മാവേലിക്കര: റിപ്പബ്ലിക്ദിന പരേഡിന്റെ പേരില്‍ എക്സൈസ് വകുപ്പില്‍ അപ്രഖ്യാപിത ആയുധ പരിശീലനവും തോക്ക് ദുരുപയോഗവും. റിപ്പബ്ലിക്ദിന പരേഡിലും സ്വാതന്ത്ര്യദിന പരേഡിലും കാലങ്ങളായി എക്സൈസ് വകുപ്പ് പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് എന്‍സിസി, സ്കൗട്ട്, എസ്പിസി ഗ്രൂപ്പുകളും പങ്കെടുക്കുന്നു. മറ്റ് യൂണിഫോം വിഭാഗമായ ജയില്‍, ഫോറസ്റ്റ്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എന്നിവ ഒന്നും തന്നെ പങ്കെടുക്കാറുമില്ല.
സായുധസേനാ വിഭാഗമായ പോലീസിന്റെ ജില്ലാ റിസര്‍വ്, ലോക്കല്‍ പോലീസ്, വനിത പോലീസ് എന്നീ വിഭാഗങ്ങള്‍ തോക്കുധാരികളായും എക്സൈസ് ഉള്‍പ്പെടെ മറ്റ് വിഭാഗങ്ങളെല്ലാം നിരായുധരുമായാണ് പരേഡില്‍ പങ്കെടുക്കുന്നത്. പരമ്പരാഗതമായി ഇത്തരത്തിലാണ് നടന്നു വരുന്നത്. അനുവദനീയമായ ആയുധങ്ങളും വേഷങ്ങളും മാത്രമെ പരേഡില്‍ പാടുള്ളു എന്നിരിക്കെ എക്സൈസ് വകുപ്പ് ആലപ്പുഴ ജില്ലയില്‍ യാതൊരു സര്‍ക്കാര്‍ ഉത്തരവുകളും ഇല്ലാതെ ജില്ലാ പോലീസില്‍ നിന്നും നാല്‍പ്പതോളം തോക്കുകള്‍ വാങ്ങി എക്സൈസ് ഡിവിഷന് ഓഫീസില്‍ സൂക്ഷിച്ച് ആയുധം ഉപയോഗിച്ച് പരേഡ് ചെയ്യാന്‍ നിര്‍ബന്ധ പരിശീലനം നടത്തുകയാണ്.
ആയുധ ധാരികളായ പോലീസിന്റെ ഓരോ വിഭാഗത്തെയും നയിക്കുന്നത് വാള് ഏന്തിയ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ്. എന്നാല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പരേഡിനെ നയിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തുല്യമായ പ്രിവന്റീവ് ഓഫീസര്‍ റാങ്കിലുള്ള ഗ്രേഡ് അസി. എക്സൈസ് ഇന്‍സ്പെക്ടറാണ്. വാള് ഏന്തി പരേഡ് നയിക്കാന്‍ ട്രെയിനിങ് ലഭിക്കാത്ത കുറഞ്ഞ ഗ്രേഡുള്ള ഉദ്യോഗസ്ഥനെ പരേഡ് നയിക്കാന്‍ നിയോഗിക്കുക വഴി ജില്ലാ എക്സൈസ് വകുപ്പ് റിപ്പബ്ലിക് ദിന പരേഡിനെ അവഹേളിക്കുന്നതായി ആക്ഷേപമുണ്ട്. ലോകം മുഴുവന്‍ തീവ്രവാദവും സംഘര്‍ഷങ്ങളും നിലനില്ക്കുമ്പോള് പോലീസ് ക്യാമ്പിലെ സുരക്ഷിതമായ സ്ഥലത്തുനിന്നും അധികം സുരക്ഷിതമല്ലാത്ത എക്സൈസ് ഓഫീസില്‍ മോശമായ നിലയില്‍ തോക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കൂടുതല്‍ ആശങ്കയുള്ളതാകുന്നു.
റിപ്പബ്ലിക് ദിന പരേഡില്‍ എക്സൈസ് വകുപ്പ് കാലങ്ങളായി പങ്കെടുക്കുന്നതില്‍ നിന്നും വിഭിന്നമായി ഇക്കുറി അനുവദിനീയമല്ലാത്ത ആയുധങ്ങളുമേന്തി പരേഡില്‍ പങ്കെടുക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ ഇടയില്‍ വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ- സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: