ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് ദളിതനാണോ അല്ലയോ എന്നതല്ല പ്രശ്നം. അയാള്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. അവിടെ അടുത്തകാലത്ത് ആത്മഹത്യ ചെയ്യുന്ന പത്താമത്തെ വിദ്യാര്‍ത്ഥിയാണ് രോഹിത്. ആത്മഹത്യയ്ക്ക് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകാം. മറ്റുള്ളവരുടെ പരിഹാസം, പീഡനം, സാമ്പത്തിക പ്രശ്നം, മാനസിക പ്രശ്നങ്ങള്‍ അങ്ങനെ പലതും. രോഹിത് എഴുതിയ ആത്മഹത്യക്കുറിപ്പില്‍ തന്റെ ഈ കൃത്യത്തിന് മറ്റാരും ഉത്തരവാദിയല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെയും മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയെയും തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. കാര്യം നിസ്സാരം. ‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങവീണു,’ അത്രേയുള്ളു.
ബിജെപി സര്‍ക്കാരിനെതിരായ പ്രചാരണത്തിന് ഒരായുധമായി ദളിത് വിഷയമാണ് ഉപയോഗിക്കുന്നത്. ബോധപൂര്‍വ്വമാണ് അങ്ങനെ ചെയ്യുന്ന്. ദളിത് വിഭാഗങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു. അവര്‍ക്ക് അര്‍ഹമായത് നേരിട്ട് എത്തിച്ച് ഇടത്തട്ടുകാരില്‍ നിന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ വന്നാല്‍ ദളിത് വിഭാഗങ്ങളെ കറവപ്പശുക്കളായി കണ്ടിരുന്ന രാഷ്ട്രീയ യജമാനന്മാരുടെ അത്താഴം മുടങ്ങും.
ദളിത് വിഭാഗങ്ങള്‍ ശാക്തീകരിക്കപ്പെട്ടാല്‍ അവരെ അടിമകളാക്കി നിര്‍ത്തിയ കോണ്‍ഗ്രസ്സിന്റെ കോട്ട തകരും. കമ്മ്യൂണിസ്റ്റുകാരുടെ കൊത്തളങ്ങള്‍ പൊളിയും. അതുകൊണ്ടാണ് ദളിതര്‍ക്ക് ബിജെപി എതിരാണെന്നും ഈ ഭരണം ദളിതരെ വകവരുത്താനാണെന്നും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് കിട്ടിയ വണ്ടിക്ക് നേതാക്കള്‍ ഹൈദരാബാദിന് വച്ച് പിടിക്കുന്നത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാള്… അങ്ങനെ നീളുന്നു പട്ടിക.
ബംഗാളില്‍ 34 വര്‍ഷം സിപിഎം മുഖ്യമന്ത്രി ഭരിച്ചിട്ടും അവിടെ ദളിത് പ്രശ്നം പരിഹരിച്ചിട്ടില്ല. ബംഗാളില്‍ പട്ടിണിയും പരിവട്ടവുമാണ് ദളിതര്‍ക്ക്. ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും മറിച്ചല്ല. പണിയില്ല പണമില്ല. വികസനമില്ല. അതാണിന്നത്തെ ബംഗാള്‍. ബംഗാളികളില്ലെങ്കില്‍ കേരളത്തിലിന്ന് ഒരു പണിയും നടക്കില്ല. റോഡ്, പാലം, കെട്ടിടം എന്തിന് ഹോട്ടലില്‍ പൊറോട്ട അടിക്കാന്‍, കുശ്നി പണിയെടുക്കാന്‍, പാത്രം കഴുകാന്‍, പട്ടിയെ കുളിപ്പിക്കാന്‍, കുട്ടിയെ നോക്കാന്‍ എല്ലാറ്റിനും ബംഗാളികളാണ്. കേരളീയന് ആയിരം രൂപ കൂലി കൊടുക്കണമെങ്കില്‍ ബംഗാളിക്ക് 500 കൊടുത്താല്‍ അവര്‍ സംതൃപ്തര്‍. സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഭരിച്ച് ഉണ്ടാക്കിക്കൊടുത്ത സംവിധാനമാണ് ബംഗാളില്‍.
ബീഹാറില്‍ നിന്നും, അസമില്‍ നിന്നും ഇതുപോലെ ജീവനക്കാരെത്തുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു ഗുജറാത്തി, മധ്യപ്രദേശുകാരന്, രാജസ്ഥാന്കാരന്, ഗോവക്കാരന് ഇമ്മാതിരി പണിക്കായി കേരളത്തില്‍ വരുന്നുണ്ടോ? ഇല്ലെന്നതാണ് സത്യം. എന്നിട്ടും ദളിത്-പിന്നാക്ക ജനവിഭാഗത്തിന്റെ സംരക്ഷകരെന്ന് പറഞ്ഞ് ഞെളിയുന്നു. അരിശമാണ് ബിജെപിക്കെതിരെ തിരിയുന്നതിന്റെ മുഖ്യകാരണം, അസഹിഷ്ണുതയാണ്.
വിദ്യാര്‍ത്ഥി ആത്മഹത്യ കേരളത്തില്‍ നടക്കാറില്ലെ? പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യാറില്ലെ? തോല്‍വിക്ക് കാരണം ഉത്തരക്കടലാസ് നോക്കി കുറഞ്ഞ മാര്‍ക്ക് രേഖപ്പെടുത്തിയ അദ്ധ്യാപകരാകണമല്ലോ. കുട്ടിയുടെ മരണത്തിന് ഉത്തരവാദി അദ്ധ്യാപകരാണെന്ന് ആരോപിക്കാറുണ്ടോ? ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കാറുണ്ടോ? ഇല്ലെങ്കില്‍ എന്തേ രോഹിത് പ്രശ്നത്തില്‍ ഇരട്ടത്താപ്പ്?
കേരളത്തില്‍ രജനി എസ്. ആനന്ദ് എന്നൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഏറെ ചര്‍ച്ച ചെയ്തിരുന്നല്ലോ. തിരുവനന്തപുരം വെള്ളറടയ്ക്കടുത്ത്, നെല്ലിശേരി ഗ്രാമത്തിലെ ഈ പാവപ്പെട്ട കുടുംബത്തിന് തുടര്‍ പഠനത്തിന് വായ്പ നല്കാന് ആദ്യം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പിന്മാറി. പഠിപ്പുമുടങ്ങി. തുടര്‍ന്ന് എന്‍ട്രന്‍സ് എക്സാമിനേഷന് ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
2004 ജൂലായ് 21ന് നടന്ന ഈ ആത്മഹത്യയ്ക്ക് അസ്വാഭാവിക മരണമെന്ന പേരില്‍ ഒരു കേസെടുത്തു. എന്നാല്‍ അതിന്റെ പേരില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേസെടുത്തോ? ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയുണ്ടായോ? മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള (ഐഎച്ച്ആര്‍ഡിഇ) ഓഫീസ് സ്ഥിതിചെയ്യുന്ന വഴുതക്കാട്ടെ പ്രജോയ് ടവറില്‍ നിന്നും അവരുടെ ബാഗ് കണ്ടെടുക്കുകയുണ്ടായി. 130 രൂപ മാത്രമാണ് പണമായി ഉണ്ടായിരുന്നത്. ആത്മഹത്യാക്കുറിപ്പും അതിലുണ്ടായി. അതില്‍ പേരെടുത്ത് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ നടപടി ഉണ്ടായില്ല. യുഡിഎഫ് ഭരിക്കുമ്പോള്‍ സംഭവിച്ചതിന്റെ തുടര്‍ അന്വേഷണം എല്‍ഡിഎഫ് വന്നിട്ടും ഉണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പാണ് അടൂരില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം നടന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ്സിനും വികാരമിളകിയില്ല. ഇടത് പക്ഷത്തിനും മിണ്ടാട്ടമില്ല. ഇതിനെക്കാള്‍ ഏറെ ക്രൂരമായ സംഭവമായിരുന്നില്ലെ വയനാട്ടിലെ മുത്തങ്ങയില്‍ ഉണ്ടായത്.
ഇടതുഭരണം നടക്കുമ്പോഴാണ് മുത്തങ്ങയിലെ വനവാസികള്‍ പട്ടിണി മൂലം മരിച്ചത്. കൃഷി ചെയ്യാന്‍ മണ്ണില്ല. വനവിഭവം ശേഖരിക്കാന്‍ വനത്തില്‍ കയറിക്കൂടാ. പണിയില്ല. പണമില്ല. മുറമുറെ പട്ടിണി. മരണങ്ങള് തുടരെത്തുടരെ നടന്നു. ഇതില്‍നിന്നാണ് ഒരു വിഭാഗം വനവാസികള്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയത്. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്കണമെന്നാണവരുടെ ആവശ്യം.
2001 ആഗസ്റ്റില്‍ സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങി. നിവേദനങ്ങളും സത്യഗ്രഹങ്ങളും സമരങ്ങളും ശക്തിപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭൂമി നല്‍കാമെന്ന് ധാരണയായി. 48 ദിവസം കുടില്‍കെട്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഫലപ്രദമായി എന്നവര്‍ ആശ്വസിച്ചു. പക്ഷെ രണ്ടു വര്‍ഷം കാത്തിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. കേളന് കുലുങ്ങിയാലും പാലം കുലുങ്ങില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. മാത്രമല്ല മുത്തങ്ങയില്‍ നിന്നും വനവാസികളെ ആട്ടിയോടിക്കാനുള്ള വിവിധതരം പ്രഖ്യാപനങ്ങളും നടത്തി.
ഗതികെട്ട അവസ്ഥയില്‍ അവര്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. വനപാലകരും പോലീസും ഇവരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. നൂറുകണക്കിന് കുടിലുകള്‍ കത്തിച്ചു. തോക്കും ലാത്തിയുമായെത്തിയ പോലീസ് അതൊക്കെ നന്നായി പ്രയോഗിച്ചു.
2003 ഫെബ്രുവരി 3, അന്നാണ് ഏറ്റവും വലിയ ക്രൂരത അരങ്ങേറിയത്. 200 ഓളം വരുന്ന വനവാസികളെ നേരിടാന്‍ അതിന്റെ ഇരട്ടിയിലധികം സായുധ സേനയെ നിയോഗിച്ചു. പ്രായ,ലിംഗ ഭേദമില്ലാതെ സമരക്കാര്‍ ചെറുത്തു നില്പ്പിനും ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല. 37 കുട്ടികളെ പിടികൂടി സെന്‍ട്രല്‍ ജയിലില്‍ അയച്ചു. 33 പുരുഷന്മാരും 99 സ്ത്രീകളും ഉള്പ്പെട്ടവരുടെമേല് നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അവരെയും ജയിലിലേക്കയച്ചു. കോഴിക്കോട് ജില്ലാ ജയിലിലടച്ച ഇവരില്‍ പലരും വെടികൊണ്ടവരാണ്. അടിയേറ്റ് എല്ല് തകര്‍ന്നവരാണ്. അവരെ ചികിത്സയ്ക്ക് പോലും വിധേയരാക്കിയില്ല. ഈ സംഭവത്തിലാണ് പോലീസ് വെടിയേറ്റ് ജോഗി എന്ന വനവാസി മരണപ്പെട്ടത്.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായ ഈ സംഭവം നടക്കേണ്ടത് തന്നെ എന്ന നിലപാടിലായിരുന്നു സിപിഎം നയിക്കുന്ന ഇടതുപക്ഷവും. കേരളത്തില്‍ നടന്ന പൈശാചികമായ ഈ വേട്ടയാടലില്‍ സിപിഎം ഞെട്ടിയില്ല. കാരണം സി.കെ.ജാനു സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായിരുന്നില്ല. ‘ ആരാന്റമ്മയ്ക്ക് ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേല്’ എന്ന നിലപാടെടുത്തവരാണ് സിപിഎം. പോലീസിനെ ഉപയോഗിച്ച് വനവാസികളെ വകവരുത്തിയ കോണ്‍ഗ്രസ്സും അതാസ്വദിച്ച സിപിഎമ്മും ഹൈദരാബാദിലുണ്ടായ രോഹിതിന്റെ ആത്മഹത്യ ആഘോഷിക്കുന്നത് വിരോധാഭാസമാണ്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും മാറിമാറി 60 വര്‍ഷം ഭരിച്ച കേരളത്തിലും അസ്പൃശ്യതയുണ്ട്.
ജാതിവിവേചനമുണ്ട്. ഹോട്ടലുകളില്‍ ആദിവാസികള്‍ക് വേറെ ഇരിപ്പിടം, ഭക്ഷണം നല്കാന് പ്രത്യേക പാത്രം. ഗ്ലാസിന് പകരം ചായ ചിരട്ടയില്‍ നല്കുന്ന സ്ഥലവുമുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍, സെക്രട്ടേറിയേറ്റില്‍ പോലും മേല്‍ ഉദ്യോഗസ്ഥന് ദളിതനാണെങ്കില്‍ അംഗീകരിക്കാനും അനുസരിക്കാനും വൈമനസ്യം കാണിക്കുന്നവരുണ്ട്. കലാഭവന്‍ മണിയെ വനപാലകര്‍ ഉപദ്രവിച്ച പ്രശ്നത്തില്‍ ഇന്നത്തെ ഡിജിപി സെന്‍കുമാര്‍ പ്രതികരിച്ചത് അതിന്റെ തെളിവാണല്ലോ. മുന്നോക്ക ജാതിയില്‍പ്പെട്ട ഒരു നടനാണെങ്കില്‍ കലാഭവന്‍ മണി ഉപദ്രവിക്കപ്പെടുമായിരുന്നോ എന്ന ചോദ്യം പ്രസക്തം തന്നെയാണ്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് പീഡനം നടക്കുന്നുവെങ്കില്‍ അത് നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുകൊണ്ടല്ല. ആ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബന്ദാരുദത്താത്രേയ എന്ന പിന്നാക്ക ജാതിക്കാരന് തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രിസഭയിലെത്തിയതുകൊണ്ടുമല്ല. രോഹിതടക്കമുളള വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച എബിവിപി പ്രവര്ത്തകന് മുന്നാക്ക ജാതിക്കാരനല്ല. എന്നിട്ടുമെന്തേ അവിടെ ബിജെപി ഭരണത്തിലെത്തിയപ്പോള്‍ ദളിതര്‍ക്ക് രക്ഷയില്ലെന്ന മുറവിളി. മറ്റൊന്നും ഏശിയില്ല. ‘എല്ലാ ചികിത്സയും പരാജയപ്പെടുമ്പോള്‍ കാളന്‍സ് നെല്ലായി’ എന്ന പരസ്യവാചകം കേട്ടില്ലേ? അതാണിപ്പോള്‍ ബിജെപി വിരുദ്ധര്‍ പ്രയോഗിക്കുന്നത്. രോഹിത് മരിച്ചതില്‍ ദുഃഖമുണ്ട്. പക്ഷെ മുത്തങ്ങയില്‍ ജോഗിയെ വെടിവച്ചുകൊന്നതാണ്. അതേ സംഭവത്തില്‍ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് സഹായം നല്കി. പക്ഷെ ജോഗിയുടെ കുടുംബത്തിന് എന്ത് നല്കി. ഒന്നു വിശദീകരിക്കുമോ കോണ്ഗ്രസ്സുകാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: