വിദ്യാഭ്യാസം കേരളത്തില്‍ കച്ചവടമായപ്പോള്‍ ഇന്ന് മൂന്നോ നാലോ വിദ്യാര്‍ത്ഥികളുള്ള സ്കൂളുകളില്‍പ്പോലും അധ്യാപകര്‍ സമൃദ്ധം. വിദ്യഭ്യാസ വകുപ്പ് മുസ്ലിംലീഗിന് തീറെഴുതിയശേഷം ആ വകുപ്പ് ഇപ്പോള്‍ തീരെ അലങ്കോലപ്പെട്ട നിലയിലാണ്. ഇപ്പോള്‍ ഹൈക്കോടതി വിധിക്കനുസൃതമായി അധ്യാപക നിയമനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞിരിക്കുന്നു. കോടതിവിധിയില്‍ നടപ്പാക്കാന്‍ പറ്റാത്ത പരാമര്‍ശങ്ങളുണ്ടെങ്കില്‍ അപ്പീല്‍ പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. സംസ്ഥാനത്തെ അധ്യാപക നിയമനത്തിന് പുതിയ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയമിച്ച കമ്മറ്റി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സ്കൂളുകളില്‍ 2011-12 മുതലുള്ള അധ്യാപകരുടെ നിയമനം 1:30 എന്ന അനുപാതം അടിസ്ഥാനമാക്കി അംഗീകരിക്കാന്‍ ധാരണയായത് സ്വാഗതാര്‍ഹമാണ്. ഇന്ന് കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗത്ത് കുട്ടികളുള്ള സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ലാതെയും കുട്ടികള്‍ കുറവുള്ള സ്കൂളില്‍ അധ്യാപകര്‍ അധികമായും കാണപ്പെടുന്നു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം എല്‍പിയില്‍ 1:30 ഉം യുപിയില്‍ 1:35 ഉം ആകണമെന്ന ഉത്തരവ് നിലവിലുണ്ട്. വിരമിക്കല്‍, സ്ഥലംമാറ്റം, മരണം, രാജിവയ്ക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ വന്ന ഒഴിവുകള്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതമനുസരിച്ച് നികത്തണമെന്നാണ്. ഈ പാക്കേജ് നിയമപ്രശ്നത്തില്‍ കുരുങ്ങിയശേഷം നടത്തിയ നിയമനങ്ങള്‍ അംഗീകരിച്ചിരുന്നില്ല.
എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അധ്യാപക നിയമനം സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങളും ആസൂത്രണ ബോര്‍ഡ് തയ്യാറാക്കി. എല്ലാ അധ്യാപകര്‍ക്കും യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു. അധ്യാപകനിയമനത്തിന് രൂപീകരിക്കുന്ന ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് തന്നെ ഹെഡ്മാസ്റ്റര് നിയമനവും നടത്തണം. സീനിയോറിറ്റി മാനദണ്ഡം മാറ്റി എല്ലാവര്ക്കും യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുക എന്നതാണ് മറ്റൊരു ശുപാര്‍ശ. എല്‍പി, യുപി അധ്യാപകരാകാന്‍ ബിരുദവും നിര്‍ബന്ധമാക്കി.
മറ്റൊരു സ്വാഗതാര്‍ഹമായ വസ്തുത അധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. ഇന്ന് കുട്ടികള്‍ തന്നെ വിവിധ രാഷ്ട്രീയ പാര്ട്ടികളോടാഭിമുഖ്യം പുലര്‍ത്തി സമരരംഗത്തിറങ്ങാന്‍ തയ്യാറാകുമ്പോള്‍ അധ്യാപകരും ഇതേ പാത പിന്തുടര്ന്നാല് വിദ്യാഭ്യാസം എന്നത് വെറും അഭ്യാസമായി മാറും. കുട്ടികളുടെ മധ്യവേനലവധി 45 ദിവസവും അധ്യാപകരുടേത് 30 ദിവസവും. 200 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കാതെ വാര്‍ഷിക പരീക്ഷ നടത്തരുതതെന്ന്് ആസൂത്രണ ബോര്‍ഡിന്‍ന്റെ കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ പുതിയ നിയമനത്തിന് അനുപാതം ഏതുവേണമെന്ന് നിയമവശം കണക്കാക്കി തീരുമാനിക്കും.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കച്ചവടം അവസാനിപ്പിക്കണമെന്നു രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി ആവശ്യപ്പെട്ടിരിക്കുന്നു. സ്വാശ്രയ മേഖലാ നിയമനങ്ങള്‍ അഴിമതിയില്‍ മുങ്ങിയവയാണ്. ബിടെക്, മെഡിക്കല്‍, എഞ്ചിനീയറിങ് മേഖലകളില്‍ പലതരത്തിലുള്ള ഫീസ് ഈടാക്കുന്നതിനും നിയന്ത്രണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ പത്ത് ശതമാനം ഫണ്ട് വിദ്യാഭ്യാസ മേഖലയിലേക്ക് മാറ്റിവയ്ക്കണമെന്നും വിദ്യാഭ്യാസം മൗലികാവകാശമായി കണക്കാക്കി സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും സംസ്കാരവും ചരിത്രവും മറന്ന് സിലബസ് തയ്യാറാക്കരുതെന്നും എബിവിപി സഹസംഘടനാ സെക്രട്ടറി ലക്ഷ്മണ് നിര്‍ദ്ദേശിച്ചു.
അധ്യാപക നിയമനത്തിന് പുതിയ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. അധ്യാപകര്‍ക്ക് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ മാനേജ്മെന്റ് സ്കൂളുകളില്‍ കോഴ വാങ്ങിയുള്ള നിയമനത്തിന് വിരാമമാകും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എയ്ഡഡ് അധ്യാപകരുടെ അനുമതി റദ്ദാക്കണമെന്നും ആസൂത്രണബോര്‍ഡ് പറയുന്നു. അധ്യാപകര്‍ക്ക് പഠിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും സ്കൂളിന് നല്ല റിസല്‍ട്ടും ലഭ്യമാകുകയുള്ളൂ. വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പുവരുത്താന്‍ മാര്ഗനിര്ദ്ദേശങ്ങളായത് സ്വാഗതാര്‍ഹമാകുന്നത് ഇന്ന് റോഡില്‍ പൊലിയുന്ന വിദ്യാര്‍ത്ഥി ജീവനുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ്.
ബസില്‍നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും കുട്ടികള്‍ അപകടത്തില്‍ പെടുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കരുതെന്നും ഡ്രൈവര്‍മാര്‍ നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയമുള്ളവരും ആയിരിക്കണമെന്നും ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു. അധ്യാപക-അധ്യാപന രംഗം ശുദ്ധീകരിക്കാന്‍ ഉതകിയ നിര്‍ദ്ദേശങ്ങളാണ് ആസൂത്രണബോര്‍ഡിന്റെ കമ്മറ്റി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: