കൊല്ലം: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 293 കേസുകളിലായി 744500 രൂപ പിഴ ഈടാക്കി. ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറി, പൊതുമാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് കൊട്ടാരക്കര, പുനലൂര്‍, കുത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പായ്ക്കിംഗ് ലൈസന്‍സില്ലാതെ പായ്ക്ക് ചെയ്ത കുടിവെള്ളം, കേക്ക്, വൈന്‍, കശുവണ്ടിപ്പരിപ്പ് എന്നിവ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ലീഗല്‍ മെട്രോളജി പാക്കേജ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരം ഉണ്ടായിരിക്കേണ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരുന്ന പായ്ക്കറ്റുകള്‍ കണ്ടെടുത്തു. അവയുടെ നിര്‍മാണ വിതരണക്കാര്‍ക്കെതിരെയും കേസെടുത്തു. ബേക്കറികളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കേക്കുകളില്‍ തൂക്കക്കൂറവ് കണ്ടെത്തിയതിനാല്‍ നിര്‍മാതാവിനും സ്ഥാപനത്തിനുമെതിരെ നിയമനടപടി സ്വീകരിച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് പി.ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ എന്‍.സാന്ദ്രാജോണ്‍, ഇന്‍സ്പെക്ടര്‍മാരായ യു.അല്ലി, പി.പി.അലക്സാണ്ടര്‍, എം.എസ്.സന്തോഷ്, കെ.ദീപു, വി.എല്‍.അനില്‍കുമാര്‍, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റുമാരായ എ.അബ്ദുള്‍ ഗാഫര്ഖാന്, ബി.മുരളി, എം വിന്‍സന്റ്, ബി മണികണ്ഠന്‍പിള്ള, ജി.മധു, ജി.രാമചന്ദ്രന്‍പിള്ള, എം.എല്‍.സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: