നാലുമാസം കഴിയാറായി. രാജകീയ സുഖഭോഗങ്ങളില്‍ മുഴുകിക്കഴിയുകയാണ് സുഗ്രീവന്. രാമന്റെ കാര്യമേ മറന്നു. സചിവോത്തമനായ ഹനുമാന് ഒരുദിവസം സുഗ്രീവനോടു പറഞ്ഞു. ”ഹേ രാജന്, അങ്ങേയ്ക്കു ഹിതകരമായ കാര്യമാണ് ഞാന്‍ പറയുന്നത്. സത്യവ്രതനും പുരുഷോത്തമനുമായ രഘുരാമന് നിന്റെ കാര്യമെല്ലാം സാധിച്ചുതന്നു. ത്രിലോകമാന്യനും വീരനുമായ ബാലിയെ വധിച്ച് അങ്ങയെ സിംഹാസനത്തില്‍ ഇരുത്തി.
പരമദുര്ലഭമായ താരയെയും നിനക്ക് ലഭിച്ചു. എത്രനാള്‍ നീയിങ്ങനെയിരിക്കും? ഇന്നോ നാളെയോ, മറ്റന്നാളോ നിനക്കു മരണമുണ്ടെന്നു തീര്‍ച്ചയാണ്. പ്രത്യുപകാരം മറക്കുന്ന പുരുഷന് ജീവിച്ചിരുന്നാലും ചത്തതിനൊപ്പമാണ്. ഭഗവാന് രാമന് പര്‍വതശിഖരത്തില്‍ സഹോദരനോടൊപ്പം നീ ചെല്ലുന്നതും കാത്തിരിക്കുന്നു. നീ വാനരസ്വഭാവത്താല് മദ്യപാനവും സ്ത്രീസേവയുമായി മതിമറന്നു കഴിയുന്നു. സീതയെ അന്വേഷിക്കുന്ന കാര്യത്തില്‍ വാക്കുകൊടുത്തിട്ട് ഇപ്പോള്‍ എല്ലാം മറന്നു. ബാലിയെപ്പോലെ മരണം നിന്നെയും കാത്തിരിക്കുന്നുവെന്നു തീര്‍ച്ചയാണ്.”
അജ്ഞനാപുത്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സുഗ്രീവന് ഭയന്നുപോയി. ” നീ പറഞ്ഞതൊക്കെ സത്യമാണ്. ഇത്തരത്തില്‍ ഉപദേശിക്കുന്ന മന്ത്രിമാരുണ്ടെങ്കില്‍ രാജാവിന് ഒരിക്കലും ആപത്തുണ്ടാകുകയില്ല. ഉടനെതന്നെ ഏഴു ദീപങ്ങളിലും വസിക്കുന്ന എല്ലാ വാനരവീരന്മാരെയും വരുത്തുവാനായി പതിനായിരം കപികളെ എന്റെ സന്ദേശവും കൊടുത്തയയ്ക്കണം. അവരെല്ലാം ഒരുപക്ഷത്തിനകം തിരിച്ചെത്തിച്ചേരണം. അതിനകം എത്തിയില്ലെങ്കില്‍ വധിക്കപ്പെടും എന്നും അറിയിക്കണം.” ഈ ആജ്ഞ കേട്ട് മന്ത്രി പ്രവരനായ ഹനുമാന് മായാമനുഷ്യനായ ശ്രീരാമന്റെ കാര്യസിദ്ധിക്കുവേണ്ടി വായുവേഗമുള്ളവരും പര്വതാകാരന്മാരുമായ വാനരദൂതന്മാരെ ദാനമാനാദികളല് സന്തുഷ്ടരാക്കി പത്തുദിക്കിലേക്കും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: