കളമശേരി: നിയമ സര്‍വകലാശാലയായ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) കോടികളുടെ ക്രമക്കേട് കണ്ടെത്തിയ കിന്‍ഫ്രാ പാര്‍ക്കിലെ കെട്ടിട സമുച്ചയം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ഉദ്ഘാടത്തിനൊരുങ്ങുന്നു. നുവാല്‍സ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം കഴിഞ്ഞപ്പോഴാണ് അരോപണങ്ങള്‍ ഉയര്‍ന്നത്. കെട്ടിടത്തിന്റെ രൂപരേഖ, ഗുണനിലവാരം, ഡിസൈന്‍ തുടങ്ങിയവയില്‍ അട്ടിമറി നടന്നതായി കണ്ടെത്തിയിരുന്നു. കെട്ടിട സമുച്ചയത്തിന്റെ ഡിസൈന്‍ കേന്ദ്ര ഏജന്‍സിയില്‍ നിന്ന് നിര്‍മ്മാണ ചുമതല ഏറ്റെടുത്ത കരാറുകാരനാണ് അട്ടിമറിച്ചത്.
ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 2010 ജനുവരി മുതല്‍ 2013 നവംബര്‍ വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകള്‍ ധനകാര്യ വകുപ്പ് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ അന്വേഷിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അതേ സമയം അന്വേഷണ കാലയളവില്‍ തന്നെ കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന 4.5 കോടിയില്‍ 3.5 കോടിയും നുവാല്‍സ് കൊടുത്തു തീര്‍ക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വരുന്നതിന്റെ നാലു ദിവസം മുമ്പായിരുന്നു തുക നല്‍കിയത്. അതേ സമയം കരാര്‍ തുകയുടെ അഞ്ച് ശതമാനം വരുന്ന സെക്യൂരിറ്റി തുക പിടിച്ചു വച്ചതായി നുവാല്‍സ് അധികൃതര്‍ അറിയിച്ചു.
2002ല്‍ കലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച നുവാല്‍സ് പഴയ കാമ്പസില്‍ നിന്നും പുതിയ കാമ്പസായ കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലേക്ക് 2011 ജൂലായ് രണ്ടിനാണ് മാറിയത്. സര്‍ക്കാര്‍ വിട്ടുകൊടുത്ത 10 ഏക്കര്‍ സ്ഥലത്ത് 468 ദിവസത്തിനകമാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. ഇതിലും രണ്ടാം ഘട്ട നിര്‍മ്മാണത്തിലും ക്രമക്കേട് ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. 38 കോടി രൂപ ചെലവിട്ടാണ് ഭരണകാര്യാലയം, അക്കാദമിക് ബ്ലോക്, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചത്. 2010-13 വര്‍ഷത്തില്‍ നടന്ന നിര്‍മാണപ്രവൃത്തിയില്‍ കരാറു കമ്പനി അംഗീകാരമില്ലാതെ നിര്‍മ്മാണം നടത്തിയതാണ് അഴിമതിക്ക് വഴിവച്ചതെന്നാണ് ആരോപണം.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2013 ഒക്ടോബര്‍ 13ല്‍ തിരുവനന്തപുരത്തെ ധന് കമ്പനിയെ ഓഡിറ്റിനായി നിയോഗിച്ചിരുന്നു. കമ്പനി നടത്തിയ പരിശോധനയില്‍ 3,45,67,267രൂപയുടെ തിരിമറി കണ്ടത്തി. സര്‍വകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി അറിയാതെ അന്നത്തെ വൈസ്ചാന്‍സലര്‍ സാമ്പത്തിക ഇടപാട് നടത്തിയതായാണ് ആരോപണം. അമ്പതിനായിരം രൂപക്ക് മുകളില്‍ സര്‍വകലാശാല പണമിടപാട് നടത്തണമെങ്കില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അറിഞ്ഞിരിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
2014 സെപ്റ്റംബറില്‍ നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അന്വേഷണത്തിന് ചാന്‍സലറായ ചീഫ് ജസ്റ്റിസിനോട് രേഖാമൂലം ആവശ്യപ്പട്ടത്. വൈസ്ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ.ഷീന ഷുക്കൂര്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി, അഡ്വ.കെ.എ. ബാലന്, അഡ്വ. സുഹ്റ എന്നിവരായിരുന്നു അന്നത്തെ എക്സികൂട്ടീവംഗങ്ങള്.
പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: