കൊച്ചി: മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെ ലാവ്ലിന് കേസിലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ആവശ്യം. സംസ്ഥാനത്തിനു കോടികളുടെ നഷ്ടം ഉണ്ടാക്കിയ ലാവ്ലിന് കേസ് നിസാരമായി കാണാനാവില്ലെന്നും വസ്തുതകള്‍ പരിഗണിക്കാതെ പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതേ വിട്ട നടപടി തള്ളണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി അസഫലിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ ഏഴാംപ്രതിയായ, അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് 1996 ഒക്ടോബറില്‍ കരാറുമായി ബന്ധപ്പെട്ടു കാനഡയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലാവ്ലിന് കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച് അന്നു ചര്‍ച്ച നടത്തിയിരുന്നുവെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും വ്യക്തമാണ്. കേസില്‍ അന്വേഷണം നടത്തിയ സിബിഐ കുറ്റപത്രത്തോടൊപ്പം അന്നു നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ചും വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. പിണറായി വിജയന് നയിച്ച പ്രതിനിധി സംഘത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ തീരുമാനം എടുത്തതു പിണറായി ആണെന്നും മന്ത്രിയുടെ അറിവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായതെന്നും സര്‍ക്കാര്‍ പറയുന്നു.
തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ പാലിച്ചില്ലെന്ന കണ്ടെത്തല്‍ പൊതുതാല്പര്യവുമായി ബന്ധപ്പെട്ടതല്ലെന്നും അഴിമതി നിരോധനം ബാധകമല്ലെന്നുമുള്ള സിബിഐ കോടതിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനാവില്ലെന്നും വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാത്ത ഉത്തരവ് തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ ടി.പി. നന്ദകുമാറാണ് ആദ്യം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പിന്നീട് സിബിഐയും, ഷാജഹാനും ഇതേ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയെ സമീപിച്ചു. സിബിഐ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിയാക്കിയിരുന്നില്ല. എന്നാല്‍ ടി.പി. നന്ദകുമാര്‍ നല്കിയ ഹര്‍ജിയില്‍ രണ്ടാം എതിര്‍കക്ഷിയാണ് സര്‍ക്കാര്‍.
ഷാജഹാന് നല്കിയ ഹര്‍ജിയില്‍ ഒഴികെ മറ്റു രണ്ടു കേസുകളിലും നടപടികള്‍ പൂര്‍ത്തിയായിരുന്നു. ലാവ്ലിന് കേസിലെ വാദം കേള്‍ക്കുന്നതില്‍ നിന്നു ഹൈക്കോടതിയിലെ പല ജഡ്ജിമാരും പിന്മാറിയത് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: