കൊച്ചി: പോലീസ് അക്കാദമിയില്‍ നടക്കുന്ന ഡോഗ് സ്ക്വാഡിന്റെ പരിശീലനം താളം തെറ്റുന്നു. പാസിംഗ് ഔട്ട് പരേഡ് പ്രഹസനമായേക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് പരിശീലനം നല്കി അയക്കാനായി തൃശൂരിലെ പോലീസ് അക്കാദമിയില്‍ ഏഴര മാസം മുമ്പാണ് പലിശീലനം ആരംഭിച്ചത്.
പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്താന്‍ ഇനി ഒന്നര മാസം മാത്രമാണ് ഉള്ളത്. എന്നാല്‍ ഇവിടെ കൊണ്ടുവന്നിട്ടുള്ള നായകള്‍ക്ക് യാതൊരു തരത്തിലുള്ള പരിശീലനവും ലഭിച്ചിട്ടില്ലെന്ന് പറയുന്നു. എഎസ്ഐയും പോലിസ് അസോസിയേഷന് കെഎപി യൂണിറ്റ് പ്രസിഡന്റും എഎസ്ഐയുമായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. 20,000 രൂപ മുതല്‍ 25,000 രൂപ വരെ വില നല്‍കിയാണ് നായകളെ വാങ്ങിയത്.
ട്രാക്കര്‍, സ്നിഫര്‍ എന്നീ രണ്ട് ഇനങ്ങളില്‍പ്പെട്ട 19 നായകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. എന്നാല്‍ പാസിംഗ് ഔട്ട് പരേഡിന് ഒന്നര മാസം മാത്രം ബാക്കിനില്‍ക്കെ ഇവയ്ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്ന് ഡോഗ് സ്ക്വാഡിന് ഒപ്പമുള്ള പോലീസുകാര്‍ അക്കാദമി ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും പരിശീലകനെ മാറ്റുന്നതിനോ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനോ തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ പരിശീലനം നല്കുന്ന എഎസ്ഐയേക്കാള് കഴിവുള്ളവര്‍ സേനയില്‍ ഉണ്ടെങ്കിലും അവര്‍ക്ക് ചുമതല നല്‍കാതെ സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ പാഴാക്കുകയാണെന്നും പറയുന്നു. ഒമ്പത് മാസത്തെ പരീശിലനത്തിന് എകദേശം ഒരു കോടിയിലേറെ രൂപയാണ് ചിലവ് വരുന്നത്. ഡോഗ് സ്ക്വാഡിന്റെ പരീശിലനത്തിന് വിവിധ ജില്ലകളില്‍ നിന്നുള്ള 38 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊടിയ പീഡനമാണ് ഏല്‍ക്കേണ്ടി വരുന്നതെന്നും അര്‍ഹമായ അവധി നല്കാന് പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇത് സംബന്ധിച്ച് ഉന്നതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഭരണ സ്വാധീനം കൊണ്ട് നടപടിയില്‍ നിന്ന് രക്ഷപ്പെടുകയാണ് പരിശീലകന് ചെയ്യുന്നതെന്ന് പറയുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ പരിശീലനം നടത്തുമ്പോള്‍ കൂടെയുള്ള പോലീസുകാരെ അനാവശ്യമായി ചീത്തവിളിക്കുന്നതായും രേഖാമൂലം പരാതിയുണ്ട്.
ആലപ്പുഴ, മലപ്പുറം ഒഴിച്ചുള്ള മറ്റ് ജില്ലകളിലേക്കാണ് നായകളെ പരിശീലിപ്പിച്ച് നല്‍കുന്നത്. സ്ഫോടകവസ്തുക്കള്‍, മോഷണം നടന്ന സ്ഥലങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനാണ് പരിശീലനം. നിലവിലെ സാഹചര്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി അതാത് ജില്ലകളിലേക്ക് അയച്ചാലും യാതൊരു ഗുണവും സേനയ്ക്ക് ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഒരോ ജില്ലകളിലും സ്ക്വാഡിലുള്ള നായകള്‍ക്ക് പത്ത് വയസു പ്രായം ഉണ്ട്. പരമാവധി 12 വയസ് വരെയാണ് ഇവയുടെ ആയുസ്സ്. ഇതേത്തുടര്‍ന്നാണ് പുതിയ നായ്ക്കളെ വാങ്ങി പരിശീലനം നല്കാന് തീരുമാനിച്ചത്. ഇപ്പോള്‍ പരിശീലനം നല്‍കിയിരിക്കുന്ന നായ്ക്കള്‍ക്ക് ഒന്ന് മുതല്‍ ഒന്നര വയസ്സ് വരെയാണ് പ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: