കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പിലെ കോടികളുടെ കുടിശ്ശിക നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. റോഡ്സ്, ഇറിഗേഷന്‍, ബില്‍ഡിംഗ്സ് വിഭാഗങ്ങളിലായി 2400 കോടിയോളം രൂപ സര്‍ക്കാരില്‍ നിന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. റോഡ്സ് വിഭാഗത്തില്‍ 2014 ഒക്ടോബര്‍ 10 വരെയുള്ള കുടിശ്ശിക മാത്രമേ കോണ്‍ട്രാക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്കിയിട്ടുള്ളു.
ബില്‍ഡിംഗ്സ് വിഭാഗത്തില്‍ 2014 ഡിസംബര്‍ മാസം വരെയുള്ള തുക നല്‍കിയിട്ടുണ്ട്. എന്നാല്‍ റോഡ് വിഭാഗത്തില്‍ ബില്‍ ഡിസ്കൗണ്ട് പ്രകാരം ബാങ്ക് വഴി 2015 മാര്‍ച്ച് വരെയുള്ള തുക കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. സര്‍ക്കാര്‍ ജാമ്യത്തില്‍ ബാങ്കുകള്‍ നിശ്ചിത പലിശയീടാക്കിയാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് തുക നല്‍കുന്നത്. പലിശയിനത്തില്‍ മൊത്തം തുകയുടെ 5 ശതമാനം കോണ്ട്രാക്ടര്മാരും 5 ശതമാനം സര്‍ക്കാരുമാണ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കാമെന്ന് സര്‍ക്കാര്‍ നല്കുന്ന ജാമ്യത്തിലാണ് ബാങ്കുകള്‍ പണം നല്‍കുന്നത്.
കുടിശ്ശികയായുള്ള തുക അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ മാസം കോണ്‍ട്രാക്ടര്‍മാര്‍ ഒരു മാസത്തോളം സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തിയിരുന്നു. കുടിശ്ശിക തീര്ക്കാനുളള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് സമരം പിന്‍വലിച്ചത്. എന്നാല്‍ സമരം അവസാനിപ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്.
സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉള്‍പ്പടെ ഉയര്‍ന്ന പലിശക്ക് കടമെടുത്താണ് മിക്ക കോണ്ട്രാക്ടര്മാരും പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നത്.
എന്നാല്‍ പണിപൂര്‍ത്തിയാക്കിയാലും സമയബന്ധിതമായി കരാര്‍തുക ലഭിക്കാത്തതിനാല്‍ മിക്ക കോണ്ട്രാക്ടര്മാരും പലിശയിനത്തില്‍ വന്‍ തുകയാണ് നല്‍കേണ്ടി വരുന്നത്. ഇത് കൊണ്ടുതന്നെ ചെറുകിട കോണ്ട്രക്ടര്മാര്ക്ക് ഇപ്പോള്‍ ഈ മേഖലയില്‍ തുടരാനാകാത്ത സാഹചര്യമാണുള്ളത്. ബില്‍ ഡിസ്കൗണ്ട് പ്രകാരം ലഭിക്കുന്ന തുകയുടെ പലിശ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിച്ചാല്‍ മാത്രമേ പൊതുമരാമത്ത് പ്രവൃത്തികളുമായി കരാറുകാര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ബില്‍ ഡിസ്കൗണ്ടിന്റെ പലിശയുടെ പകുതി കരാറുകാര്‍ തന്നെ വഹിക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ചെറുകിട കോണ്‍ട്രാക്ടര്‍മാരെ ഈ മേഖലയില്‍ നിന്നും ഉന്മൂലനം ചെയ്യുന്ന നടപടിയാണ് നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കോടികള്‍ ആസ്തിയുള്ള വന്‍കിടക്കാര്‍ക്ക് മാത്രമേ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കുകയുള്ളു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ സാമ്പത്തികനയം കാരണം കരാറുകാരോടൊപ്പം പൊതുമരാമത്ത് പ്രവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങളുടെ ജീവിതം കൂടിയാണ് വഴിയാധാരമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: