2016 ആരംഭിക്കുന്നത് എത്യോപ്യയിലെ വരള്‍ച്ചയെ തുടര്‍ന്നുള്ള പോഷകാഹാരക്കുറവുമൂലവും കുടിവെള്ളം ലഭിക്കാതെയും മനുഷ്യജീവനുകള്‍ പിടഞ്ഞുമരിക്കുന്നതായുള്ള വാര്‍ത്ത കേട്ടുകൊണ്ടാണ്. 10.2 ദശലക്ഷം ആളുകളാണ് അവിടെ കടുത്ത പട്ടിണിയിലായിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് എത്യോപ്യ നേരിടുന്നത്. ലോകത്തില്‍ ഒരേസമയം എത്യോപ്യ, സുഡാന് എറിട്ടോറിയ, ജിബൂട്ടി എന്നിവിടങ്ങളില്‍ കനത്ത ചൂടും, വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമ്പോള്‍ കെനിയ, സൊമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ പ്രളയ ഭീഷണിയിലാണ്. നാല് ലക്ഷത്തിലധികം പേര് ആഭ്യന്തരകലഹം മൂലവും യുദ്ധംമൂലവും കൊല്ലപ്പെട്ടത് രാജ്യത്തെ ശിഥിലീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കനത്ത പ്രളയത്തിന് എത്യോപ്യ അടിമപ്പെടുന്നത്. ഇന്ന് എത്യോപ്യ തീര്‍ത്തും പട്ടിണിയിലാണ്. ഒപ്പം സൊമാലിയയും ഉണ്ട്. ജലമില്ലാത്തതുകൊണ്ടും വരള്‍ച്ചമൂലവും ലക്ഷക്കണക്കിനാളുകളാണ് രാജ്യംവിട്ട് ഓടിപ്പോയത്. കെനിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നാലരലക്ഷം സൊമാലിയന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടത്രെ!
ഏറ്റവും കൂടുതല്‍ പോഷക ആഹാരക്കുറവു മൂലം കുട്ടികള്‍ കൊല്ലപ്പെടുന്നത് എത്യോപ്യയിലാണിന്ന്. ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് ജീവന് നിലനിര്‍ത്താന്‍ ജലവും ഭക്ഷണവും ആവശ്യമായി വന്നിരിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് ടെന്റുകളും ടാര്‍പോളിന്‍, പുതപ്പുകള്‍, പ്ലാസ്റ്റിക് പായകള്‍, അടുക്കള ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി എണ്ണമറ്റ സാധനങ്ങളാണ് ആവശ്യമായി വന്നിരിക്കുന്നത്. എത്യോപ്യയില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളിലാണ് കൃഷി നഷ്ടമായത്. 90 ശതമാനം പ്രദേശത്തെയും കൃഷിഭൂമികള്‍ വിണ്ടുവരണ്ടു. ലക്ഷക്കണക്കിന് കന്നുകാലികള്‍ പട്ടിണിമൂലം കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരം തീര്‍ന്നിട്ട് വര്‍ഷങ്ങളായി. 1.8 ദശലക്ഷം കര്‍ഷകര്‍ കൊടും പട്ടിണിയിലാണ്. അവര്‍ക്ക് വിത്തിറക്കാനുള്ള വിത്തില്ല, വളമില്ല, വെള്ളംപോലുമില്ല. കൃഷിയിറക്കാന്‍ മഴ നോക്കിയിരുന്ന് 24 മാസത്തിലധികമായി. താഴ്ന്ന വരുമാനക്കാരും ഇടത്തരം കര്‍ഷകരുമാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. എത്യോപ്യയിലെ നാല് ലക്ഷം കുട്ടികള്‍ കൊടിയ പട്ടിണി മൂലം മരണത്തിനും ജീവിതത്തിനും ഇടയില്‍ കഴിയുന്നു. പ്രതിസന്ധി നേരിടുവാന്‍ 330 ദശലക്ഷം ഡോളര്‍ വേണ്ടിടത്ത് എത്യോപ്യന്‍ സര്‍ക്കാര്‍ കരുതിയിരിക്കുന്നത് വെറും 130 ദശലക്ഷം ഡോളറാണ്. ഡെങ്കിപ്പനി, കോളറ, മലേറിയ എന്നീ രോഗങ്ങള്‍ എത്യോപ്യയില്‍ പടര്‍ന്നുപിടിക്കുകയാണ്.
എത്യോപ്യയ്ക്ക് ഒപ്പം വരള്‍ച്ചാ ദുരിതം അനുഭവിക്കുന്ന സിംബാവെ, സൊമാലിയ, കെനിയ എന്നിവിടങ്ങളിലും ദശലക്ഷക്കണക്കിനാളുകളാണ് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നത്. പല രാജ്യങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. പഞ്ഞവും പട്ടിണിയും അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ പല രാജ്യങ്ങളും സഹായം ലഭ്യമാക്കുന്നുണ്ടെങ്കിലും ഒന്നും ആവശ്യത്തിനുപോലും തികയുന്നില്ലെന്നതാണ് വാസ്തവം. നിരന്തരമായി മാസങ്ങളോളം വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഭക്ഷ്യദൗര്‍ലഭ്യവും ചൂടും കാര്‍ഷിക നാശവും പകര്‍ച്ചവ്യാധികളും നമ്മെ പിടിപ്പെടുകയാണെങ്കില് നമ്മുടെ രാജ്യം അതിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എടുക്കണമെന്ന സൂചനയാണ് എത്യോപ്യയിലെ കടുത്ത വരള്‍ച്ച നമ്മെ പഠിപ്പിക്കുന്നത്.
2015 ല്‍ ഉണ്ടായ ‘എല്‍നിനോ’ പ്രതിഭാസമാണ് സത്യത്തില്‍ എത്യോപ്യയെ ദുരിതത്തിലേക്ക് തള്ളിവിട്ടതെങ്കില്‍ ലോകത്തിലെ മറ്റു പല രാജ്യങ്ങളും ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ കൊടിയ പ്രശ്നങ്ങളിലാണ് ചെന്നുപെടുക. എത്യോപ്യയിലെ ലക്ഷക്കണക്കിനാളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ പോലും ചെയ്യാനാകാതെ ദുരിതമനുഭവിക്കുകയാണ്. അന്താരാഷ്ട്ര സമൂഹം എത്യോപ്യയയെ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ പട്ടിണി മാറ്റുവാനും ദാഹശമനം വരുത്തുവാനും വേണ്ടി തികയുന്നില്ലെന്നത് നാം തിരിച്ചറിയണം.
125 കോടിയിലധികം ജനസംഖ്യയുള്ള നമുക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടാവുന്നതെങ്കില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കരുതിയിരിക്കുവാനുള്ള മുന്നറിയിപ്പുകളാണിവ. എത്യോപ്യയിലെ കൊടിയ വരള്‍ച്ചയ്ക്കും മഴ മാറിനിന്നതിനും നദികളും ജലാശയങ്ങളും വറ്റിവരണ്ടതിനും പ്രധാന കാരണം എല്‍നിനോ പ്രതിഭാസമാണെന്ന് ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര ഭക്ഷ്യ-കൃഷി ഓര്‍ഗനൈസേഷനും അന്താരാഷ്ട്രാ കാലാവസ്ഥാ വകുപ്പുകളും വിലയിരുത്തിക്കഴിഞ്ഞു. പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ ചക്രത്തിന്റെ പ്രത്യേകത മൂലമാണ് എല്‍നിനോ ഉണ്ടാവുന്നത്. ഈ കാലാവസ്ഥാ ചക്രം ആരംഭിക്കുന്നത് പടിഞ്ഞാറെ പസഫിക് സമുദ്രത്തിലെ ചൂടുള്ള ജലം ഭൂമധ്യരേഖാ പ്രദേശത്തുകൂടെ കിഴക്കോട്ട് സഞ്ചരിച്ച് തെക്കെ അമേരിക്കയുടെ തീരത്തെത്തുന്നതോടെയാണ്.
സാധാരണ ഈ ചൂടുള്ള സമുദ്രജലത്തിന്റെ ഒഴുക്ക് ആസ്ട്രേലിയ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ തീരത്തെ കടലിലൂടെയാണ് നടക്കുന്നത്. എല്‍നിനോ ഉണ്ടാകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് പസഫിക് സമുദ്ര ഉപരിതലം ശരാശരിയേക്കാളും കൂടുതല്‍ ചൂടാകുന്നതുമൂലമാണ്. സമുദ്രം ചൂടാകുന്നതോടെ സമുദ്ര മത്സ്യങ്ങള്‍ രക്ഷതേടി സഞ്ചരിക്കാന്‍ തുടങ്ങും. അതുകൊണ്ട് ആസ്ട്രേലിയ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പെറു എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയ്ക്ക് എല്‍നിനോ വന്‍ ഇടിവാണുണ്ടാക്കുന്നത്. എല്‍നിനോ പ്രതിഭാസം മൂലം പെറുവിന്റെ സമുദ്രം ചൂടാകുന്നതിനാല്‍ സമൂദ്രത്തിന്റെ മുകളിലെ അന്തരീക്ഷവും ചൂടാകും. ഇതുമൂലം വടക്കെ പെറുവിയന്‍ മരുഭൂമികളില്‍ മഴ ലഭിക്കുമത്രെ!
സാധാരണ പസഫിക് സമുദ്രത്തില്‍ കാറ്റ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് ഉണ്ടാവുക. ഇന്തോനേഷ്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കടല്‍ എല്‍നിനോയെ തുടര്‍ന്ന് അഞ്ച് അടിയെങ്കിലും ഉയരാറുണ്ട്. ഈ സമയം തെക്കെ അമേരിക്കന്‍ തീരങ്ങളില്‍ തണുത്ത സമുദ്രജലം പൊങ്ങിവരും. ഈ തണുത്ത ജലത്തെ കാറ്റ് മൂലം ഏഷ്യന്‍ ഭൂഖണ്ഡമേഖലയിലെത്തിക്കുന്നത് വലിയ പ്രത്യേകതയാണ്. അമേരിക്കന്‍ തീരത്തെത്തുന്ന തണുത്ത സമുദ്രജലം സമുദ്രത്തിനടിയില്‍നിന്നും സമുദ്രജീവികള്ക്കാവശ്യമായ ധാതുലവണങ്ങള്‍ എത്തിക്കുന്നത് ജലജീവികള്‍ കൂടുതല്‍ കൊഴുത്ത് വളരുന്നതിന് ഇടവരുത്തുന്നുണ്ട്. പസഫിക് സമുദ്രത്തിലെ കാറ്റിന്റെ വേഗത എല്‍നിനോ സമയത്ത് വളരെയേറെ കുറയുകയും ചിലപ്പോള്‍ നിന്നുപോവുകയും ചെയ്യുന്നു. ഇത് ജലപ്രവാഹങ്ങളുടെ ഗതിമാറ്റത്തിന് ഇടവരുത്തും. ഇത് പസഫിക് സമുദ്രത്തിലെ തണുത്ത ജലം സമുദ്ര ഉപരിതലത്തിലെത്തുന്നത് തടയുകയും സമുദ്രം പതിവിലേറെ ചൂടാവുകയും ചെയ്യുന്നു. ഇത് പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറുള്ള ഇന്തോനേഷ്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ വരള്‍ച്ചയ്ക്കും അമേരിക്കയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടവരുത്തുകയും ചെയ്യും.
സാധാരണയായി മൂന്നുമുതല്‍ അഞ്ചുവര്‍ഷത്തെ ഇടവേളകളിലാണ് ഭൂമദ്ധ്യരേഖയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എല്‍നിനോ പ്രത്യക്ഷപ്പെടാറുള്ളത്. മിക്കവാറും വര്‍ഷം അവസാനിക്കുകയും പുതിയ വര്‍ഷം തുടങ്ങുകയും ചെയ്യുന്ന കാലയളവിലാണ് എല്‍നിനോ പ്രത്യക്ഷപ്പെടാറുള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഇ0ീൃറശിമശേീി ീള ഔാമിശമേൃശമി അളളശൃ)െ ന്റെ 2015 ലെ റിപ്പോര്‍ട്ട് പറയുന്നത് എല്‍നിനോ പ്രതിഭാസം എത്യോപ്യയില്‍ വസന്തകാല മഴ വിട്ടുനില്‍ക്കുന്നതിനും വേനല്‍ക്കാല മഴ മന്ദീഭവിപ്പിക്കുന്നതിനും കാരണമായതാണ് എത്യോപ്യയില്‍ ഇത്രയും കടുത്ത വരള്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ്. ഇത് രാജ്യത്തിന്റെ എണ്പതു മുതല്‍ എണ്പത്തഞ്ചു ശതമാനംവരെ കാര്‍ഷിക വിളവ് ഇല്ലാതാക്കിയതാണ് ജനം പട്ടിണിയിലേക്ക് വഴുതിവീഴുന്നതിനും കുട്ടികളില്‍ പോഷകാഹാരക്കുറവിനും കാരണമാക്കിയത്.
എത്യോപ്യയിലെ ആറ് പ്രധാനപ്പെട്ട സ്ഥലങ്ങളെ എല്‍നിനോ പ്രതികൂലമായി ബാധിച്ചു. വരള്‍ച്ച നീണ്ടുനില്‍ക്കുമെന്ന പ്രവചനമാണ് ഓച്ച (ഒസിഎച്ച്എ) നടത്തുന്നത്. അതുകൊണ്ടുതന്നെ ലോകരാഷ്ട്രങ്ങള്‍ എത്യോപ്യയിലേക്ക് കയ്യയച്ച് സഹായങ്ങള്‍ എത്തിക്കേണ്ട അവസ്ഥ നിലനില്‍ക്കുന്നുണ്ട്. സ്വീഡന്, നോര്‍വെ, കാനഡ, സ്വിറ്റ്സര്‍ലന്റ്, നെതര്‍ലാന്റ്സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ എത്യോപ്യയിലെ അത്യാഹിത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പോഷകാഹാരക്കുറവ് കുഞ്ഞുങ്ങളില്‍ ഉണ്ടായതിന് ശേഷം ചികിത്സിച്ച് കരകയറ്റുന്നത് വളരെ ദുഷ്കരമായതിനാല് പോഷകാഹാരക്കുറവിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുവാനാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധ വേണ്ടത്.
എത്യോപ്യയിലെ ചോളം കൃഷി 2015 ല്‍ പാടെ തകര്‍ന്നുപോയിരുന്നു. ചുടുകാറ്റില്‍ എല്ലാ ചെടികളും ഉണങ്ങിപ്പോയി എന്നതാണ് വാസ്തവം. എത്യോപ്യയില്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ എല്‍നിനോയെ തുടര്‍ന്നുണ്ടായ താപതരംഗത്തില്‍ അവശരായി. ഗത്യന്തരമില്ലാത്തതിനാലാണ് മിക്കവാറും കര്‍ഷകര്‍ക്ക് സൂര്യാഘാതമേല്ക്കുവാന് ഇടവന്നത്. വയലില്‍ പണിയെടുക്കുന്നതും വീട്ടില്‍ വളരുന്നതുമായ വളര്‍ത്തുമൃഗങ്ങള്‍ അതിഭീകരമായ ചൂടുമൂലവും വെള്ളം ലഭിക്കാത്തതുമൂലവും പുല്ല് കരിഞ്ഞുപോയതിനാല്‍ ഭക്ഷണം ലഭിക്കാത്തതിനാലും പിടഞ്ഞുചാവുന്ന കാഴ്ചയാണെവിടെയും. ജലലഭ്യത കുറഞ്ഞതോടെ ജലജന്യരോഗങ്ങളും എത്യോപ്യയില്‍ വര്‍ധിച്ചിരിക്കയാണ്. ആഭ്യന്തര പ്രശ്നങ്ങള്‍ കൊന്നൊടുക്കിയ പൗരന്മാരേക്കാള് അനേകായിരം ജനങ്ങളാണ് വരള്‍ച്ച മൂലം പല പല കാരണങ്ങളാല്‍ മരണമടയുന്നത്.
എത്യോപ്യയിലെ സംഭവങ്ങള്‍ ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് നല്കുന്ന സൂചനകളിതാണ്. പ്രകൃതി വിചാരിച്ചാല്‍ മനുഷ്യന്റെ വികസന സൂചികകള്‍ തകര്‍ന്നടിയാന്‍ നിമിഷങ്ങളോ ആഴ്ചകളോ മതിയെന്നതാണത്. മനുഷ്യന് എത്ര വലിയ വികസനം കൊണ്ടുവന്നാലും തന്റെ ജീവന് രക്ഷിക്കാനായില്ലെങ്കില്‍ വികസനത്തിനെന്തര്ത്ഥം? ഈ സാഹചര്യത്തില്‍ പ്രകൃതിദുരന്തങ്ങള്‍ തീര്‍ക്കുന്ന കെടുതികളെ നേരിടുവാന്‍ മനുഷ്യന് പഠിക്കേണ്ടതായിട്ടുണ്ട്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഒരു വികസനവും ശാശ്വതമല്ല. എല്ലാ വികസന കാഴ്ചപ്പാടുകളും മനുഷ്യന് വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്ന നയങ്ങളിലൂന്നിവേണം. കൃഷി ഭൂമികള്‍ക്ക് കോട്ടം തട്ടുന്ന ഒരു വികസനവും അഭികാമ്യമല്ല. ഭൂമി തുരന്ന് മണ്ണും പാറയും എടുത്ത് വില്‍പ്പന നടത്തുമ്പോള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ തുറന്നുവയ്ക്കുന്നത് ഭൂഗര്ഭജലസ്രോതസ്സുകളാണ്. അത് ഒരിക്കല്‍ തീര്‍ന്നാല്‍ വീണ്ടും ഉണ്ടാക്കുകയെന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: