ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ വേനല്‍ക്കാലത്ത് രൂക്ഷമാകുന്ന കുടിവെള്ള പ്രശ്നം നേരിടാന്‍ കുട്ടനാട് ഒരുങ്ങുന്നു. ഇതിനായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടി( ഐഡബ്ല്യുഎംപി) യിലൂടെ 229 മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു കഴിഞ്ഞു. ഇതില്‍ 200 മഴവെള്ള സംഭരണികളും നിറഞ്ഞിട്ടുണ്ട്. 5,000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണികളാണ് നിര്‍മിച്ചിട്ടുള്ളത്.
കൈനകരി പഞ്ചായത്തിന്റെ സി-ബ്ലോക്ക് ഒഴികെയുള്ള പ്രദേശങ്ങള്‍, നെടുമുടി ഗ്രാമപഞ്ചായത്തിന്റെ 1,2,3,4,15 വാര്‍ഡുകള്‍, ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ 1, 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് ശുദ്ധജല ലഭ്യതയും ശുദ്ധജല ശ്രോതസുകളും കുറവാണ്. മഴവെള്ളം പരമാവധി സംഭരിച്ച് ഉപയോഗിക്കുക മാത്രമാണ് ആശ്രയം. പാത്രങ്ങളിലും ടാങ്കുകളിലും മറ്റും മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നു പോകുകയാണ് പതിവ്.
പിന്നീടുള്ള ശുദ്ധജല ആവശ്യത്തിന് തോടുകളില്‍ നിന്നോ കുളങ്ങളില്‍ നിന്നോ ഉള്ള വെള്ളമാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത.് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് സംയോജിത നീര്‍ത്തട പരിപാലനപരിപാടിയിലൂടെ മഴവെള്ള സംഭരണികള്‍ നിര്‍മിച്ചത്.
270 മഴവെള്ള സംഭരണികളാണ് ആകെ നിര്‍മിക്കുന്നത്. 41 മഴവെള്ള സംഭരണികളുടെ നിര്മാണാനുബന്ധപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. വേനല്‍മഴയ്ക്ക് മുന്‍പ് സംഭരണികള്‍ പൂര്‍ത്തിയാക്കി ജലം സംഭരിക്കാനുള്ള ശ്രമത്തിലാണ് ചമ്പക്കുളം ഐഡബ്ല്യുഎംപി വ്യക്തിഗതമായും മൂന്ന്, അഞ്ച് വീടുകള്‍ക്ക് ഒരു മഴവെള്ള സംഭരണി എന്ന നിലയിലും തുരുത്തുകളിലും സ്കൂളുകളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഒരു മഴവെള്ള സംഭരണിക്ക് 41,150 രൂപയാണ് ചെലവു വരുന്നത്. ഇതില്‍ അഞ്ചു ശതമാനം ഉപഭോക്താവില്‍ നിന്നുള്ള വിഹിതവും ബാക്കി കേന്ദ്രവിഹിതവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: