മാവേലിക്കര: സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിനെ ലീഗുകാര്‍ വീടുകയറി ആക്രമിച്ച സംഭവം പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതുവത്സരാഘോഷത്തിന്റെ പേരില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിന്റെ കുടുംബത്തിന് നേരെ നടന്ന ആക്രമണമാണ് സിപിഎം നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയത്.
നഗരത്തിലെ സജീവ സിപിഎം പ്രവര്‍ത്തകനായ കുരട്ടിശ്ശേരി കോവുംപുറത്ത് മജീദിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ വീടിനുള്ളിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിനാണ് വീടുകയറി ആക്രമിച്ചത്.
ആദ്യം കേസില്‍ സജീവമായി ഇടപെട്ട സിപിഎം നേതാക്കള്‍ പ്രതികള്‍ക്കെതിരെ ശക്തമായ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പ്രകാരം മാന്നാര്‍ പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. പ്രതികളെ രക്ഷിക്കാനായി ലീഗ് നേതൃത്വം രംഗത്ത് ഇറങ്ങുകയും ഇവര്‍ സിപിഎമ്മിന്റെ ചില നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു.
മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം, സഹകരണബാങ്ക് പ്രസിഡന്റ്, ബോര്‍ഡ് അംഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി 40,000രൂപ പ്രതികളില്‍ നിന്നും വാങ്ങി മജീദിന് നല്കി. ഈ തുക വാങ്ങാന്‍ മജീദ് തയ്യാറായില്ല. സിപിഎം നേതൃത്വം നിര്‍ബന്ധിച്ച് പണം നല്കി.
പിന്നീട് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതിയില്‍ മാത്രമെ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുള്ളുവെന്ന് പോലീസ് അറിയിച്ചു. സിപിഎമ്മും പ്രതികളുടെ ഭാഗത്തു ചേര്‍ന്നതോടെ പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം മരവിപ്പിച്ചു. ഇതിന്റെ ഫലമായി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസില്‍ പ്രതികളായവര്‍ പോലീസ് സ്റ്റേഷന് മുന്പില് കൂടി പോലും പരസ്യമായി സഞ്ചരിക്കുന്നു.
പാര്‍ട്ടി പ്രവര്‍ത്തകനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചത് പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയ നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്കുവാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: