സാക്ഷരതയില്‍ ഒന്നാമത്. കേരളത്തിന്റെ അവകാശവാദത്തെ അത്ഭുതമെന്ന് വാഴ്ത്താറുണ്ട്. അംഗീകാരം നേടാറുമുണ്ട്. പക്ഷേ അത് വെറും പൊങ്ങച്ചമാണെന്ന് പരിശോധനയില്‍ തെളിയാറുമുണ്ട്. എത്ര തെളിഞ്ഞാലും നമ്മള് വളഞ്ഞവഴി നോക്കി സമ്പൂര്‍ണ സാക്ഷരരെന്ന് ആവര്‍ത്തിക്കും. അതിന്റെ പുതിയ പതിപ്പാണ് ഉപരാഷ്ട്രപതിയെ കൊണ്ടുവന്ന് ആഘോഷിച്ചത്. നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമെന്ന ബഹുമതിയാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ പങ്കെടുപ്പിച്ച് സ്ഥാപിച്ചത്. ഇതിന്റെ പേരില്‍ ഉപരാഷ്ട്രപതിയുടെ വക അഭിനന്ദന ചൊരിച്ചില്‍ നടന്നു.
സംസ്ഥാന സാക്ഷരതാ മിഷന്റെ അതുല്യം പദ്ധതിയുടെ ഭാഗമായുള്ള തുല്യതാ പരീക്ഷ നടത്തിയാണ് പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കിയതത്രെ. പ്രാഥമിക വിദ്യാഭ്യാസം എന്നാല്‍ നാലാംക്ലാസ് വരെയുള്ള പഠനം. എഴുതാനും വായിക്കാനും സ്വന്തമായി കൈയൊപ്പ് ചാര്‍ത്താനും കഴിയുമെന്നു സാരം.
നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന പ്രകടന പത്രികയില്‍ വലിച്ചുനീട്ടി ഭരണത്തിന്റെ നേട്ടം പറയാനല്ലാതെ അവകാശവാദം അപ്പടി ശരിയെന്ന് പറയാനാകുമോ? സംശയമാണ്. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം ഒന്നരവ്യാഴവട്ടം മുമ്പ് നടത്തുമ്പോഴും നിരക്ഷരരുടെ പട്ടിക നീണ്ടങ്ങ് കിടക്കുന്നുണ്ടായിരുന്നു. പ്രാഥമിക സാക്ഷരത സമ്പൂര്‍ണമാക്കിയതിന്റെ പിന്നാലെ മറ്റൊരു അത്ഭുതംകൂടി വരാന്‍ പോവുകയാണ്. സംസ്ഥാനത്തെ എല്ലാവരെയും പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ പാസ്സായവരാക്കുക എന്നതാണത്. പത്താംക്ലാസ് എല്ലാവരും പാസ്സാകുന്ന വിദ്യ നടപ്പാക്കിയ വിദ്യാഭ്യാസ വകുപ്പിന് പ്ലസ്ടുവിലും ഇത് ഉപ്പാക്കുന്നതിന് അധികം പ്രയത്നിക്കേണ്ടിവരില്ല!
പലവിധ കാരണങ്ങളാല്‍ നാലാംക്ലാസു വരെപോലും പഠിക്കാന്‍ കഴിയാത്തവര്‍ക്കായാണ് സാക്ഷരതാമിഷന്റെ യജ്ഞത്തിലൂടെ തത്തുല്യപരീക്ഷ നടത്തിയത്. 2.6 ലക്ഷം പേര് ഇതില്‍ പങ്കെടുത്തത്രെ. 15നും 50നും ഇടയില്‍ പ്രായമുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. 50വയസ്സിനു മുകളിലുള്ള നിരക്ഷരരെ ഒഴിവാക്കിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ നേട്ടം എന്നുകൂടി കാണണം. നേരത്തെ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനം നടത്തിയപ്പോള്‍ ഇത്രയും അതിലധികവും നിരക്ഷരരുണ്ടായിരുന്നു എന്ന സത്യം ബോദ്ധ്യപ്പെടുകയാണ്.
വിദ്യാഭ്യാസത്തിലെ ഈ അഭ്യാസം എന്തിനുവേണ്ടി, ആര്‍ക്കു വേണ്ടി എന്ന സംശയം ആരും ചോദിച്ചുപോകും. വിദ്യാഭ്യാസം ഇത്തരം അഭ്യാസമായി മാറിയിട്ട് കാലം കുറേ ആയി. കേരളത്തില്‍ ഈ വകുപ്പിന്റെ തലപ്പത്തെത്തുന്നവര്‍ക്ക് തന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടോ? വിശാലമായ ചിന്തയുണ്ടോ? പഠിക്കലും പഠിപ്പിക്കലുമെല്ലാം കച്ചവടമായി. വിദ്യാഭ്യാസകച്ചവടം എന്നത് ചെല്ലപ്പേരായി കേരളത്തില്‍ വളര്‍ന്നു. സ്കൂള്‍ സ്ഥാപിക്കാന്‍ കൈക്കൂലി, അധ്യാപകനിയമനത്തിന് കോഴ, സ്കൂള്‍ പ്രവേശനത്തിന് തലവരി. എല്ലാം ചേരുമ്പോള്‍ ‘തലവിധി’ എന്ന് തലയില്‍ കൈവച്ച് വിലപിക്കുന്ന സ്ഥിതി.
പഠനത്തിന് നിലവാരമില്ല. പഠിപ്പിക്കുന്നവര്‍ക്ക് യോഗ്യതയില്ല. എന്നിട്ടും പാസാകുന്നവരുടെ എണ്ണം പെരുകുന്നു. അല്ലെങ്കില്‍ പെരുപ്പിക്കുന്നു. പൊതുവിദ്യാഭ്യാസത്തിന് നിലവാരമില്ലെന്നാണ് എല്ലാ പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.
കേരളത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ പലര്‍ക്കും തെറ്റുകൂടാതെ അക്ഷരങ്ങളെഴുതാന്‍ കഴിയില്ലെന്നാണ് അടുത്തിടെ ഒരു സര്‍വേയില്‍ കണ്ടെത്തിയത്. 35 ശതമാനത്തിനെങ്കിലും മാതൃഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും സാധിക്കുന്നില്ല. 85 ശതമാനം പേരും അടിസ്ഥാനശാസ്ത്രവിഷയത്തെക്കുറിച്ച് അജ്ഞരാണ്. 73 ശതമാനം പേരെങ്കിലും കണക്കില്‍ പൂജ്യസ്ഥരാണ്. ഇതിലും ഭേദമാണത്രെ ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികള്‍. നാലാം ക്ലാസിലെ 47 ശതമാനംപേര്‍ക്ക് മലയാളം തീരെ അറിയില്ല.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് സര്‍വെ നടത്തിയത്. എല്ലാ ജില്ലകളിലും സര്‍വെ നടത്തിയെങ്കില്‍ ഇല്ലായ്മയുടെ ശതമാനം ഞെട്ടിപ്പിക്കുന്നതായേനെ. സ്കൂളില്‍പോകാതെ സാക്ഷരതാ ക്ലാസില്‍ പഠിച്ചവര്‍ ഏറെ മെച്ചമാണെന്നും അഭിപ്രായമുണ്ട്.
മലയാളത്തിനുവേണ്ടി തലങ്ങും വിലങ്ങും നടക്കുന്നവരും മാറത്തടിച്ച് നിലവിളിക്കുന്നവരും ഏറെയുള്ള സംസ്ഥാനമാണ് കേരളം. അത്തരക്കാര്‍പോലും മലയാളം മീഡിയം സ്കൂളുകള്‍ വ്യാപകമാകണമെന്ന ചിന്താഗതിക്കാരല്ല. അവരുടെ മക്കള്‍ക്കോ ചെറുമക്കള്‍ക്കോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലോ അതിലും ഭേദപ്പെട്ടതെന്തെങ്കിലുമുണ്ടെങ്കില് അതിലോ ചേര്‍ന്ന് പഠിക്കുന്നതിലാണ് താല്പര്യമെന്നും ഓര്‍ക്കണം.
കേരളീയരെന്നും വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കുന്നവരാണ്. പണ്ടേക്കുപണ്ടേ അതുതന്നെയാണ് ശീലം. വിദ്യാലയങ്ങളുടെ എണ്ണത്തിലും മികച്ച അധ്യാപകരുടെ കാര്യത്തിലും മുന്നില്‍തന്നെയാണ്. എന്നിട്ടും പഠിക്കാത്ത കുട്ടികളുടെ എണ്ണം കുറയുന്നില്ല. വിദ്യാര്‍ത്ഥികളില്ലാത്ത വിദ്യാലയങ്ങളും ഇല്ലാതാകുന്നില്ല. എവിടെയോ എന്തോ കുഴപ്പമുണ്ട്. കാഴ്ചപ്പാടുതന്നെയാകണം കാരണം. രാമന് ഭരിച്ചാലും രാവണന് ഭരിച്ചാലും പൊതുജനത്തിന് രക്ഷയില്ല. ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷസമുദായത്തിന് മാത്രമാണ്. മുണ്ടശ്ശേരി മുതല്‍ അബ്ദുറബ്ബ് വരെ എണ്ണിനോക്കിയാല്‍ ചിത്രം വ്യക്തമാകും. അപവാദത്തിന് കെ. ചന്ദ്രശേഖരന് മാത്രം.
ശതമാനക്കണക്കെടുത്താല്‍ കേരളമാണ് വിദ്യാഭ്യാസത്തിന് കൂടുതല്‍ പൊതുപണം മുടക്കുന്ന സംസ്ഥാനം. പത്തിലും പന്ത്രണ്ടിലും 95-98ശതമാനം പാസ്സും. പക്ഷേ ഗുണമേന്മയാണ് കഷ്ടം. ഉന്നതവിദ്യാഭ്യാസ മേഖലയാകട്ടെ മണ്ണിനും പിണ്ണാക്കിനും കൊള്ളാത്തതെന്ന് പറയാറില്ലെ? അതുപോലെയായി. മത്സര പരീക്ഷകളില്‍ വന്‍വിജയം നേടിക്കൊണ്ടിരുന്ന മലയാളികളുടെ എണ്ണം കുറയുന്നു. പാസാകുന്നവരാകട്ടെ ഏറെ പിന്നിലും. ഒറ്റപ്പെട്ട റിക്കാര്‍ഡുകളായി സിവില്‍ സര്‍വീസ് വിജയം നില്ക്കുന്നു.
കേരളത്തിലെ സാക്ഷരതാ നിരക്കിന് തൊട്ടുതൊട്ടുനില്ക്കുകയാണ് ലക്ഷദ്വീപും മിസോറാമും. കേരളത്തിന്റെ സാക്ഷരതാ നിരക്ക് ലോകത്തിലെ ഏറ്റവും വികസിത രാജ്യത്തിനൊപ്പമാണെന്നാണ് നാം അഭിമാനിക്കുന്നത്. 1951 ല്‍ 47.18 ശതമാനമായിരുന്നു കേരളത്തിന്റെ സാക്ഷരതാനിരക്ക്. 2011 ആയപ്പോഴേക്കും ഇരട്ടിയായി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാള്‍ കൂടുതലുള്ള സ്വകാര്യ വിദ്യാലയങ്ങളും ഇതില്‍ മുഖ്യപങ്കുവഹിച്ചു എന്നുപറയാം. എല്ലാറ്റിലും കേരളം മറ്റു സംസ്ഥാനങ്ങളെ മറികടന്നു എന്ന് മേനി നടിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ആരോഗ്യമേഖല വികസിത രാജ്യങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞതിനാല്‍ ആരോഗ്യമേഖലയില്‍ അര്‍ഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും.
കേന്ദ്രസഹായമായാലും ലോകാരോഗ്യ സംഘടനയുടെ സഹായമായാലും കേരളത്തിന് ഇതെന്തിനാ എന്ന ചോദ്യമുയരും. ബീഹാറിനെക്കാളും ബംഗാളിനെക്കാളും പിന്നില്‍ നില്ക്കുന്ന ഊരുകളും ജനങ്ങളും കേരളത്തിലുമുണ്ടെന്ന കാര്യം വിസ്മരിച്ച് പൊങ്ങച്ചം വിളമ്പുന്നത് ആപത്താണ്. അക്ഷരം അറിയാത്ത ലക്ഷങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ടെന്നിരിക്കെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടി എന്ന വീമ്പടി ഗുണത്തെക്കാള്‍ ദോഷം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: