”ഗുരോരപ്യവലിപ്തസ്യ
കാര്യാകാര്യമജാനനഃ
ഉത്പഥം പ്രതിപന്നസ്യ
കാര്യം ഭവതി ശാസനം”
(മഹാഭാരതം)
(=ഗുരു അഹങ്കാരിയായി, കര്‍ത്തവ്യവും അകര്‍ത്തവ്യവും അറിയാതെ, അധര്‍മ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ശാസിക്കേണ്ടതായിട്ടുണ്ട്.)
അര്ജ്ജുനന് ക്ഷത്രിയധര്‍മത്തെ ഉപേക്ഷിച്ച് ബ്രാഹ്മണധര്മത്തെയും ഗൃഹസ്ഥ ധര്‍മത്തെ ഉപേക്ഷിച്ച് സന്യാസധര്മത്തെയും ആശ്രയിക്കാന്‍ തീരുമാനിച്ചത് ഭീഷ്മരെപ്പോലെ ആര്യന്മാരായവര്-മാതൃകപുരുഷന്മാര്-സ്വീകരിച്ച മാര്‍ഗമല്ല എന്നാണ് ഭഗവാന് പറഞ്ഞത്. മാത്രമല്ല നിന്റെ ഈ തീരുമാനം സ്വര്‍ഗം തുടങ്ങിയ ഉന്നതലോകങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാവും,,(അ സ്വര്‍ഗം= (നരകം) കിട്ടാന്‍ ഇടയാക്കുകയും ചെയ്യും. യുദ്ധത്തില്‍നിന്നു ഭയപ്പെട്ട് അര്ജ്ജുനന് ഓടിപ്പോയി എന്ന ദുഷ്കീര്‍ത്തിയും ഉണ്ടാവും.
ശത്രുനാശന! എഴുന്നേല്ക്കൂ
ശത്രുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള കുന്തീ പുത്രാ, നിനക്ക് ഈ ആണും പെണ്ണും കെട്ട അവസ്ഥ-യോജിച്ചതല്ല, നിന്റെ അമ്മ എന്റെ അച്ഛന് വസുദേവന്റെ സഹോദരിയാണ്; ക്ഷത്രിയ സ്ത്രീയാണ്. ക്ഷത്രിയ സ്ത്രീയുടെ മകന് ക്ഷത്രിയന്റെ ധര്‍മം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ പേരിനു മാത്രമേ നീ ക്ഷത്രിയനാവുകയുള്ളൂ. അതുകൊണ്ട് നീ ഈ ഇരിപ്പിടത്തില്‍നിന്നു ധൈര്യത്തോടെ എഴുന്നേല്ക്കൂ!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: