുറിയില്‍ അടച്ചിട്ടിരിക്കുകയാണ് എന്നായിരുന്നു സാലിയുടെ വെളിപ്പെടുത്തല്‍. വാതിലുകളില്ലാത്ത ആ മുറിക്ക് വലകള്‍കൊണ്ട് നിര്‍മിച്ച ഒരു കൊച്ചുജനല്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുത്തിരുന്നത് ആ വിടവില്‍ കൂടിയായിരുന്നു.
”നമുക്ക് എങ്ങനെയെങ്കിലും അവരെ മോചിപ്പിക്കണം” സാലി അഭ്യര്‍ത്ഥനാ സ്വരത്തില്‍ പറഞ്ഞു. ഞാന്‍ സാലിയുടെകൂടെ അവരുടെ വാസസ്ഥലത്തു ചെല്ലാമെന്നും അവരുടെ അഭിമുഖവും ഫോട്ടോയും എടുത്ത് പ്രസിദ്ധപ്പെടുത്തി പരിഹാരം കാണാമെന്നും പറഞ്ഞ് സാലിയെ സമാധാനിപ്പിച്ചു.
എന്റെ ഭര്‍ത്താവ് മേജര്‍ ഭാസ്കരന് എനിക്ക് പോകാന്‍ അനുവാദം നല്കി. ചിത്രാ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫറെയും കൂട്ടി ഞാനും സാലിയും മൂന്നാറിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. കാണാന്‍ വെളുത്ത് സുന്ദരിയായ ഒരു സ്ത്രീയെ കൂട്ടിലടച്ചിരിക്കുന്നു! നമ്മള് തത്തയ്ക്കും ലൗവ് ബേര്ഡ്സിനുമെല്ലാം തീറ്റകൊടുക്കാന്‍ ഉണ്ടാക്കുന്നതുപോലുള്ള കൊച്ച് ജനാലയില്‍ കൂടിയാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
ഭര്‍ത്താവായ ഡോക്ടര്‍ നഴ്സുമൊത്ത് വീട്ടില്‍ സുഖിച്ചുവാണ് തന്റെ ‘പ്രാക്ടീസ്’ തുടര്‍ന്നുകൊണ്ടിരുന്നു. അവിടുത്തെ വാച്ച്മാനും എന്നോട് പറഞ്ഞത് ”ചേച്ചിയ്ക്ക് ഒരു അസുഖവും ഇല്ല മാഡം, ആ ദുഷ്ടന് അവരെ മനഃപൂര്‍വം ഭ്രാന്തിയാക്കാന്‍ ശ്രമിക്കുകയാണ്” എന്നാണ്.
ഞാന്‍ അഭിമുഖം എടുത്തപ്പോള്‍ അവര്‍ സാലി പറഞ്ഞ കഥ സ്ഥിരീകരിച്ചു. ”എന്നെ ഇഷ്ടമല്ലെങ്കില്‍ വിവാഹമോചനം തന്നുകൂടെ, അല്ലെങ്കില്‍ എന്റെ വീട്ടില്‍ പറഞ്ഞയച്ചുകൂടെ? എന്തിനെന്നെ ഇങ്ങനെ ഒരു കൂട്ടിലടച്ചു ശിക്ഷിക്കുന്നു” എന്ന് ചോദിച്ച് ആ സാധുവായ സ്ത്രീ തേങ്ങിക്കരഞ്ഞു. ഒരു പത്രലേഖിക വൈകാരികാവസ്ഥയ്ക്ക് അടിപ്പെടാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നുണ്ട്. പക്ഷെ ആ സ്ത്രീയുടെ സങ്കടം എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഗദ്ഗദം മൂലം എന്റെ തൊണ്ടയടഞ്ഞു.
ഞാന്‍ വിശദമായ അഭിമുഖവും ഫോട്ടോയും എടുത്ത് വീട്ടില്‍ തിരിച്ചെത്തി. അന്ന് ഇന്റര്‍നെറ്റ് പ്രചാരത്തിലില്ല. ടെലിപ്രിന്ററിലൂടെയാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്. എനിക്ക് ടെലിപ്രിന്റര്‍ ഓപ്പറേറ്ററായി ദയാപരന്‍ എന്ന യുവാവിനെയും ‘ഇന്ത്യന്‍ എക്സ്പ്രസ്’ നിയമിച്ചിരുന്നു.
ഞാന്‍ വാര്‍ത്ത എഴുതിക്കൊടുക്കുന്നത് ദയാപരന്‍ കമ്പ്യൂട്ടറില്‍ അടിക്കും. മൂന്നാറില്‍ ബന്ദിയാക്കിയിരുന്ന സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്ത എഴുതിക്കൊണ്ടിരിക്കെ ടെലിഫോണ്‍ അടിച്ചു. (അന്ന് മൊബൈല്‍ രംഗപ്രവേശം ചെയ്തിരുന്നില്ല.) ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ മറുവശത്തുനിന്ന് ”ഞാന്‍ മൂന്നാറിലെ ഡോക്ടര്‍ ആണ്. നിങ്ങള്‍ വന്ന് എന്റെ ഭാര്യയുടെ അഭിമുഖം എടുത്തുകൊണ്ടുപോയില്ലേ? ഞാന്‍വന്ന് നിങ്ങളെ വെടിവെച്ചുകൊല്ലും,” ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ പറഞ്ഞു. എന്റെ മുമ്പില്‍ ഇരുന്നിരുന്ന ഭാസ്കരന് ഞാന്‍ ഫോണ്‍ കൈമാറിയശേഷം വിവരം പറഞ്ഞു. ഭാസ്കരന് തിരിച്ചടിച്ചു. ”നീ തോക്കുകൊണ്ട് വാടാ. ഞാന്‍ മദ്രാസ് റെജിമെന്റിലെ മേജര്‍ ആണ്. നീ തോക്കെടുക്കുന്നതിനു മുമ്പ് ഞാന്‍ നിന്നെ വെടിവെച്ചുവീഴ്ത്തും.”അപ്പുറത്ത് നിശ്ശബ്ദത.
സ്റ്റോറിയും പടവും പത്രത്തില്‍ വന്നശേഷം അവര്‍ ‘ജയില്‍’മോചിതയായി എന്ന് സാലി പറഞ്ഞു. ആ സമയത്ത് ഇത്രകാലത്തെ മനോവേദനയും നിരാശയുംമൂലം കരഞ്ഞ് അവശയായിത്തീര്‍ന്നിരുന്ന ആ സ്ത്രീയുടെ സന്തോഷം ഭാവനയില്‍ കണ്ട എന്റെ ഹൃദയം തുളുമ്പി. ഞാന്‍ അനുഭവിച്ച അസാധാരണ സന്തോഷങ്ങളില്‍ ഒന്നായിരുന്നു അത്.
‘തമ്പി’ എന്ന് സ്വയം പരിചയപ്പെടുത്തുന്ന സുഹൃത്ത് കഴിഞ്ഞ ദിവസം തന്റെ ഭാര്യ അനിലയുമൊത്ത് എന്നെ കാണാന്‍ വന്നു. അവരുടെ വിവാഹവാര്‍ഷികത്തിന് അനുഷ്ഠാനംപോലെ ആചരിക്കുന്ന ഒരു കര്‍മ്മം.
വര്‍ഷങ്ങള്‍ക്കുമുമ്പ് തമ്പി എന്നോട് അനിലയുടെ കഥ പറഞ്ഞു. അനിലയുടെ മാതാവിന്റെ വസ്തുക്കള്‍ മുഴുവന്‍ സഹോദരന് തട്ടിയെടുത്തശേഷം അവര്‍ക്ക് താമസിക്കുവാന്‍ ഒരു കക്കൂസ്മുറിയും കുളിമുറിയും മാത്രം നല്കി. അവിടെ അവര്‍ രണ്ടുപേരും പരമദുരിതാവസ്ഥയില് കഴിയുന്ന വിവരം ഒരു സ്നേഹിതന് പറഞ്ഞ് തമ്പി അറിഞ്ഞു. അന്വേഷിച്ചെത്തിയപ്പോള്‍ അവരുടെ പരിതാപകരമായ അവസ്ഥ തമ്പിയെ ഞെട്ടിച്ചു. മാതാവിന്റെ മനോനില തെറ്റിയിരുന്നു. അനില കടുത്ത ഡിപ്രഷനിലും.
എംഎ പാസായ അനിലയെ ജോലിക്ക് പോകാന്‍ അമ്മ സമ്മതിച്ചില്ല എന്നു മാത്രമല്ല, ഈ കടുത്ത ഡിപ്രിഷനില് അനിലക്ക് ജോലിക്ക് പോകാന്‍ സാധ്യവുമല്ലായിരുന്നു. ”മാഡം എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം” എന്ന് തമ്പി കേണപേക്ഷിച്ചു.
ഈ വാര്‍ത്ത പത്രത്തില്‍ കൊടുത്ത് സെന്സേഷന് ഉണ്ടാക്കുന്നതിലും ഭേദം വേറെ വഴിതേടുകതന്നെയെന്ന് ഞാന്‍ നിശ്ചയിച്ചു. അന്നും ഞാന്‍ ‘ജന്മഭൂമി’യുടെ എഡിറ്ററായിരുന്നു. പാവക്കുളം അമ്പലത്തില്‍ ദിവസേന തൊഴാന്‍ പോകുമായിരുന്നു. അങ്ങനെയാണ് ഞാന്‍ അവിടെ ഡോ. മല്ലിക നടത്തുന്ന ‘മനഃശക്തി’ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിഞ്ഞത്. ഡോ. മല്ലിക വളരെയധികം പേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നു. ഞാന്‍ ഡോ. മല്ലികയെ സമീപിച്ച് വിവരങ്ങള്‍ എല്ലാം ധരിപ്പിച്ചു. മല്ലിക പോയി തമ്പി പറഞ്ഞതിന്റെ നിജസ്ഥിതി പരിശോധിച്ചശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ അനിലയെ മോചിപ്പിക്കുകയും അനിലയുടെ അമ്മയെ ഡോ. ചന്ദ്രശേഖരന്‍നായരുടെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് ഡോ. മല്ലിക പാവക്കുളം ക്ഷേത്രത്തില്‍വച്ച് തമ്പി-അനിലമാരുടെ വിവാഹം നടത്തിക്കൊടുത്തു. വിവാഹശേഷം തമ്പി അനിലയെയുംകൊണ്ട് ചങ്ങനാശ്ശേരിയിലുള്ള വസതിയിലേക്ക് പോയി. അവിടെ വലിയ വീടും വിശാലമായ പറമ്പും ഒക്കെയുണ്ട്. തമ്പിയുടെ വീട്ടുകാരും അനിലയെ സ്വീകരിച്ചു.
അനില ജോലിക്കൊന്നും പോകാതെ പറമ്പില്‍ കൃഷിയും മറ്റും നടത്തി ആഹഌദവതിയായി. എല്ലാ കൊല്ലവും അവര്‍ എന്നെ കാണാന്‍ വരും. കഴിഞ്ഞദിവസം അവര്‍ എന്നെ കാണാന്‍ വന്നപ്പോള്‍ പ്രസന്നവതിയായ അനിലയെ കണ്ട് എന്റെ ഹൃദയം കുളിര്‍ത്തു. അനില നട്ടുവളര്‍ത്തിയുണ്ടാക്കിയ വാഴപ്പഴവും കൊണ്ടുതന്നിട്ടുണ്ട്. സംസാരമധ്യേ തമ്പി ചോദിച്ചു, ”അനില ഇപ്പോള്‍ പണ്ടത്തേക്കാള്‍ സുന്ദരിയല്ലേ.” ലജ്ജകൊണ്ട് കുനിഞ്ഞ മുഖവുമായിരുന്ന അനില അപ്പോള്‍ കൂടുതല്‍ സുന്ദരിയായി മാറുന്നത് ഞാന്‍ കണ്ടു.
ഞാന്‍ കോട്ടയത്തായിരിക്കുമ്പോഴാണ് എംഎ പാസായ ഗിരിജയെ പഞ്ചായത്ത് തൂപ്പുകാരിയായി നിയമിച്ചത്. ഞാന്‍ എടുത്ത ഗിരിജയുടെ അഭിമുഖം ഫോട്ടോ ഉള്‍പ്പെടെ ‘ഇന്ത്യന്‍ എക്സ്പ്രസ്’ പ്രസിദ്ധീകരിച്ചപ്പോള്‍ അധികാരികള്‍ ഗിരിജയെ പഞ്ചായത്ത് ക്ലാര്‍ക്കായി നിയമിക്കുകയായിരുന്നു. ഗിരിജ പെന്ഷന് പറ്റിയത് പഞ്ചായത്ത് സെക്രട്ടറിയായിട്ടാണ്. ഇപ്പോഴും അവര്‍ നന്ദിയോടെ എന്നെ വിളിക്കാറുണ്ട്. ഇങ്ങനെ എത്രയോ കഥകള്‍!
ഉപഭോഗതൃഷ്ണയില്‍ പണവും ആഭരണവും മറ്റും വാരിക്കൂട്ടുന്നതിലല്ല സന്തോഷം, മറ്റൊരാള്‍ക്ക് സന്തോഷം പകരുന്നതിലാണ് എന്ന പാഠമാണ് ഇതൊക്കെ എനിക്ക് നല്‍കുന്നത്. എല്ലാവര്ക്കും ലഭിക്കുന്ന ഒരു അവസരമല്ല ഇത്. സുഗതകുമാരിയെപ്പോലെ ചുരുക്കം ചില വ്യക്തികള്‍ ഇങ്ങനെ മറ്റുള്ളവരെ സഹായിച്ച് അവരുടെ സന്തോഷത്തില്‍ ഹൃദയം കുളിര്‍ക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: