മാറത്തടിച്ചു കരയുന്ന താരയോട് ശ്രീരാമന് കാരുണ്യത്തോടെ ചോദിച്ചു. ”നീയെന്തിനാണിങ്ങനെ വെറുതെ ദുഃഖിക്കുന്നത്? നിന്റെ ഭര്‍ത്താവ് ദേഹമാണോ, ആത്മാവാണോ? എന്നോടു പരമാര്‍ത്ഥം ചൊല്ലുക. ഭര്‍ത്താവ് ശരീരമാണെങ്കില്‍ അത് പഞ്ചഭൂതങ്ങള്‍ കൊണ്ടുനിര്‍മ്മിച്ചതും വെറും ത്വക്ക്, മാംസം, രക്തം, അസ്ഥി എന്നിവ നിറച്ച വിറകുകൊള്ളിക്കു തുല്യമാണ്. എന്നാല്‍ ഭര്‍ത്താവ് ജീവനാണെങ്കില്‍ നിശ്ചലവും ദുഃഖങ്ങളില്ലാത്തതുമാണ്. അതിന് ജനനമരണങ്ങളില്ല. അതുവിചാരിച്ച് നീ ദുഃഖിക്കാതിരിക്കുക. അതു ദുഃഖത്തിനു വിഷയമല്ല. ആത്മാവ് നില്‍ക്കുകയോ നടക്കുകയോ ചെയ്യുന്നില്ല. അതിന് സ്ത്രീപുരുഷ നപുംസക ഭേദമില്ല. ചൂടും തണുപ്പുമേശുന്നില്ല. ആത്മാവ് എല്ലായിടത്തും വ്യാപിച്ചവനും ഏകനും പരനും രണ്ടാമതൊന്നില്ലാത്തവനും, ഒന്നിലും പറ്റിനില്ക്കാത്തവനും ജ്ഞാനസ്വരൂപവുമാണ്. അതിനെച്ചൊല്ലി ദുഃഖിക്കുന്നതെന്തിന്?
അപ്പോള്‍ താര ചോദിക്കുന്നു. ”ശരീരം വെറും വിറകുകൊള്ളിക്കു സമമെന്നും ജീവന് നിത്യനും സച്ചിദാത്മാവാണെന്നും പറഞ്ഞല്ലോ. പിന്നെ സുഖദുഃഖാദി സംബന്ധം ഉണ്ടാകുന്നതാര്ക്കെന്നു പറഞ്ഞുതരണം.”
അതിന് ശ്രീരാമന് പറഞ്ഞു: ” ആത്മാവിനെക്കുറിച്ചറിയണമെന്ന് തോന്നിയ നീ ധന്യയാണ്. ആത്മരഹസ്യം പറയാം കേട്ടുകൊള്ളു. ദേഹം, ഇന്ദ്രിയം, എന്റെതെന്നുള്ള വിചാരം ഈവിധഭേദബുദ്ധി ഏതുവരെയുണ്ടോ അതുവരെ സംസാരവും ഉണ്ടായിരിക്കും. അജ്ഞാനംകൊണ്ടാണിത്. മായയില്‍ ഉണ്ടാകുന്ന ഈ സംസാരം തനിയെ മാറിപ്പോകില്ല. മനുഷ്യന് നാനാവിഷയങ്ങളെപ്പറ്റി ധ്യാനിച്ചുകാണ്ടിരിക്കുന്നതുകാണ്ടാണത്. മായയുടെ ആഗമനം താന്‍ കാണുന്ന സ്വപ്നംപോലെയാണ്. സ്വപ്നത്തില്‍ അനുഭവമുണ്ട്. എന്നാല്‍ അങ്ങനെയൊന്നില്ലതാനും. അനാദിയായ ആവിദ്യയുടെ സമ്പര്‍ക്കംകൊണ്ട് അഹങ്കാരമുണ്ടാകുന്നു. പ്രയോജനരഹിതമായ സംസാരമുണ്ടാകുന്നു. സംസാരം രാഗദേ്വഷങ്ങള് നിറഞ്ഞതാണ്. മനസാണ് സംസാരത്തിനു കാരണം ആത്മാവിന്റെയും മനസ്സിന്റെയും തുല്യതകാരണം സംസാരം ആത്മാവിനുമുണ്ടാകുന്നു.
ശുദ്ധമായ സ്ഫടികഗ്ലാസില്‍ രക്തമിരുന്നാല്‍ സ്ഫടികത്തിലും രക്തനിറം കാണുന്നതുപോലെ വാസ്തവത്തില്‍ ആത്മാവിന് സംസാരവുമായി യാതൊരു ബന്ധവുമില്ല. സുഖദുഃഖങ്ങള്‍ക്ക് പാത്രമാകുന്നത് മനസ്സാണ്. ആ മനസ്സുമായുള്ള ബന്ധംകൊണ്ട് ആത്മാവിലും അവ ഉണ്ടെന്നു തോന്നുന്നു. സ്ഫടികത്തിലെ രക്തനിറം യഥാര്‍ത്ഥത്തില്‍ തോന്നല്‍ മാത്രമാണ്. ആത്മാവിലെ സുഖദുഃഖങ്ങളും തോന്നല്‍ മാത്രമാണ്. ജീവന് ആത്മാവിന്റെ ലിംഗമായ മനസ്സിനെ വളരെ താല്പര്യത്തോടെ പരിഗ്രഹിച്ചിട്ട് അതിന്റെ സ്വഭാവങ്ങളായ കാമക്രോധാദി വികാരങ്ങളില്‍ ബന്ധനായി അവശനായിത്തീരുന്നു.
ആരംഭത്തില്‍ അത് രാഗദേ്വഷാദികളായ സത്യം, രജസ്, തമസ്സ് എന്നീ മനോഗുണങ്ങളെ സൃഷ്ടിക്കുന്നു. പിന്നെ നാനാപ്രകാരത്തിലുള്ള കര്‍മ്മങ്ങളെ വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറഭേദങ്ങളോടെ ചെയ്യുന്നു. വെളുപ്പ് സത്യഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും പ്രതിനിധീകരിക്കുന്നു. വെളുപ്പിന് അനുസൃതമായി ജപം, ധ്യാനം തുടങ്ങിയ കര്‍മ്മങ്ങളും ചുവപ്പിനനുസൃതമായി ഹിംസാമയമായ യാഗകര്‍മ്മങ്ങളും കറുപ്പിന് അനുസൃതമായി പാപകര്‍മ്മങ്ങളും ചെയ്യുന്നു. ഇങ്ങനെ കര്‍മവശാല്‍ പാപപുണ്യങ്ങള്‍ അനുഷ്ഠിച്ച് അതിനനുസരിച്ച് ജനിച്ചും മരിച്ചും പ്രളയാവസാനം വരെ തുടരുന്നു. എല്ലാം അവസാനിക്കുന്ന പ്രളയകാലത്ത് ആ ജീവന് അനാദിയായ മായയില്‍ വിലയം പ്രാപിക്കുന്നു. ബ്രഹ്മാവ് വീണ്ടും സൃഷ്ടിയാരംഭിക്കുമ്പോള് ലയിച്ചിടത്തുനിന്ന് പൂര്‍വവാസനകളോടെ പുറപ്പെട്ട് വീണ്ടും ഈ ഭൂമിയില്‍ തന്നെ ജനിക്കുന്നു.
കര്മ്മഫലങ്ങള്ക്കനുസരിച്ച് സുഖവും ദുഃഖവും വീണ്ടും അനുഭവിച്ചു തുടങ്ങും. ഘടികാരത്തിന്റെ സൂചിപോലെ നിറുത്തില്ലാതെ ജീവന് സംസാരത്തില്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു. മായയ്ക്ക് അധീനരായ പുണ്യപുരുഷന്മാരില് നിന്ന് എന്നെക്കുറിച്ചറിയുമ്പോള് ചിത്തം എന്റെ നേര്‍ക്കു തിരിയുന്നു. എന്റെ കഥ കേള്‍ക്കുന്നതിന് ശ്രദ്ധയുണ്ടാകുന്നു. ക്രമേണ എന്റെ സ്വരൂപജ്ഞാനമുണ്ടാകും. ആ സമയത്ത് സദ്ഗുരുവില്‍നിന്നും തത്ത്വമസി തുടങ്ങിയമഹാവാക്യങ്ങളുടെ അര്ത്ഥജ്ഞാനമുണ്ടാകുന്നു. നിരന്തരമായ സാധനചെയ്ത് സച്ചിദാനന്ദസ്വരൂപവും അദ്വിതീയവുമായ ആത്മാവിനെ മനസ്സ്, ഇന്ദ്രിയങ്ങള്‍, പ്രാണന്, അഹങ്കാരം എന്നിവയില്‍നിന്നും വേറിട്ടതാണെന്ന് ജ്ഞാനം നേടുന്നു.
അപ്പോള്‍ മുക്തിയും ലഭിക്കും. ഹേ താരേ, നീ ഈ ഉപദേശം നന്നായി മനനം ചെയ്യുക. നീ പൂര്‍വ ജന്മത്തില് എന്നില്‍ പരമഭക്തയായിരുന്നു. അതുകൊണ്ടാണ് നിനക്കിപ്പോള്‍ എന്റെ ദര്‍ശനം ലഭിച്ചത്. നീ രാവും പകലും എന്റെ രൂപം ധ്യാനിച്ചുകൊണ്ട് ബന്ധവശാല് വന്നുചേര്‍ന്ന കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും അവയില്‍ ഒട്ടാതിരിക്കുകയും ചെയ്യുക. പിന്നെ നിനക്ക് സംസാരദുഃഖം ഉണ്ടാവുകയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: