പ്രവര്‍ഷണ പര്‍വതത്തില്‍ കഴിഞ്ഞിരുന്ന രാമന് സീതാവിരഹം താങ്ങാനാകാതെ ഇങ്ങനെ പറഞ്ഞു. ”ലക്ഷ്മണാ, നോക്കൂ, രാക്ഷസന് ബലാല്‍ക്കാരമായി സീതയെ തട്ടിക്കൊണ്ടുപോയി. ആ സുന്ദരി ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നറിയാന്‍ നമുക്കിതുവരെ ഒരു വിവരവും കിട്ടിയില്ല. അവള് ജീവിച്ചിരുപ്പുണ്ട് എന്ന വിവരം ആരെങ്കിലും എന്നോടു പറയുകയാണെങ്കില്‍ അവന് എനിക്കെത്രയും പ്രിയനാണ്. അവള് എവിടെയുണ്ടെങ്കിലും സമുദ്രത്തില്‍ നിന്ന് അമൃതമെന്നപോലെ ഞാന്‍ കൂട്ടിക്കൊണ്ടുവരും.
എന്റെ ജാനകിയെക്കട്ട ദുഷ്ടനെ പുത്രന്, സേന, വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം ഞാന്‍ ഭസ്മമാക്കും. ഹാ, സീതേ, എന്നെക്കാണാതെ അത്യന്തം ദുഃഖാതുരയായി രാക്ഷസന്മാരുടെ ഗൃഹത്തില്‍ കഴിയുന്ന നീ എങ്ങനെ പ്രാണന് നിലനിര്‍ത്തുന്നു? ചന്ദ്രമുഖിയായ സീതയോടുകൂടാതെ എനിക്ക് ചന്ദ്രനും സൂര്യനെപ്പോലെ താപകാരിയായിത്തീര്ന്നു. ഹേ ചന്ദ്രാ നീ ആദ്യം നിന്റെ കിരണങ്ങള്‍കൊണ്ട് ജാനകിയെ സ്പര്‍ശിക്കുക. പിന്നെ ആ ശീതളകിരണങ്ങള്‍കൊണ്ട് എന്നെ ഒന്നു തലോടുക.
നിന്റെ വംശക്കാരിയല്ലേ സീത? ലക്ഷ്മണാ, സുഗ്രീവനും നമ്മെ മറന്നു. ശത്രുവൊഴിഞ്ഞ രാജ്യം കിട്ടിയപ്പോള്‍ മദ്യപാനത്തില്‍ മുഴുകി സ്ത്രീകളാല്‍ ചുറ്റപ്പെട്ട് ഏകാന്തതയില്‍ കഴിയുന്നു. അവന് കൃതഘ്നനാണ്. ശരത്കാലമായിട്ടും അവന് വന്നില്ല. എന്നെ മറന്ന ആ കൃതഘ്നനെ നഗരത്തോടും ബന്ധുക്കളോടുമൊപ്പം ബാലിയപ്പൊലെ എനിക്കു കൊല്ലേണ്ടിവരും.” ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന് പറഞ്ഞു. ”എനിക്ക് അനുജ്ഞതരിക. ഞാനിപ്പോള്‍തന്നെ പോയി ആ ദുഷ്ടനെ കൊന്നിട്ടു വരാം. ലക്ഷ്മണന് വില്ലുമമ്പുമൊക്കെയെടുത്ത് പോകാന്‍ തയ്യാറായപ്പോള്‍ ആ ഭക്തവത്സലന് പറഞ്ഞു. ”വത്സേ, സുഗ്രീവന് എന്റെ മിത്രമാണ്. അവനെ നീ കൊല്ലണ്ട. ഒന്നു ഭയപ്പെടുത്തിയാല്‍ മതി. നീയും ബാലിയെപ്പോലെ വധിക്കപ്പെടും എന്നുമാത്രം അവനോടു പറയുക. അതിന് അവന്റെ മറുപടി എന്നോടു വന്നു പറയണം. അപ്പോള്‍ വേണ്ടതെന്താണെന്ന് ഞാന്‍ ചെയ്തുകൊള്ളാം.”
അതുകേട്ട് മഹാപരാക്രമിയായ ലക്ഷ്മണന് ആയുധധാരിയായി വേഗം കിഷ്കിന്ധയിലേക്കു പുറപ്പെട്ടു. സര്‍വ വാനരന്മാരെയും ഇപ്പോള്‍ ഭസ്മമാക്കിക്കളയും എന്ന മട്ടില്‍ കോപംകൊണ്ട് ജ്വലിച്ച് ഉഗ്രരൂപത്തിലാണ് ലക്ഷ്മണന് ചെന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: