ദാദ്രിയിലെ മുഹമ്മദ് അഖ്ലഖിനും ഫരീദാബാദില്‍ വെന്തുമരിച്ച ആ പിഞ്ചുകുഞ്ഞുങ്ങള്‍ക്കും ശേഷം രാജ്യത്തെ നുണവ്യവസായികള്ക്ക് ലഭിച്ച ഇരയാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലെ എന്ന ഗവേഷണവിദ്യാര്‍ത്ഥി. രോഹിത് വെമുലെയുടെ ആത്മഹത്യയ്ക്ക് ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നീ കേന്ദ്രമന്ത്രിമാരാണ് ഉത്തരവാദികളെന്നും അവരെ ഉടനടി മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയില്ലെങ്കില്‍ തങ്ങളെല്ലാവരും കൂടിച്ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരവാദിയാക്കിക്കളയും എന്നുമാണ് ഈ ആഗോളനുണയന്മാരുടെ ആസൂത്രിത പ്രചാരണം.
ദാദ്രിയില്‍ കണ്ടത് സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയാണെങ്കില്‍ ഫരീദാബാദ് മുതല്‍ ഹൈദരാബാദ് വരെ നിറഞ്ഞാടുന്നത് ദളിത് വിരോധമാണെന്നാണ് അവര്‍ പറയുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രിയും സ്ഥലം എംപിയുമായ ബന്ദാരു ദത്താത്രേയ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് ഒരു കത്തെഴുതിയതിന്റെ പേരില്‍ അദ്ദേഹം രോഹിത് വെമുലെയുടെ ആത്മഹത്യക്കുത്തരവാദിയാണത്രെ. ആ കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് സ്മൃതി ഇറാനി നയിക്കുന്ന മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഒന്നിന് പകരം ആറ് കത്ത് സര്‍വകലാശാലാ അധികൃതര്‍ക്ക് അയച്ചു. അതുകൊണ്ട് അവരും ആത്മഹത്യക്ക് മറുപടി പറയണമെന്നാണ് വാദം.
അറുപത്തെട്ട് വയസ്സുണ്ട് ബന്ദാരു ദത്താത്രേയയ്ക്ക്. ദാരിദ്ര്യത്തിന്റെ കുപ്പത്തൊട്ടിയിലായിരുന്നു ബാല്യം. പിന്നാക്കത്തില്‍ പിന്നാക്കമായ വിഭാഗങ്ങളിലൊന്നില്‍ ജനനം. ജാതീയതയും വിവേചനവും നടമാടിയിരുന്ന സമൂഹ്യാന്തരീക്ഷത്തില്‍ അതിനോട് മല്ലിട്ടാണ് വളര്‍ന്നത്. അയിത്തം പാപമല്ലെങ്കില്‍ മറ്റൊന്നും പാപമല്ലെന്ന് സധൈര്യം പ്രഖ്യാപിച്ച ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിലേക്ക് ജീവിതത്തിന്റെ സമര്‍പ്പണം. ജാതി ചോദിക്കാതെ, പറയാതെ ഒന്നായി മുന്നേറാനുള്ള ആഹ്വാനത്തിന് ചെവികൊടുത്ത് പൊതുപ്രവര്‍ത്തനം. കറപുരളാത്ത വ്യക്തിത്വം. സമാജത്തില്‍ അലിഞ്ഞുചേര്‍ന്ന ജീവിതം. അദ്ദേഹത്തിനെതിരെയാണ് ഇപ്പോഴത്തെ പടപ്പുറപ്പാട്…
യാക്കൂബ് മേമന് എന്ന അന്താരാഷ്ട്ര ഭീകരനെ രാജ്യത്തിന്റെ നിയമം തൂക്കിലേറ്റിയപ്പോള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ അയാള്‍ക്ക് വേണ്ടി മയ്യത്ത് നമസ്കാരം നടന്നു. രാജ്യത്തിനെതിരെയും നിയമസംവിധാനത്തിനെതിരെയും മുദ്രാവാക്യം വിളികളുയര്‍ന്നു. മുസ്ലിമായതുകൊണ്ടാണ് മേമനെ തൂക്കിലേറ്റിയതെന്ന യെച്ചൂരിയന്‍ വിവരക്കേട് ആവര്‍ത്തിക്കുക മാത്രമല്ല കാമ്പസിലെ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വം ആ രാജ്യദ്രോഹിക്കായുള്ള അനുസ്മരണപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബീഫ്ഫെസ്റ്റുകള്‍ മുതല്‍ ചുംബനസമരങ്ങള്‍ വരെ അരാജകത്വം നിറഞ്ഞുനില്ക്കുന്ന ആഭാസ സമരങ്ങള്‍ ഇവിടെ അരങ്ങേറി. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലേറിയ കാലത്ത് മാത്രമല്ല സോണിയാക്കമ്പനി വാഴ്ച നടത്തുന്ന കാലത്തും ഇവിടെ ഇതിനും ഇതിനപ്പുറവും നടന്നുവെന്ന് അന്നത്തെ എംപി ഹനുമന്തറാവു എഴുതി നല്കിയ കത്ത് വെളിപ്പെടുത്തുന്നു.
കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമ്മേളനങ്ങള്‍, മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഒളിത്താവളങ്ങള്‍… സര്‍വകലാശാലയ്ക്കുള്ളില്‍ ആശാസ്യമല്ലാത്ത പലതും നടക്കുന്നു എന്ന് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു സ്ഥലം എംപി എന്ന നിലയില്‍ ബന്ദാരു ദത്താത്രേയ. രോഹിത് വെമുലെ എന്നല്ല ഒരു വിദ്യാര്‍ത്ഥിയെക്കുറിച്ചും അദ്ദേഹം കത്തെഴുതിയില്ല. കാമ്പസില്‍ ജാതീയതയും രാജ്യവിരുദ്ധപ്രവര്‍ത്തനവും വളരുകയാണെന്ന് വാര്‍ത്തകളുടെയും കാമ്പസിലെ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് ഒരു കത്തെഴുതിയാല്‍ അത് അപരാധമാവുമോ? അങ്ങനെ കത്തെഴുതിയ ആളെ കൊലപാതകിയായി ചിത്രീകരിക്കാമോ?
ദത്താത്രേയയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാലാ അധികൃതര്‍ക്ക് കത്തയച്ചു. മറുപടി കിട്ടുന്നതുവരെ അന്വേഷിക്കുക എന്നത് മന്ത്രാലയത്തിന്റെ പതിവ് നടപടിക്രമമാകയാല് കത്തിന്റെ എണ്ണം ആറായി. സര്‍ക്കാര്‍ യുപിഎയുടേതല്ല. അന്വേഷിച്ചാല്‍ ഉത്തരം ലഭിക്കണമെന്ന് നിര്‍ബന്ധമുള്ള സംവിധാനമാണിത്. അതും പാടില്ലെന്നാണ് ഇപ്പോള്‍ പ്രചാരണം.
യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന്റെ ദുഃഖം സഹിക്കാനാകാതെ കാമ്പസില്‍ നടന്ന കൂട്ടപ്രാര്ത്ഥനയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ മാരകമായി ആക്രമിക്കുന്നു. ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി സുശീല്‍ എബിവിപി പ്രവര്‍ത്തകനാണ്. അയാളും പിന്നാക്കവിഭാഗത്തില്പ്പെട്ടയാള്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് അയാളെ കാമ്പസിലൂടെ അക്രമികള്‍ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ സുശീല്‍ അധികൃതര്‍ക്ക് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രൊഫ.ആര്.പി. ശര്‍മ്മയുടെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെ അന്വേഷണ കമ്മറ്റി ഉണ്ടായി. അന്വേഷണത്തിന് ഒടുവില്‍ രോഹിത് വെമുലെ അടക്കം അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് നടന്നതെല്ലാം സര്‍വകലാശാലാ നടപടികളാണ്.
എന്നാല്‍ രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെയും മതം തിരിച്ചും ജാതി തിരിച്ചും വ്യാഖ്യാനിച്ച് അവയെ മോദിവിരുദ്ധ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കിത്തീര്ക്കുന്ന മാധ്യമഭീകരതയും ഇടത് കുടിലതയും അത് സമ്മതിച്ചുതരില്ല. അവര്‍ക്ക് ഇത് ജാതിസ്പര്‍ധ വളര്‍ത്തി തമ്മിലടിപ്പിച്ച് ചോര കുടിച്ച് ചീര്‍ക്കാനുള്ള അവസരമാണ്. അതുകൊണ്ട് രോഹിത് വെമുലെയുടെ ദൗര്‍ഭാഗ്യകരമായ ആത്മഹത്യയെ തെരുവില്‍ വിറ്റ് കാശാക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു.
ന്യൂഇയര്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോയി മടങ്ങിവന്ന ബ്രിട്ടീഷ് വ്യവസായിയും സോണിയാക്കമ്പനിയുടെ ഡിഎംഡിയും ആയ രാഹുലും ദല്‍ഹിയിലെ പശുപാലന് കേജ്രിവാളുമൊക്കെ ദളിതന്റെ കണ്ണീരൊപ്പാന്‍ ഹൈദരാബാദിലേക്ക് പറന്നിറങ്ങുകയാണ്. യെച്ചൂരിയന്‍ സഖാക്കള്‍ പതിവുപോലെ കള്ളപ്രചാരണവും നാടന്പാട്ടുമായി രംഗത്തുണ്ട്. മാലിന്യം വാരിത്തിന്ന് വിശപ്പടക്കുന്ന സ്വന്തം മണ്ഡലത്തിലെ പാവപ്പെട്ട ആദിവാസിക്കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ കുനിഞ്ഞൊന്നു നിവരാത്ത സഖാക്കന്മാര് ഹൈദരാബാദിനെക്കുറിച്ച് വലിയ വായില്‍ നിലവിളിക്കുന്നു. സ്വന്തം മണ്ഡലത്തിലെ ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന നിന്ദ്യമായ വാര്‍ത്ത പുറത്തുവന്നിട്ടും തിരിഞ്ഞൊന്നു നോക്കാത്ത കോണ്‍ഗ്രസ് എംപിമാര്‍ കണ്ണീരൊഴുക്കുന്നു. എല്ലാവര്ക്കും ദളിത് പ്രേമം കലശലാണ്.
ബന്ദാരു ദത്താത്രേയ താനടങ്ങുന്ന സമൂഹത്തിലെ യുവാക്കള്‍ അരാജകത്വത്തിന്റെയും ദേശവിരുദ്ധതയുടെ പിടിയിലകപ്പെട്ടുപോകുന്നതില് മനംനൊന്ത് എഴുതിയ കുറിപ്പുകള്‍ കാണാതെപോകരുത്. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും മുതലാക്കി ചെറുപ്പക്കാരില്‍ വര്‍ണവിദ്വേഷവും പകയും ജനിപ്പിച്ച് വെറും കൊടിയെടുപ്പുകാരായി അധഃപതിപ്പിച്ച മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളുടെ കുടിലതയുടെ ഒടുവിലത്തെ ഇരയാണ് രോഹിത് വെമുലെ. കാമ്പസിലെ എസ്എഫ്ഐ രാഷ്ട്രീയം ജാതിവിവേചനത്തിന്റെ കൂടാരമാണെന്ന് രോഹിത ്വെമുലെ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഉന്നത ജാതിക്കാരനും സംവരണവിരുദ്ധനും മാത്രമേ എസ്എഫ്ഐക്കാരനാകാന്‍ സാധിക്കൂ എന്ന വെമുലെയുടെ കണ്ടെത്തല്‍ പൂഴ്ത്തിവെച്ചിട്ടാകണം അവശജനതയുടെ സമുദ്ധാരകനായി തെലങ്കാനയില്‍ നിന്ന് കേന്ദ്രമന്ത്രിസഭയിലെത്തിയ ബന്ദാരു ദത്താത്രേയയെ വേട്ടയാടാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: