ഇസ്ലാമാബാദ്: പെഷവാറിനു സമീപം ചാര്സദയിലുള്ള ബച്ചാഖാന് യൂണിവേഴ്സിറ്റിയില്‍ വന്ചാവേറാക്രണം. നാലു ഭീകരരും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 25 പേര് മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം. താലിബാന് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്രമണം. അള്ളാ വലിയവനാണ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ടെത്തിയ ഭീകരര്‍ യൂണിവേഴ്സിറ്റി കാമ്പസിലെ മുറികളിലും അവിടെയുള്ള ഹോസ്റ്റലിലെ മുറികളിലും കയറി തുരുതുരാ വെടിവയ്ക്കുകയും ബോംബുകള്‍ പൊട്ടിക്കുകയുമായിരുന്നു. വലിയ രണ്ട് സ്ഫോടനശബ്ദങ്ങള് കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. വിവരമറിഞ്ഞ് എത്തിയ സൈനികര്‍ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ കൊന്നു. കൂടുതല്‍ ഭീകരര്‍ ഇല്ലെന്നും കാമ്പസ് അവരില്‍ നിന്ന് മോചിപ്പിച്ചെന്നും സൈനിക വക്താവ് മേജര്‍ ജനറല്‍ അസീം ബജ്വ അറിയിച്ചു.
2014ല്‍ പെഷവാറില്‍ സൈനികസ്കൂള്‍ ആക്രമിച്ച് കുട്ടികളടക്കം ഇരുനൂറോളം പേരെ ഭീകരര്‍ വധിച്ചതിന്റെ നടുക്കുന്ന ഓര്‍മ്മ മായും മുന്‍പാണ് തൊട്ടടുത്തുള്ള യൂണിവേഴ്സിറ്റിയില്‍ ഭീകരാക്രണം നടന്നത്. സ്കൂളില്‍ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് മുപ്പതു കിലോമീറ്ററില്‍ താഴെയേയുള്ളൂ.
ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരിലേറെയും ബോയ്സ് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കുട്ടികളാണ്. ഉറങ്ങുന്നവരെപ്പോലും വെടിവച്ചുകൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോസ്റ്റല്‍ മുറികളില്‍ ചോര തളം കെട്ടിക്കിടക്കുകയാണ്.മരിച്ചവരുടേയും പരിക്കേറ്റവരുടേയും നെറ്റിക്കാണ് വെടിയുണ്ടകളേറ്റിരിക്കുന്നത്. വെടിയുണ്ടയേറ്റ് രക്തം വാര്‍ന്നൊഴുകുന്ന മൃതദേഹങ്ങളായിരുന്നു എവിടെയും.യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥന് ബിലാല്‍ ഫൈസി പറഞ്ഞു.
വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെമിസ്ട്രി പ്രൊഫ. സെയ്ദ് ഹമീദ് ഹുസൈനെ ഭീകരര്‍ നെറ്റിയ്ക്ക് വെടിവച്ചുകൊന്നു. തന്റെ തോക്കുമായി ഭീകരരെ നേരിട്ട അധ്യാപകനെ രണ്ടു ഭീകരര്‍ വെടിവച്ചു കൊല്ലുന്നത് ഞാന്‍ കണ്ടു. ഞാന്‍ ഭയന്നോടി മതില് ചാടിയാണ് രക്ഷപ്പെട്ടത്. ജിയോളജി വിദ്യാര്‍ത്ഥി സഹൂര്‍ അഹമ്മദ് പറഞ്ഞു.
അള്ളാഹു വലിയവനാണെന്നു പറഞ്ഞ് മൂന്നു ഭീകരര്‍ തോക്കുകളുമായി ജിയോളജി വിഭാഗത്തിനടുത്തുള്ള സ്റ്റെയര്‍കേസിലേക്ക് ഓടിവരുന്നതും ഇതുകണ്ട ഒരു കുട്ടി ക്ലാസിലെ ജനലില്‍ കൂടി ചാടുന്നതുംകണ്ടു. പിന്നെ അവന് എഴുന്നേറ്റിട്ടില്ല.
മൂവായിരത്തിലേറെ കുട്ടികളാണ് യൂണിവേഴ്സിറ്റിയിലുള്ളത്. വലിയ കാവലില്ലാത്ത പിന്‍ഗേറ്റിലൂടെയാണ് ഭീകരര്‍ അകത്തു കടന്നതെന്ന് കരുതുന്നു. ഇവിടെയുണ്ടായിരുന്ന രണ്ടു ഗാര്‍ഡുകളെ വെടിവച്ചു വീഴ്ത്തിയാണ് ഭീകരര്‍ അകത്തുകടന്നത്. കനത്ത മൂടല്‍മഞ്ഞ് ഭീകരര്‍ക്ക് സഹായകമായി.
വിവരമറിഞ്ഞ് സുരക്ഷാ സൈനികര്‍ ഹെലിക്കോപ്ടറുകള്‍ സഹിതമാണ് യൂണിവേഴ്സിറ്റിയില്‍ പാഞ്ഞെത്തിയത്. രൂക്ഷമായ വെടിവയ്പ്പിനിടെയാണ് നാലു ഭീകരരെയും സൈന്യം വധിച്ചത്. പഷ്തൂണ്‍ നേതാവ് ബച്ചാഖാന് എന്നറിയപ്പെടുന്ന ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്റെ ചരമവാര്ഷികച്ചടങ്ങുകള് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സമയത്തായിരുന്നു ആക്രമണം. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഭീകരര്‍ക്ക് എത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇതില്‍ക്കൂടുതല്‍ മരണങ്ങള് സംഭവിച്ചേനേ. ഭീകരര്‍ അന്‍പതു മിനിറ്റോളം പുറത്തും ക്ലാസ് മുറികളിലുമായി വിളയാടി.
മോദി അപലപിച്ചു
ന്യൂദല്‍ഹി: പെഷവാറിലെ ബച്ചാ ഖാന് യൂണിവേഴ്സിറ്റിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരതയെ നശിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.
പത്താന്‍കോട്ട്, പിന്നെ പെഷവാര്‍
ന്യൂദല്‍ഹി: പുതുവല്സരത്തിലാണ് പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പഞ്ചാബിലെ പത്താന്കോടുള്ള വ്യോമസേനാത്താവളം ആക്രമിച്ചത്. സംഭവത്തിനു പിന്നില്‍ ജെയ്ഷെ മുഹമ്മദാണെന്നും അതിന്റെ തലവന്‍ മൗലാനാ മസൂദ് അസറാണ് സൂത്രധാരനെന്നും ഭാരതം തെൡവുകള്‍ സഹിതം പാക്കിസ്ഥാനെ അറിയിച്ചിട്ടും കാര്യമായ ഒരു നടപടിയുമെടുക്കാതെ കൂടുതല്‍ തെളിവുവേണമെന്നു പറഞ്ഞ് ഉഴപ്പുകയാണ്. അതിനിടെ വന്ന യൂണിവേഴ്സിറ്റിയിലെ ഭീകരാക്രമണം അവര്‍ക്ക് അസറിനെതിരെ ശക്തമായ നടപടിയെടുക്കാനുള്ള സൂചന കൂടിയാണ്. ഇതറിഞ്ഞ് പെരുമാറിയില്ലെങ്കില്‍ അവര്‍ക്ക് തന്നെ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഇതു നല്കുന്ന സൂചന.
സമാധാന ദൂതന്റെ
സര്‍വകലാശാലയില്‍ ചോരപ്പുഴ
ഇസ്ലാമാബാദ്: അതിര്‍ത്തി ഗാന്ധിയെന്നാണ് ഖാന് അബ്ദുള്‍ ഗാഫര്‍ ഖാനെ വിളിക്കുക. ഗാന്ധിജിയെപ്പോലെ സമാധാനപ്രിയന്‍. പെഷാവാറിലെ പഷ്തൂണ്‍ നേതാവായ അദ്ദേത്തെ പാക് ജനത ബച്ചാഖാനെന്നാണ് വിളിക്കുന്നത്.
ഖൈബര്‍ പഷ്തൂണ്‍ക്വ മേഖലയിലാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന യൂണിവേഴ്സിറ്റി. ഇന്നലെ അദ്ദേഹത്തിന്റെ 28-ാമത് ചരമദിനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: