കാട്ടാക്കട: അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 7 ന് ശിവരാത്രി പൂജയോടെയാണ് തീര്‍ത്ഥാടനം അവസാനിക്കുന്നത്. ഏറെ നാളായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ വര്‍ഷം മുതല്‍ ഗോത്ര പൂജാരിമാര്‍ക്ക് അഗസ്ത്യ സന്നിധിയില്‍ പൂജ നടത്താന്‍ അനുമതി ലഭിച്ചത്. ഹൈക്കോടതി നല്കിയ അനുമതിയുമായാണ് ആദിവാസി സമൂഹം ഇത്തവണ തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നത്.
അഗസ്ത്യവനം മുക്കോത്തിവയല്‍ ആദിവാസി ഊരില്‍ നടന്ന കാണിക്കാരുടെ ട്രസ്റ്റ് യോഗം അഗസ്ത്യമലയിലെ പൂജാരിമാരെ തെരഞ്ഞെടുത്തു. ഗോത്രമുഖ്യന് ഭഗവാന് കാണിയും മാതിയാന് കാണിയും അഗസ്ത്യ സന്നിധിയിലെ പൂജകള്‍ക്ക് നേതൃത്വം നല്‍കും. ആദിച്ചന് കാണി, അയ്യപ്പന് കാണി, മാത്തന് കാണി എന്നിവര്‍ അതിരുമല ദേവസ്ഥാനത്ത് പൂജകള്‍ ചെയ്യും. അഗസ്ത്യാര്‍കൂടത്തില്‍ കാണിക്കാര്‍ പാരമ്പര്യമായി നടത്തിവന്നിരുന്ന പൂജകളെ ചിലര്‍ തടസപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് അഗസ്ത്യാര്‍കൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റ് കോടതിയെ സമീപിച്ചാണ് കാണിക്കാര്‍ക്ക് പൂജ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നേടിയത്.
ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഈ സീസണ് മുതല്‍ തീര്‍ത്ഥാടകരെ അതിരുമലയില്‍ നിന്ന് അഗസ്ത്യ സന്നിധിയിലേക്ക് കടത്തിവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും പൂജാ സമയം. പൂജാ സമയത്ത് മാത്രമായിരിക്കും ഭക്തരെ മലകയറാന്‍ അനുവദിക്കുക. പൂജയുടെ നടത്തിപ്പിനും ഭക്തരുടെ സുരക്ഷിത യാത്രയ്ക്കും വനം വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും.
ശിവരാത്രി പൂജയ്ക്ക് മുന്നോടിയായി മാര്‍ച്ച് 6 ന് വ്ളാവെട്ടി അഗസ്ത്യാര്‍ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കുംഭകുട ഘോഷയാത്ര നടക്കും. കുംഭകുടം നിറച്ചുകൊണ്ടുള്ള യാത്ര അതിരുമലയില്‍ എത്തി ചാറ്റ്പാട്ട് നടക്കും. തുടര്‍ന്ന് മലദേവതകള്‍ക്ക് പടുക്ക, പൂജ, ഭജന എന്നിവ നടക്കും. ശിവരാത്രി ദിവസം രാവിലെ പൂജാരിമാരുടേയും മൂട്ട് കാണിമാരുടേയും നേതൃത്വത്തില്‍ പൊങ്കാല അര്‍പ്പിക്കും. ഉച്ചയോടെ അഗസ്ത്യ സന്നിധിയില്‍ കുംഭകുട സംഘം എത്തി ശിവരാത്രി പൂജകള്‍ നടത്തി തീര്‍ത്ഥാടനത്തിന് സമാപ്തി കുറിക്കും. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഭക്തര്‍ തീര്‍ത്ഥാടനത്തിനെത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് മോഹന്‍ ത്രിവേണി, പൂജാരിമാരായ മാത്തന് കാണി, അയ്യപ്പന് കാണി, മാതിയാന് കാണി, ട്രസ്റ്റ് ഭാരവാഹികളായ എം.ആര്. സുരേഷ്, അശോകന് കാണി, കുട്ടപ്പന് കാണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: