എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് വനവാസി പുനരധിവാസ മേഖലയില്‍ പുനരധിവാസ പദ്ധതി സ്തംഭനത്തിലാണ്. വനവാസികള്‍ വില്ലേജ് ഓഫീസിന്റെ വാതില്ക്കല് കുടില്‍കെട്ടി സമരം ചെയ്യുകയാണ്. അവിടെ വെള്ളമില്ല, വെളിച്ചമില്ല. സമരത്തിനിടയില്‍ ഒരു വനവാസി സ്ത്രീ പ്രസവിക്കുകയും ചെയ്തു. ഇതെല്ലാം സാക്ഷര-സാംസ്കാരിക കേരളത്തിലാണ് നടക്കുന്നതെന്ന് വിശ്വസിക്കുക പ്രയാസം. ഈ വാര്‍ത്ത ജനുവരി ആദ്യം ജന്മഭൂമിയാണ് പ്രസിദ്ധപ്പെടുത്തിയത്.
യോഗ്യതാലിസ്റ്റില്നിന്നും 16 പേര്‍ക്ക് പുനരധിവാസഭൂമിയില്‍ നറുക്കെടുപ്പിലൂടെ ഭൂമി അനുവദിക്കുമെന്ന പതിവായ പാഴ്വാഗ്ദാനം സര്‍ക്കാര്‍ നല്‍കിയിരുന്നു. പ്ലോട്ടുകള്‍ നല്കാന് ജില്ലാ കളക്ടര്‍ വന്ന് നറുക്കെടുപ്പ് നടത്തുമെന്ന് നോട്ടീസ് മുഖാന്തിരം ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ലിസ്റ്റില്‍ റവന്യൂ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ ശുപാര്ശയില്ലാതിരുന്നിട്ടും അഞ്ചുപേരെ ഉള്‍പ്പെടുത്തി.
ഇന്റര്‍നാഷണല്‍ മനുഷ്യാവകാശ സംഘടനയുടെ കേരള ഘടകം സെക്രട്ടറി ബീന മേനോനും ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫറും രേഖാമൂലം ചോദ്യംചെയ്തിരുന്നു. ഇതോടൊപ്പം വനവാസി സമരനേതാക്കളായ എ.എന്‍. ബാബു, കെ. സോമന് എന്നിവര്‍ ആക്ഷേപവും ഉന്നയിച്ചിരുന്നു. അനര്‍ഹരെ ഒഴിവാക്കി സ്ഥലം വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശസംഘടനാ നേതാക്കള്‍ ജില്ലാ കളക്ടറോടാവശ്യപ്പെട്ടു. പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിലാണെന്നും ഇതില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അര്‍ഹരായവരുടെ ലിസ്റ്റ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍നിന്നും ഹാജരാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൂന്നുമാസം മുമ്പ് ഭിന്നശേഷിയുള്ള മൂന്നുപേര്‍ക്ക് പട്ടയം നല്‍കിയാണ് പദ്ധതി ഉദ്ഘാടനം നടന്നത്. ബാക്കിയുള്ളവര്‍ക്കും പട്ടയം നല്കാമെന്നുള്ള വാഗ്ദാനം നടപ്പാക്കപ്പെട്ടില്ല. സ്ഥലത്തിനര്ഹരായ 44 കുടുംബങ്ങള്‍ ഇനിയും അവശേഷിക്കുന്നു. കളക്ടറുടെ നിര്ദ്ദേശരേഖ മൂവാറ്റുപുഴ ടിഡിഒ ഓഫീസില്‍ നേരിട്ട് ഹാജരാക്കിയപ്പോള്‍ അദ്ദേഹവും പറഞ്ഞത് സ്ഥലം ഈ മാസം നല്‍കാമെന്നാണ്. അധികാരികളുടെ വാഗ്ദാനങ്ങള്‍ പാഴ്വാക്കുകളാകുന്ന കേരളത്തില്‍ ഇങ്ങനെ സംഭവിച്ചതില്‍ അത്ഭുതപ്പെടാനില്ലല്ലോ. വിചിത്രമായ വസ്തുത വനവാസി സമരം നയിച്ച ബാബുവും സോമനും ഈ 44 പേരുടെ പട്ടികയില്‍ ഇല്ല എന്നതാണ്. അവര്‍ക്കും സ്ഥലത്തിന് അര്‍ഹതയുണ്ടെന്നും സ്ഥലം കൊടുക്കുമെന്നും മന്ത്രി പറഞ്ഞതായി അറിയിച്ചിട്ടും നടപടിയില്ല.
1947 നുശേഷം മാറിമാറിവന്ന ഒരു സര്‍ക്കാരും വനവാസി വിഭാഗത്തിന്, പ്രത്യേകിച്ച് നേര്യമംഗലത്തെ വനവാസികള്‍ക്ക് വേണ്ട ഒരു പുനരധിവാസ പദ്ധതിയും നടപ്പാക്കിയില്ല. എങ്കിലും പ്രഖ്യാപനങ്ങള്‍ക്ക് മാത്രം കുറവുണ്ടായില്ല.
വനവാസി പ്രശ്നത്തെപ്പറ്റി നിരവധിതവണ ഈ പംക്തികളില്‍ എഴുതിയതാണ്. അവര്‍ രോഗാതുരമാണെന്നും ലൈംഗിക ഉപഭോഗവസ്തുവാണെന്നും അവരുടെയിടയില്‍ അവിവാഹിത അമ്മമാര്‍ കൂടുകയാണെന്നും മറ്റും മാധ്യമങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വനവാസി സ്കൂളുകളില്‍ അധ്യാപകരോ അവര്‍ക്ക് വേണ്ടിയുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരോ ഇല്ല. അവര്‍ അരിവാള്‍രോഗത്തിനും ഡെങ്കിപ്പനി, കുരുങ്ങുപനി, എലിപ്പനി മുതലായ വിവിധ രോഗങ്ങള്‍ക്കും അടിമകളുമാണ്. വനവാസികളുടെ ഇടയില്‍നിന്നുതന്നെ ഒരു മന്ത്രി ഉണ്ടായപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ്.
ഭാരതത്തില്‍ എല്ലാവര്ക്കും എവിടെയും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും വനവാസി മേഖലകളില്‍ പ്രയോഗിക്കാന്‍ സാധാരണ പൗരന്മാര്ക്ക് അനുമതിയില്ല.
പക്ഷെ ഇവിടെ കടന്നുകയറി, ആദിവാസികളെ കുരുക്കി പുറത്താക്കി അവരുടെമേല്‍ ചിലര്‍ ആധിപത്യമുറപ്പിക്കുന്നു. ഒരു എംഎല്‍എയും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ പറയുന്നത് എല്ലാ കൊല്ലവും ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കാറുണ്ടെങ്കിലും കേരളത്തിലെ വനവാസികളുടെ സാന്നിദ്ധ്യം ഉണ്ടാകാറില്ല എന്നാണ്. മാത്രമല്ല വനവാസി മേഖലയില്‍ കടന്നുകയറി ആക്രമണം നടത്തുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വര്‍ധിക്കുകയാണ്. ഇതോടൊപ്പം കോടികള്‍ വിലയുള്ള മരങ്ങള്‍ പുനരധിവാസത്തിന്റെ പേരില്‍ മുറിച്ചുമാറ്റുകയും ചെയ്യുന്നു. അശരണര്‍ അശരണരായി തുടരുന്നു. വനവാസി ഭൂമി തട്ടിയെടുത്ത് റിസോര്‍ട്ട് മാഫിയ റിസോര്‍ട്ടുകള്‍ പണിത് വിനോദസഞ്ചാരികളുടെ ആകര്‍ഷണ വസ്തുവാക്കി വനവാസി മേഖലയെ മാറ്റുന്നു.
വനവാസികള്‍ക്ക് പഠിക്കാന്‍ സ്കൂളുകളില്ല, കഴിക്കാന്‍ ആഹാരമില്ല, ഉടുക്കാന്‍ വസ്ത്രമില്ല. സ്കൂളുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഉച്ചഭക്ഷണമെങ്കിലും അവര്‍ക്ക് ലഭിക്കുമായിരുന്നു. അവരുടെ ഭൂമി അന്യാധീനപ്പെട്ടതോടെ കാട്ടുകിഴങ്ങും ഇലകള്‍പോലും ഭക്ഷിക്കാന്‍ അവര്‍ക്ക് സാധ്യമാകുന്നില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇല്ലാത്തവരാകുമ്പോള്‍ അവരുടെ ജീവിതാവസ്ഥ ആരുടെ ശ്രദ്ധയില്‍പ്പെടാനാണ്?
നേര്യമംഗലത്തെ വനവാസി സമൂഹത്തില്‍ ഹൈന്ദവരായ ഉള്ളാടന്‍, മലയരന്‍, മുതുവാന്‍ മുതലായ സമുദായങ്ങളില്‍പ്പെട്ടവരാണ്. ഇവരാകട്ടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്ത്തിപ്പെട്ടവരുമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ഏവരുടെയും മനസ്സില്‍ ഉദിക്കുന്ന ചോദ്യം ഇവരുടെ അടുത്തതലമുറയ്ക്കെങ്കിലും വിദ്യാഭ്യാസവും ജോലിയും ലഭ്യമാകുമോ എന്നാണ്. അവരുടെ ഉള്ളില്‍ ആളിക്കത്തുന്ന ജഠരാഗ്നി ജ്വാലകള്‍ ശമിക്കുമോ എന്നാണ്.
പ്രതീക്ഷകളും ആഗ്രഹങ്ങളും പുലര്‍ത്താനും മതക്കോട്ടകള്‍ പണിയാനും ആരുടെയും അനുവാദം വേണ്ട. സമൂഹം തിരസ്കരിച്ച ഇവര്‍ക്കും എന്തെല്ലാം ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. ഒരു നേരത്തെ നല്ല ഭക്ഷണം, മൈലുകള്‍ താണ്ടാതെ ശുദ്ധജലം, രോഗനിര്‍ണയത്തിനും സുഖപ്പെടുത്താനും ഡോക്ടര്‍മാര്‍, ആശുപത്രികള്‍. സര്‍ക്കാര്‍ അശരണര്‍ക്ക് പ്രഖ്യാപിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ നേടിയെടുത്ത് ഒരു ജീവിതമാര്‍ഗം തരപ്പെടുത്താന്‍ ഇവര്‍ക്കും ആഗ്രഹം കാണുകയില്ലേ?
നേര്യമംഗലത്ത് വനവാസികള്‍ നടത്തുന്ന സത്യഗ്രഹമോ പന്തലോ ഒന്നും ദൃശ്യമാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ല എന്നതുതന്നെ അവരുടെ അദൃശ്യതയുടെ സാക്ഷിപത്രമാണ്. ഇവരെ കൊന്നാലും കേസില്ല. കോട്ടയത്ത് ഒരു വനവാസി പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് പോലീസ് വാഹനമിടിച്ച് ഒരു നാടോടി സ്ത്രീ മരിച്ചു. ഇതെല്ലാം കേട്ടയുടന്‍ പൊലിയുന്ന വാര്‍ത്ത. കോടതികളില്‍ ഇവയെത്തില്ല. ഇടമലക്കുടിയില്‍ ഒരു വനവാസി പെണ്‍കുട്ടിയുടെ ശരീരം നെഞ്ചത്ത് കല്ലുവെച്ച് കെട്ടിതാഴ്ത്തപ്പെട്ട നിലയില്‍ കണ്ടിരുന്നു. പക്ഷേ ഇതിന്റെയൊന്നും തെളിവുപോലും പോലീസ് ശേഖരിക്കുന്നില്ല. വനവാസി ക്ഷേമമന്ത്രി സ്വക്ഷേമം മാത്രം ഉറപ്പാക്കി മായാത്ത പുഞ്ചിരിയോടെ കാമറയ്ക്കുമുമ്പില്‍ എത്തുമ്പോഴും അവരുടെ സമൂഹം ദാരിദ്ര്യത്തിലും രോഗാതുരതയിലും ചൂഷണത്തിലും ജീവിക്കുന്നു. കേരളത്തിന് എന്തിനാണ് ഇങ്ങനെയൊരു ആദിവാസി ക്ഷേമമന്ത്രി?
വനവാസി ക്ഷേമത്തിന് കോടികളുടെ ഫണ്ടുണ്ട്. പക്ഷെ അവര്‍ക്ക് കൊടുത്തിരിക്കുന്ന റേഷന്‍ കാര്‍ഡ് ബിപിഎല്‍ വിഭാഗത്തിനുള്ളതല്ല, എപിഎല്‍ വിഭാഗക്കാര്‍ക്കുള്ളതാണ്. വരുമാനമില്ലാത്തവര്‍ക്ക് എപിഎല്‍ കാര്‍ഡ്! നിസ്സഹായരും ദാരിദ്ര്യത്തില്‍ മുങ്ങിയവരും രോഗാതുരരുമായ ഇവര്‍ക്ക് ദിശാബോധം നല്കുവാന് ഇനി ആര് എന്നുവരും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: