ബാലിക്ക് ശ്രീരാമന്റെ ഉപദേശം കേട്ടപ്പോള്‍ ചിത്തവിശുദ്ധിയുണ്ടായി. തന്റെ തമോഗുണം അകന്നു. തെറ്റുചെയ്തുവെന്നു ബോദ്ധ്യമായി. ഭക്തിയോടുകൂടി നമസ്കരിച്ചുകൊണ്ട് പറഞ്ഞു. ”ഹേ ശ്രീരാമ! ഹേ മഹാഭാഗ! രാഘവാ, അങ്ങ് നാരായണന് തന്നെയെന്നനിക്കു ബോദ്ധ്യമായി. എന്റെ അപരാധമെല്ലാം ക്ഷമിക്കണം. ഞാന്‍ അറിവില്ലാതെ പറഞ്ഞതെല്ലാം കാരുണ്യത്തോടെ പൊറുക്കണം. അങ്ങയുടെ തിരുമേനി കണ്ടുകൊണ്ട് അങ്ങയുടെ അമ്പേറ്റ് മരിക്കാനിടയാകുന്നത് എന്റെ മഹാഭാഗ്യം തന്നെ. അങ്ങയുടെ രൂപദര്‍ശനം മഹായോഗികള്‍ക്കുപോലും ദുര്‍ലഭമാണ്.
മരിക്കാന്‍ സമയത്ത് അവിടത്തെ നാമം സന്താപത്തോടെ ജപിക്കാന്‍ കഴിയുന്ന മനുഷ്യന് മോക്ഷം നിശ്ചയമാണ്. എന്നെപ്പോലൊരു ഭാഗ്യം വേറെ ആര്‍ക്കെങ്കിലും ലഭിക്കുമോ? അങ്ങ് നാരായണനും ജാനകിലക്ഷ്മീഭഗവതിയുമാണ്. രാവണനെ നിഗ്രഹിക്കുവാനായി ബ്രഹ്മാവിന്റെ അപേക്ഷപ്രകാരം ദശരഥപുത്രനായി അവതരിച്ചതാണെന്ന് എനിക്കറിയാം. അങ്ങയുടെ ലോകത്തിലേക്ക് ഗമിക്കാന്‍ തുടങ്ങുന്ന എന്നെ അനുഗ്രഹിക്കണം.
എനിക്കു തുല്യബലമുള്ള അംഗദനോട് കരുണയുണ്ടാകണം. സുഗ്രീവനെയും അംഗദനെയും ഒരേപോലെ കണക്കാക്കി സ്വീകരിക്കണം. എന്റെ മാറില്‍ തറച്ചിരിക്കുന്ന അമ്പ് തൃക്കൈകൊണ്ട് ഊരി എന്നെയൊന്നു തലോടണം”. രാമന് അപ്രകാരം ചെയ്തപ്പോള്‍ ബാലിയുടെ ആത്മാവ് യോഗീന്ദ്രന്മാരാല്‍ സേവിക്കപ്പെട്ട് വിഷ്ണുപദം പ്രാപിച്ചു. ഭഗവാന്റെ കൃഷ്ണാവതാരത്തില്‍ ബാലി ഭഗവല്നിയോഗപ്രകാരം ഒരു വേടനായി ജനിച്ചുവെന്നും, ആ വനവേടന്റെ അസ്ത്രമേറ്റാണ് സ്വര്‍ഗം പൂകിയതെന്നും ഒരു കഥയുണ്ട്. അങ്ങനെ താന്‍ ബാലിയോടു ചെയ്തതിനു പകരം വീട്ടിച്ചത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: