യുദ്ധത്തില്‍ വധിക്കപ്പെടുന്ന പുരുഷന്മാരുടെ കുലങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും നാഥനില്ലാതായിത്തീരില്ലേ എന്നാണ് അര്‍ജ്ജുനന്റെ ഖേദം. വളര്‍ന്നുവരുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ധാര്‍മികമായ നിര്‍ദ്ദേശങ്ങള്‍ നല്കി നയിക്കാന്‍ ഭര്ത്താക്കന്മാരോ സഹോദരന്മാരോ ഇല്ലാതായാല്‍ രാഷ്ട്രത്തിന്റെ സ്ഥിതി എന്തായിത്തീരും എന്ന് അര്ജ്ജുനന് ചിന്തിച്ചു.
അനാഥകളായ സ്ത്രീകള്‍ അധര്മ്മചാരിണികളായിത്തീര്ന്നാല്, വ്യഭിചാരിണികളായി മാറിയാല്‍, അജ്ഞതയില്‍ മുഴുകി, വര്‍ണാശ്രമധര്‍മങ്ങളും കുലധര്‍മങ്ങളും അനുസരിക്കാതായാല് ആ സനാതന ധര്‍മങ്ങള്‍ നശിക്കും. അതിന്റെ ഫലമായി ഭാവി ജനങ്ങള്‍ക്കു പരമഗതി നഷ്ടപ്പെടുകയില്ലേ എന്നും പാര്ത്ഥന് വിചാരിച്ചു.
വര്‍ണാശ്രമ ധര്‍മങ്ങളെയും വംശകുലധര്മങ്ങളെയും സനാതനധര്‍മങ്ങള്‍ എന്നുപറയാറുണ്ട്. ജീവാത്മാക്കള്‍ക്ക് മനുഷ്യ ശരീരം കിട്ടിയതിനുശേഷം മാത്രം അനുഷ്ഠിക്കാന്‍ കഴിയുന്നവയാണ് ആ ധര്‍മങ്ങള്‍. ജീവാത്മാക്കളുടെ സ്വാഭാവിക ധര്‍മം ഒരിക്കലും മാറ്റാന്‍ കഴിയാത്ത ധര്‍മമല്ല ആ ധര്‍മ്മങ്ങള്‍. ദേഹം ഉപേക്ഷിക്കുന്നതുവരെ മാത്രമേ അവയ്ക്ക് സനാതനത്വമുള്ളൂ.
കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍നിന്ന് തെറ്റി തെറിച്ചുവീഴുന്ന തീപ്പൊരികള്‍ പോലെയാണ് ജീവാത്മാക്കള്‍. അഗ്നിയുടെ സ്വാഭാവിക ധര്‍മമായ ചൂടും പ്രകാശവും വളരെ പരിമിതമായ തോതിലേ ഉള്ളൂ. വീണ്ടും അഗ്നിയിലേക്കു തിരിച്ചു ചെല്ലുക മാത്രമാണ് ആ സ്വാഭാവിക ധര്‍മങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ജീവാത്മാക്കള്ക്കുള്ള ഉപായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: