തിരുവനന്തപുരം: പത്താം ശമ്പള പരിഷ്കരണ കമ്മീഷന് റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നാംഘട്ട ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകും. അതോടെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനം ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി പോകും. നേരത്തെ ഇത് 62 മുതല്‍ 70 ശതമാനം വരെയായിരുന്നു.
2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്ക്കരണവും പെന്ഷന് പരിഷ്കരണവും നടപ്പിലാക്കും. പുതുക്കിയ ശമ്പളവും അലവന്‍സുകളും പെന്‍ഷനും ഫെബ്രുവരിയിലെ ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം വിതരണം ചെയ്യും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനുവരി 1 മുതല്‍ 3 ശതമാനവും 2015 ജൂലൈ 1 മുതല്‍ 6 ശതമാനവും ക്ഷാമബത്ത നല്‍കും. 2014 ജൂലൈ 1 മുതല്‍ 2016 ജനുവരി 31 വരെയുള്ള ശമ്പള,പെന്ഷന് കുടിശികകള്‍ 2017 ഏപ്രില്‍ 1 മുതല്‍ നാല് അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യും.
ഈ കാലയളവിലേക്ക് പിഎഫ് പലിശനിരക്കില്‍ പലിശ നല്‍കും.പെന്ഷന് കുടിശികയും ഇതേരീതിയില്‍ നല്‍കും.കാഷ്വല്‍ സ്വീപ്പര്‍മാരുടെ മിനിമം ശമ്പളം കമ്മീഷന് ശുപാര്‍ശ ചെയ്ത 5000 രൂപയില്‍നിന്നും 6000 രൂപയായി ഉയര്‍ത്തി. മാസ്റ്റര്‍ സ്കെയില്‍ മിനിമം 16500 രൂപയാക്കി
പുതിയ ശമ്പളം നിര്‍ണയിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് കമ്മീഷന് ശുപാര്‍ശ ചെയ്ത മിനിമം ആനുകൂല്യം 2000 രൂപയും പരമാവധി ആനുകൂല്യം 12000 രൂപയുമായിട്ടുണ്ട്. വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് തുടങ്ങി മുഴുവന്‍ അലവന്‍സുകളും കമ്മീഷന് ശുപാര്‍ശ ചെയ്ത അതേ നിരക്കില്‍ നല്‍കും.
ചില അലവന്‍സുകള്‍ക്ക് ശുപാര്‍ശയ്ക്ക് ഉപരിയായി 10ശതമാനം വാര്‍ഷിക വര്‍ദ്ധന അനുവദിക്കും. ജീവനക്കാരുടെ ഏണ്‍ഡ് ലീവ് സറണ്ടര്‍, എല്‍ടിസി തുടങ്ങിയവ നിലവിലുള്ള രീതിയില്‍ തുടരും. ശമ്പളത്തിന് 12 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും (മിനിമം ബെനിഫിറ്റ് 2000 രൂപ) ഓരോ വര്‍ഷ സര്‍വീസിനും അര ശതമാനം വെയിറ്റേജും നല്‍കും. പെന്ഷന് 18ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റ് നല്‍കും. ശമ്പളത്തിന്റെ ഇന്‍ക്രിമെന്റ് നിരക്കുകള്‍ കമ്മീഷന് ശുപാര്‍ശ ചെയ്ത അതേ നിരക്കില്‍ നല്‍കും. പാര്‍ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460രൂപ (നിലവില്‍ 8400രൂപ)യുമായി നിശ്ചയിക്കും. യൂണിവേഴ്സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: