ഒരു സ്കൂള്‍ കലോത്സവത്തിനുകൂടി അരങ്ങുണരുകയാണ്. മൂന്നു നാളുകള്‍ കഴിഞ്ഞാല്‍ തിരുവനന്തപുരം നഗരം കലോത്സവത്തിന്റെ തിമിര്‍പ്പിലും ആഘോഷത്തിലും അമരും. ആയിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന അത്ഭുതമേളയ്ക്ക് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുമ്പോള്‍ കലാകേരളത്തിന് ഏറെ പ്രതീക്ഷയാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ യുവജനമേളയാണ് സ്കൂള്‍ കലോത്സവം. വളരെ ചിട്ടയോടും മികച്ച സംഘാടനാ മികവോടും കലോത്സവം നടത്താന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്കു കഴിയാറുണ്ട്. ഋതുക്കള്‍ മാറിവരുന്നതു
പോലെ കഴിഞ്ഞ അന്‍പത്തിയഞ്ച് വര്‍ഷങ്ങളായി കലോത്സവങ്ങള്‍ കൃത്യമായി വരുന്നു. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തി വിജയകരമായി മുന്നോട്ടുപോകുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവം ഇല്ലാത്തൊരു കാലത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാകില്ല. 117.5 പവനുള്ള സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കാനും വ്യക്തിഗത നേട്ടങ്ങള്‍ക്കുവേണ്ടിയും മത്സരസ്വഭാവത്തോടെ വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷിതാക്കളും രംഗത്തുവന്നതോടെയാണ് കലോത്സവത്തിനിത്രയും വാര്‍ത്താപ്രാധാന്യം വന്നത്. വരുംദിവസങ്ങളില്‍ നമ്മുടെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും സ്കൂള്‍ കലോത്സവ വാര്‍ത്തകളാല്‍ നിറയും. മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും കഥകളിയുടേയും വേഷപ്പകര്‍ച്ചയില്‍ മനോഹരമാകുന്ന കുട്ടികളുടെ ചിത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് അലങ്കാരമാകും.
വാശിയേറിയ മത്സരങ്ങള്‍ പലപ്പോഴും രക്ഷിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്ക്കിടയാകുന്നുണ്ട്. അനാരോഗ്യകരമായ മത്സരസ്വഭാവം ഇല്ലായ്മ ചെയ്യുന്നതിന് വ്യക്തിഗത പ്രതിഭകളെ നിര്‍ണ്ണയിക്കുകയും അവര്‍ക്കു സമ്മാനം നല്‍കുകയും ചെയ്യുന്ന രീതിക്കു പകരം ഗ്രേഡ് സമ്പ്രദായം നിലവില്‍ വന്നു. പക്ഷേ, മത്സരസ്വഭാവത്തിനും ജയിക്കുന്നതിനായി കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ക്കും മാറ്റം വന്നിട്ടില്ല. ഗ്രേഡിംഗ് സമ്പ്രദായമായിട്ടും സ്വര്‍ണ്ണക്കപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും ഇപ്പോള്‍ അതുതന്നെയാണ്.
1957ലാണ് സംസ്ഥാന തലത്തില്‍ സ്കൂള്‍ കലോത്സവം ആരംഭിക്കുന്നത്. 1957 ജനുവരി 26ന് എറണാകുളമാണ് ആ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന് തമ്പുരാനായിരുന്നു കലോത്സവത്തിന്റെ നടത്തിപ്പ് ചുമതല. ഇന്നത്തെപ്പോലെ പ്രത്യേകം സജ്ജമാക്കിയ അലങ്കാര പന്തല്‍ അന്നുണ്ടായിരുന്നില്ല.
പതിനായിരക്കണക്കിന് കലാസ്വാദകരുമില്ല. മത്സരാര്‍ഥികളുടെ തള്ളിച്ചയില്ല. പത്തും പതിനഞ്ചും വേദികളില്ല. ഗേള്‍സ് സ്കൂളിലെ കഌസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. പ്രസംഗം, പദ്യപാരായണം, ഉപകരണ സംഗീതം, ശാസ്ത്രീയ സംഗീതം, സിംഗിള്‍ ഡാന്‍സ്, ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ളോ, ഷാഡോപ്ളേ എന്നിവയായിരുന്നു ഇനങ്ങള്‍. രണ്ടു ദിവസമായിരുന്നു കലോത്സവം. മത്സരാര്ഥികളും അധ്യാപകരും എസ്ആര്‍വി സ്കൂളിലായിരുന്നു ഈ ദിവസങ്ങളില്‍ താമസിച്ചിരുന്നത്.
ആദ്യ കലോത്സവത്തില്‍ നിന്ന് ഇപ്പോള്‍ അന്പത്തിയാറാം കലോത്സവത്തിലെത്തി നില്ക്കുമ്പോള് എല്ലാ അര്‍ത്ഥത്തിലും വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓരോ വര്‍ഷവും നിറപ്പകിട്ട് കൂടിക്കൂടി വരികയായിരുന്നു. അതിനനുസരിച്ച് പരാതികളും പരിഭവങ്ങളും കൂടി. കോടതിയും കേസുമൊക്കെയായി. പ്രതിഭയും തിലകവുമുണ്ടായപ്പോള്‍ മത്സരബോധം വളര്‍ന്നു. വിദ്യാര്‍ത്ഥികളില്‍നിന്ന് മത്സരം രക്ഷിതാക്കളിലേക്കെത്തി. വിജയിക്കുന്നതിന് വളഞ്ഞവഴി സ്വീകരിക്കുന്നവരുണ്ടായി. കൂടുതല്‍ മാര്‍ക്കുകിട്ടാന്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതുവരെ കാര്യങ്ങളെത്തി. സന്തോഷത്തിന്റെ കലോത്സവം പൊട്ടിക്കരച്ചിലിനു വഴിമാറി.
രക്ഷിതാക്കളുടെയും പരിശീലകരുടെയും ആവശ്യത്തില്‍ കവിഞ്ഞുള്ള ഇടപെടലുകളാണ് പലപ്പോഴും കലോത്സവങ്ങളുടെ താളപ്പിഴയ്ക്ക് കാരണമാകുന്നത്. അപ്പീലുകളും കോടതിയിടപെടലുകളും സ്കൂള്‍ കലോത്സവത്തിന്റെ മോശം കാഴ്ചകളാണ്. അതിലുപരി തര്‍ക്കങ്ങളും പക്ഷപാതപരമായ നിലപാടുകളും ഉത്സവത്തിന്റെ നിറം കെടുത്തുന്നതാകുന്നു. ഉപജില്ലാ കലോത്സവം മുതല്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നു. പണത്തിന്റെ സ്വാധീനവും വലിയതോതില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുന്‍പ് ഒന്നാം സ്ഥാനത്തിനുവേണ്ടിയായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ എ ഗ്രേഡിനുവേണ്ടി ചെയ്യുന്നു. പണം നല്കി വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതും പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കള്‍ കഴിവുള്ളവരെ തഴയുന്നതും പതിവാകുന്നു. തന്റെ കുട്ടിക്ക് എ ഗ്രേഡു നല്‍കാത്തതിന് രക്ഷിതാവും പരിശീലകനുംകൂടി വിധികര്‍ത്താവിനെ കൈകാര്യം ചെയ്യുന്ന സംഭവങ്ങളും യുവജനോത്സവ വേദികളിലെ പതിവുകാഴ്ചകളാണ്.
ഇത്തരക്കാരുടെ ലക്ഷ്യം കലാപരവും സാംസ്കാരികവുമായ ഉന്നതിയല്ല. പകരം കലോത്സവത്തില്‍ വിജയിയായാല്‍ പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കും അതുവഴി ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യവും മാത്രമാണ്. കലോത്സവത്തില്‍ കൂടുതല്‍ തിളങ്ങുന്ന കുട്ടിയ്ക്ക്(പെണ്‍കുട്ടിയ്ക്കാണ് മുന്‍തൂക്കം) സിനിമയിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുങ്ങുമെന്നൊരു ചിന്തയും ഇത്തരം’പ്രകടന’ങ്ങള്‍ക്കു പിന്നിലുണ്ട്. കലോത്സവങ്ങളില്‍നിന്ന് നിരവധി സിനിമാ താരങ്ങളുണ്ടായിട്ടുള്ളതാണ് ഇവര്‍ക്കു പ്രതീക്ഷ നല്‍കുന്നത്. കലോത്സവ വേദികളില്‍ ഇഷ്ടനായികയെ തേടി പ്രമുഖ സിനിമാ സംവിധായകര്‍ കൂടി എത്താന്‍ തുടങ്ങിയത് ഇവരുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകി. ഗാനഗന്ധര്‍വ്വര്‍ യേശുദാസ് മുതല്‍ ചലച്ചിത്രതാരം നവ്യാനായര്‍ വരെയുള്ളവര്‍ കലോത്സവങ്ങളിലെ പ്രതിഭകളാണ്.
1986ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. മേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭപട്ടവും പെണ്‍കുട്ടിക്ക് കലാതിലകപട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദേശിച്ചത്. ആദ്യ കലാപ്രതിഭാ പട്ടം കണ്ണൂര്‍ സ്വദേശി ആര്. വിനീതും, കലാതിലകപട്ടം കൊല്ലം സ്വദേശി പൊന്നമ്പിളിയും സ്വന്തമാക്കി. പിന്നീട് അറിയപ്പെടുന്ന സിനിമാ താരങ്ങളായിമാറി ഇരുവരും. ഇതോടെ കടുത്ത മത്സരത്തിന് വഴിമാറുകയായിരുന്നു കലോത്സവങ്ങള്‍. കലോത്സവത്തില്‍ തിലകവും പ്രതിഭയുമാകുന്നത് സിനിമയിലേക്കുള്ള വഴിതുറക്കാലായാണ് പലരും കണ്ടത്. തിലക, പ്രതിഭാ പട്ടങ്ങള്‍ നേടിയെടുക്കാന്‍ അതിനാല്‍തന്നെ പണം വാരിക്കോരി ചെലവിടാനും തുടങ്ങി.
നൃത്തനൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്ക് മാത്രം പ്രതിഭാ, തിലക പട്ടങ്ങള്‍ നല്കിയാല് മതിയെന്ന പരിഷ്കാരം നിലവില്‍ വന്നത് 1999 മുതലാണ്. ഈ നിബന്ധന പാലിക്കാന്‍ പലര്‍ക്കും കഴിയാതെ വന്നതോടെ തുടര്‍ന്നുള്ള പലവര്‍ഷങ്ങളിലും കലാപ്രതിഭാ പട്ടത്തിന് അവകാശികളില്ലാതെയായി. പിന്നീടുള്ള കലോത്സവ വേദികളില്‍ കലാതിലക പട്ടത്തിനായുള്ള പിടിവലി മത്സരാര്‍ഥികളുടെ രക്ഷിതാക്കളും നൃത്ത അധ്യാപകരും ഏറ്റെടുത്തു. അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പട്ടങ്ങള്‍ നല്‍കുന്നത് നിറുത്തലാക്കിയത്. പിന്നീട് 2006ലാണ് ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നത്. ഒരു മത്സരത്തിനും ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനുമില്ല. കഴിവുകള്‍ മാറ്റുരയ്ക്കപ്പെടുന്നുണ്ടെങ്കിലും അനാരോഗ്യകരമായ മത്സരങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ അതിലൂടെ കഴിഞ്ഞു. തിലകവും പ്രതിഭയും ഇല്ലാതിരുന്നിട്ടും കലോത്സവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല. ഓരോ വര്‍ഷവും കൂടുതല്‍ വര്‍ണ്ണാഭമാകുകയും പ്രശസ്തിയിലേക്ക് ഉയരുകയുമാണ് സ്കൂള്‍ കലോത്സവം.
സ്കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായി ആയിരക്കണക്കിനു കുട്ടികളാണ് ഓരോ വര്‍ഷവും യുവജനോത്സവ വേദികളിലൂടെ തങ്ങളുടെ കലാ-സാഹിത്യ വൈഭവം മാറ്റുരച്ചു പരീക്ഷിക്കുന്നത്. കുട്ടികളുടെ കലാ-സാഹിത്യ വൈഭവം പരീക്ഷിക്കപ്പെടാനുള്ള വേദിയെന്നതിനേക്കാളുപരി കേരളത്തിന്റെ സാംസ്കാരിക ഭാവങ്ങളെ ഉത്തേജനം നല്കി തൊട്ടുണര്‍ത്തുക കൂടിയാണ് കലോത്സവങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന കര്‍ത്തവ്യം. മലയാളി മറന്നുപോയ പലതരം കലാരൂപങ്ങള്‍, നമ്മുടെ സാംസ്കാരിക ഭൂമികയില്‍ നിന്ന് അന്യംനിന്നുപോയ വിവിധങ്ങളായ കലാസൃഷ്ടികള്‍, ഇവയ്ക്കെല്ലാം പുനര്‍ജനിക്കാനുള്ള വേദിയാണ് കലോത്സവങ്ങള്‍.
സ്കൂള്‍ കലോത്സവത്തെ ഇത്രകണ്ട് ജനകീയമാക്കുന്നതില്‍ വാര്‍ത്താ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടെലിവിഷന്‍ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങള്‍ കലോത്സവങ്ങളെ മഹോത്സവങ്ങളാക്കി. ടി.വി ചാനലുകള്‍ വളരെ കൂടുതല്‍ ഉണ്ടായതോടെ വാര്‍ത്തകള്‍ നല്കുന്നതില് മത്സരമായി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ വാര്‍ത്തകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചാനലുകള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലും പ്രക്ഷേപണത്തിലും എത്രത്തോളം മുന്നോട്ടുപോയെന്നത് നമ്മെ അത്ഭുതപ്പെടുത്തും. കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ മത്സര ബുദ്ധിയാണ് ചാനലുകാര് വാര്‍ത്ത നല്കുന്നതില് കാട്ടുന്നത്. 2010ല്‍ കോഴിക്കോട്ടു നടന്ന യുവജനോത്സവത്തിന്റെ അവസാനം ചാനലുകാര് തമ്മിലുള്ള പിടിവലിയില്‍ സ്വര്‍ണ്ണക്കപ്പിന് കേടുവന്ന സംഭവവുമുണ്ടായി.
കലോത്സവത്തില്‍ ഉണ്ടാകുന്ന അനാരോഗ്യകരമായ മത്സരങ്ങളുടെ പട്ടികയിലാണ് ടിവി ചാനലുകളുടെ ഇത്തരം നടപടികളെയും പെടുത്തേണ്ടത്. കലോത്സവങ്ങള്‍ സാംസ്കാരികമായ ഉന്നതിയും ആഹ്ലാദകരമായ അന്തരീക്ഷവുമാണ് സമ്മാനിക്കുന്നത്. എന്നാല്‍ സംഘര്‍ഷത്തിനും തര്‍ക്കത്തിനും വാഗ്വാദത്തിനുമുള്ള വേദിയാക്കി അവയെ മാറ്റുമ്പോള്‍ ഇല്ലാതാകുന്നത് കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയാണെന്ന തിരിച്ചറിവുണ്ടാകണം. രക്ഷിതാവും പരിശിലകനും മാധ്യമപ്രവര്‍ത്തകനും ആ ബോധത്തോടെവേണം പെരുമാറേണ്ടത്. ആറാം തവണ തിരുവനന്തപുരത്തേക്കെത്തുന്ന സ്കൂള്‍ കലോത്സവ വേദിയിലെങ്കിലും അസ്വാരസ്യങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: