മട്ടാഞ്ചേരി: കാശി മഠം പരമഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമി സമാധി ശ്രീപാദ ആരാധനാ മഹോത്സവത്തില്‍ പങ്കെടുക്കുന്ന ഭക്തജനസംഘം ദേവഭൂമിയിലേയ്ക്ക് യാത്ര തുടങ്ങി.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നുറൂകണക്കിന് ജിഎസ്ബി സമുദായാംഗങ്ങളാണ് ഹരിദ്വാറിലേക്ക് പുറപ്പെട്ടത്. ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍, ജിഎസ്ബി സാമൂഹ്യ സാംസ്ക്കാരിക സംഘടനാ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര് ആരാധനാ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ വ്യാസാശ്രമത്തിലെത്തും. കാശി മഠം ഉത്തരാധികാരി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 26, 27, 28 തിയതികളില്‍ ഗംഗാ തീരത്തെ ഹരിദ്വാര്‍ വ്യാസാശ്രമത്തിലെ സുധീന്ദ്രതീര്‍ത്ഥ സ്വാമി സമാധി സ്ഥലത്താണ് ശ്രീപാദ ആരാധന മഹോത്സവം നടക്കുക.
28 ന് വൈകിട്ട് സംയമീന്ദ്ര തീര്‍ത്ഥസ്വാമികളുടെ കാശി മഠാധിപതി സ്ഥാനാരോഹണം നടക്കും. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 50ല്‍പരം വൈദികര്‍ ആരാധനാ ഉത്സവത്തിലെ പൂജ, ഹവനം, ജപം, അഭിഷേകം തുടങ്ങിയ അനുഷ്ഠാന ചടങ്ങുകളില്‍ കാര്‍മ്മികരാകും. 17 ന് പുലര്‍ച്ചെ 1.10നാണ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ സമാധിയായത്.
18 ന് പരമഗുരുവിനെ വ്യാസാശ്രമ അങ്കണത്തില്‍ സമാധിയിരുത്തി. തുടര്‍ന്ന് എല്ലാ ദിവസവും സമാധിസ്ഥലത്ത് ആരാധനാ ചടങ്ങുകള്‍ നടന്നുവരികയാണ്. സമാധി ശ്രീപാദ ആരാധനാ മഹോത്സവവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജിഎസ്ബി ക്ഷേത്രങ്ങളിലും വിവിധ സംഘടനാ മണ്ഡലികളിലും കാശി മഠം കേന്ദ്രങ്ങളിലും പ്രത്യേക പൂജ ആരാധനാ, നഗരപ്രദക്ഷിണ പരിപാടികള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: